കോട്ടയം: കുറുവ മുതല്‍ ഗന്ധകശാല വരെ പാരമ്പര്യത്തിന്റെയും പഴമയുടെയും സുഗന്ധം പേറുന്ന അരിമേള ശ്രദ്ധേയമായി. കോട്ടയം തിരുനക്കര മൈതാനത്ത് ഇന്നലെ ആരംഭിച്ച അരിമേള 25 ന് സമാപിക്കും. രാവിലെ 9 മുതല്‍ രാത്രി 9വരെയാണ് മേള. കോട്ടയം നഗരസഭാ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍, റബ്കോ ചെയര്മാന് വി.എന്‍. വാസവന്, കോട്ടയം അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ. അനില്‍കുമാര്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എന്‍.എസ്. ഹരിശ്ചന്ദ്രന്, കൗണ്‍സിലര്‍ അനിഷ് തങ്കപ്പന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കര്‍ഷക തൊഴിലാളി സ്ത്രീകള്‍ കറ്റതല്ലി നെന്മണികള് ഉതിര്‍ത്താണ് മേളയ്ക്ക് തുടക്കം കുറിച്ചത്.
ചെങ്കഴമ, ചെന്നെല്ല്, ചിറ്റേനി, ജ്യോതി, കുറുവ എന്നീ ഇനങ്ങള്‍ ഉണക്കലരിയും പുഴുക്കലരിയും ലഭിക്കും. ബിരിയാണി ഉണ്ടാക്കുന്നതിനുള്ള സുഗന്ധ പൂര്‍ണമായ ഗന്ധകശാല ഉണക്കലരിക്ക് 350 രൂപയാണ് കിലോയ്ക്ക് വില. 250 രൂപയ്ക്ക് ജീരകശാലയും ലഭിക്കും. ഇതിന് പുറമേ പുട്ടുപൊടിയും പത്തിരിപ്പൊടിയും ഇടിയപ്പം പൊടിയും ഉണ്ട്. 120 രൂപയാണ് ഒരു കിലോയുടെ വില. 100 രൂപയ്ക്ക് ഒരു കിലോ അവലും ലഭിക്കും. പ്രകൃയി കൃഷിയിലൂടെ വിളയിച്ചെടുത്ത അരിയുടെ പോഷകസമൃദ്ധമായ തവിടും വില്‍പ്പനയ്ക്കുണ്ട്. 100 രൂപയാണ് കിലോയ്ക്ക് വില. പ്രകൃതി കൃഷിയിലൂടെ വിളയിച്ച കരിമ്പില്‍ നിന്നുല്‍പ്പാദിപ്പിച്ച ശര്‍ക്കരയും കിലോ 150 രൂപ വിലയ്ക്ക് മേളയില്‍ ലഭ്യമാണ്.
കേരളത്തിലെ ഏഴ് ജില്ലകളില്‍ 259 ഏക്കര്‍ സ്ഥലത്ത് കൃഷിചെയ്തെടുത്ത പോഷക മേന്മയുള്ള പരമ്പരാഗത നെല്‍വിത്തിനങ്ങളില്‍ മമ്മൂട്ടിയുടെ പാടത്ത് വിളഞ്ഞ ചെങ്കഴമക്കാണ് പ്രീയമേറെ. പ്രകൃതികൃഷിക്ക് വേണ്ടി ഉപയോഗിക്കുന്ന നാടന്‍ പശുക്കളുടെ പ്രദര്‍ശനം ശനിയാഴ്ട രാവിലെ 10 മണി മുതല്‍ രാത്രി 8 മണിവരെ നടക്കും. കൃഷ്ണാ, ഉബ്ലാച്ചേരി, ഹല്ലിക്കര്‍, ഗീര്‍, തഞ്ചാവൂര്‍ ഇനങ്ങളിലെ പശുക്കളാണ് പ്രദര്‍ശനത്തിനെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: