കോട്ടയം: ആറന്മുളയിലെ വയലുകളില്‍ പ്രകൃതി കൃഷിയിലൂടെ നെല്ല് വിളയിക്കുമെന്ന് പ്രമുഖ പ്രകൃതി കൃഷി പ്രചാരകന് കെ.എം ഹിലാല്‍ പറഞ്ഞു. കോട്ടയത്ത് നടക്കുന്ന അരിമേള 2014 ല്‍ പ്രകൃതി കൃഷിയിലൂടെ ഉല്‍പ്പാദിപ്പിച്ച വിവിധ തരം അരിയുടെ ഗുണമേന്മ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തിന്റെ പേരില്‍ കൃഷിചെയ്യാന്‍ കഴിയാതെ കിടക്കുന്ന നിലങ്ങളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ കൃഷിയിറക്കാനുള്ള പദ്ധതികള്‍ ആറന്മുള പൈതൃകഗ്രാമകര്മ്മസമിതിയുമായി ചേര്‍ന്ന് ആരംഭിച്ചിട്ടുണ്ട്. പോഷകപ്രധാനമുള്ളതും ആരോഗ്യത്തിന് ഉത്തമവുമായ നാടന്‍ നെല്‍വിത്തുകള്‍ തെരഞ്ഞെടുത്താണ് പ്രകൃതികൃഷി ചെയ്യുന്നത്.
സംസ്ഥാനത്തെ 7 ജില്ലകളിലായി ഇപ്പോള്‍ 269 ഏക്കര്‍ സ്ഥലത്ത് പ്രകൃതി കൃഷി ചെയ്യുന്നുണ്ട്. കുമരകത്തെ 17 ഏക്കര്‍ മുതല്‍ വയനാട്ടില്‍ ആറേക്കര്‍ വരെ വിവിധ ജില്ലകളിലാണ് കൃഷിപ്പാടങ്ങള്‍ ഉള്ളത്. നാടന്‍ പശുവിന്റെ ചാണകവും മൂത്രവും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത മിശ്രിതം മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. പുരാതനകാലം മുതല്‍ നാട്ടില്‍ നിലനിന്നിരുന്ന നാടന്‍ നെല്‍വിത്തുകളായ ചെങ്കഴമ, കുറുവ, ചിറ്റിയേനി, ചമ്പാവ്, മായന്‍, നവര, തവളക്കണ്ണന്‍, കൊടുകണ്ണി എന്നിവയ്ക്ക് പുറമേ ജ്യോതിയും കൃഷി ചെയ്യുന്നുണ്ട്. ജീരകശാല, ഗന്ധകശാല എന്നീ സുഗന്ധമുള്ള നെല്‍വിത്തുകളും പ്രകൃതി കൃഷിക്കാര്‍ നെല്‍വയലുകളില്‍ വിളയിക്കുന്നു. ഉന്നത വിദ്യാഭ്യാസമുള്ള 24 പേര് അടങ്ങുന്ന യുവതീയുവാക്കളുടെ സംഘമാണ് പാടത്ത് കൃഷി ചെയ്ത് നെല്ല് ഉല്‍പ്പാദിപ്പിക്കുന്നതെന്നും ഹിലാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: