കോഴിക്കോട്: തൊഴിലാളി വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കി കെഎസ്ആര്‍ടിസിയില്‍ നവീകരണ പാക്കേജ് നടപ്പാക്കാനുള്ള നീക്കം ശക്തമാക്കി. പാക്കേജ് നടപ്പാക്കുകയെന്ന മുഖ്യഅജണ്ടയോടെയാണ് കോര്‍പ്പറേഷനില്‍ പുതിയ സിഎംഡി ചുമതലയേല്‍ക്കുകയെന്നും സൂചനയുണ്ട്. ഈ മാസം 26 നായിരിക്കും സിഎംഡിയായി ആന്റണിചാക്കോ ചുമതലയേല്‍ക്കുക.
നവീകരണ പാക്കേജ് നടപ്പാക്കാതെ കെഎസ്ആര്‍ടിസിയെ കരകയറ്റാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഓരോ ദിവസവും കോര്പ്പറേഷന് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
എല്‍ഐസിയുമായി സഹകരിച്ചുള്ള പെന്ഷന് പദ്ധതി ,തൊഴിലാളികള്‍ അധികമാണെന്ന കണക്ക്, ദേശസാല്‍കൃത റൂട്ടില്‍ മാത്രം ബസ്സോടിക്കുക, പുതിയ ഷെഡ്യൂള്‍ ഒഴിവാക്കുക തുടങ്ങിയ പാക്കേജ് നിര്‍ദ്ദേശങ്ങളെയാണ് തൊഴിലാളി സംഘടനകള്‍ എതിര്‍ക്കുന്നത്.
ഈ തര്‍ക്ക വിഷയങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി വകുപ്പ് മന്ത്രി രണ്ട് തവണ യൂണിയന് നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യങ്ങളില്‍ വ്യക്തതയില്ലാതെ പാക്കേജ് അംഗീകരിക്കില്ലെന്ന കര്‍ശന നിലപാടിലാണ് തൊഴിലാളി സംഘടനകള്‍. സിഎംഡി തൊഴിലാളികളെ ഗൗനിച്ചില്ലെന്നും പരാതിയുണ്ട്.
പുതിയ സി.എം.ഡിയെകൊണ്ടുവന്ന് സാഹചര്യം അനുകൂലമാക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. അതിന്റെ മുന്നോടിയായി പ്രതിപക്ഷ സംഘടനാ നേതാക്കളുമായി വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തുകയുണ്ടായി.
വിയോജിക്കുന്ന വിഷയങ്ങള്‍ എഴുതി നല്‍കാനും പരിഹാരം നിര്‍ദ്ദേശിക്കാനും മന്ത്രി ആവശ്യപ്പെട്ടു. ഇത് പ്രകാരം അടുത്തയാഴ്ച ആദ്യം നേതൃയോഗം വിളിച്ച് കൂട്ടി വിയോജിക്കുന്ന കാര്യങ്ങളും നിര്‍ദ്ദേശങ്ങളും തയ്യാറാക്കി പുതിയ സിഎംഡിക്ക് സമര്ക്കിക്കുമെന്ന് കെഎസ്ആര്‍ടിസിഇഎ സംസ്ഥാന സെക്രട്ടറി ഹരികൃഷ്ണന് പറഞ്ഞു.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: