കൊച്ചി: ജനങ്ങളുടെ പ്രശ്നങ്ങള്‍ കണക്കിലെടുത്തു മാത്രമേ കൊച്ചി – കോയമ്പത്തൂര്‍ പൈപ്ലൈന് പദ്ധതി നടപ്പിലാക്കുകയുള്ളുവെന്ന് ബി.പി.സി.എല്‍. അധികൃതര്‍ ഉറപ്പു നല്കി. ബി.പി.സി.എല്‍. കൊച്ചി-കോയമ്പത്തൂര്‍ എല്‍.പി.ജി. പദ്ധതിയുമായി ബന്ധപ്പെട്ട് എ.ഡി.എം. ബി. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പൊതുതെളിവെടുപ്പിലാണ് കമ്പനി പ്രോജക്ട് ഡെപ്യൂട്ടി ജനറല്‍ സി. നാരായണനാണ് ഈ ഉറപ്പു നല്‍കിയത്.
തെളിവെടുപ്പിലുടനീളം പഞ്ചായത്തു പ്രതിനിധികള്‍ പങ്കുവച്ച ആശങ്കകള്‍ ദൂരീകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. വനിതാ തീര്‍ഥാടകര്‍ ധാരാളമായെത്തുന്ന തിരുവൈരാണിക്കുളം, തീര്‍ത്ഥാടനകേന്ദ്രങ്ങളായ കാഞ്ഞൂര്‍പള്ളി, കാലടി എന്നീ സ്ഥലങ്ങളിലൂടെ പൈപ്ലൈന് കടന്നു പോകുമ്പോഴുള്ള ആശങ്ക ജനപ്രതിനിധികള്‍ പങ്കുവച്ചു. എല്ലാ ആശങ്കകളും അകറ്റാന്‍ ജനങ്ങളെ ബോധവത്കരിക്കുമെന്നും കമ്പനി പ്രതിനിധികള്‍ പറഞ്ഞു. ജനവാസമേഖലകള്‍ കഴിവതും ഒഴിവാക്കാനാണ് കമ്പനി ശ്രമിച്ചിട്ടുള്ളത്. ജനവാസമേഖലകളില്‍ പാലിക്കേണ്ട പ്രത്യേക മാനദണ്ഡങ്ങളുണ്ട്. പെട്രോനെറ്റ് – സി.സി.കെ. പൈപ്ലൈന് മേഖലകളില്‍ കൂടുതല്‍ പൈപ്ലൈന് റൂട്ടുകള്‍ക്ക് ഇടമില്ല. അതുകൊണ്ടാണ് പുതിയ പ്രോജക്ടുകള്‍ക്ക് പുതിയ റൂട്ടുകള്‍ ആലോചിക്കുന്നത്.
സാങ്ങ്ച്വറികള്, പരിസ്ഥിതി സെന്‍സിറ്റീവ് മേഖലകള്‍ എന്നിവ പൂര്‍ണമായും വനമേഖലകള്‍, ജനവാസമേഖലകള്‍, റോഡ് ക്രോസിങ് എന്നിവ കഴിവതും കുറച്ചുമുള്ള റൂട്ട്മാപ്പുകളാണ് പൈപ്ലൈന് പ്രോജക്ടുകള്‍ക്ക് ഉപയോഗിക്കുന്നത്. പാടങ്ങളും വിജനപ്രദേശങ്ങളും കൂടുതല്‍ ഉള്‍പ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളതെന്നും കമ്പനി അധകൃതര്‍ പറഞ്ഞു.
ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കുന്നതിന് എല്ല പഞ്ചായത്തുകളിലും സര്‍വേ നമ്പറുകള്‍ അടയാളപ്പെടുത്തിയ റൂട്ട് മാപ്പ് ലഭ്യമാക്കണമെന്നും ഓരോ സര്‍വേ നമ്പരിലുമുള്ള നിവാസികളുടെ പ്രശ്നങ്ങളും സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ മാറ്റാന്‍ കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും എ.ഡി.എം. പറഞ്ഞു. അത്യധുനിക സുരക്ഷാ സംവിധാനങ്ങളാണ് പ്രോജക്ടിന്റെ ഭാഗമായി ആവിഷ്കരിച്ചിട്ടുള്ളത്. നേരിയ ചോര്‍ച്ച പോലും തല്‍ക്ഷണം കണ്ടുപിടിക്കാനും തടയാനും കഴിയുന്ന സ്കാഡ എ.എ.പി.പി.എസ്. സംവിധാനവും ലീക്ക് ചെയ്താല്‍ ഗ്യാസ് വലിച്ചെടുക്കാന്‍ കഴിയുന്ന എമര്‍ജന്‍സി റസ്ക്യൂ വാഹനങ്ങളും ഉണ്ടാകും. മൂന്നു പാളികളുള്ള പോളി എത്തിലിന്‍ ആവരണം പൈപ്ലൈന് തേയ്മാനം സംഭവിക്കുന്നത് തടയും.
എറണാകുളം ജില്ലയിലെ കൊച്ചിന് റിഫൈനറിയില്‍ നിന്നാരംഭിക്കുന്ന 237 കി.മി. നീളമുള്ള പൈപ്ലൈന് അവസാനിക്കുന്നത് കോയമ്പത്തൂര്‍ കാണാത്തുകടവിലാണ്. 12 വ്യാസമാണ് അളവ്. എറണാകുളത്ത് 44 കി.മി. ആണ് നീളം. കേരളത്തില്‍ 197 കിലോമീറ്ററും. കാത്തോഡിക് സുരക്ഷാ സംവിധാനം പൈപ്ലൈന് വര്‍ഷങ്ങളോളം കേടുപാടുകളില്ലാതെ നിലനിര്‍ത്തും. റോഡു മാര്‍ഗം പെട്രോളിയം ഉല്പന്നങ്ങള് കൊണ്ടുപോകുന്നതിലുള്ള അപകടം ഇല്ലാതാക്കാനും ചെലവു കുറക്കാനും പൈപ്ലൈനുകള്‍ക്ക് കഴിയും.പദ്ധതി നടപ്പില്‍ വരുന്നതോടെ പ്രതിവര്‍ഷ എല്‍.പി.ജി. ഉദ്പാദനം .6 കോടിയില്‍ (ഡെസിമല്‍ ആറ്) നിന്ന് 1.17 കോടിയായി ഉയര്‍ത്താന്‍ കഴിയും. കൊച്ചിന് റിഫൈനറി ഡിജിഎം മുരളി മാധവന്, ചീഫ് മാനേജര്‍ ജോര്‍ജ് തോമസ്, സീനിയര്‍ പ്രോജക്ട് മാനേജര്‍ ഷാജു, പ്രോജക്ട് ഓഫീസര്‍ ഷൈലജ, പ്രോജക്ട് ഡെപ്യൂട്ടി മാനേജര്‍ റോബിന്, വിവിധ പഞ്ചായത്തു പ്രതിനിധികള്‍, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: