ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറെന്ന് ദല്‍ഹി ബിജെപി അധ്യക്ഷന്‍ ഹര്ഷവര്ദ്ധന്.
അസംബ്ലി തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ വ്യക്തമായ ഭൂരിപക്ഷത്തോടു കൂടി തന്നെ പാര്‍ട്ടി അധികാരത്തിലെത്തുമെന്നും പറഞ്ഞു. ബിജെപി സംസ്ഥാനത്ത് ഭരണത്തിലെത്താന്‍ ആരുടേയും പിന്തുണ സ്വീകരിക്കില്ലെന്നും സംസ്ഥാനത്തെ ലോക്സഭാ മണ്ഡലങ്ങളിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും ഹര്ഷവര്ദ്ധന് വ്യക്തമാക്കി. 2.6 ലക്ഷത്തിലധികം വോട്ടുകളാണ് ബിജെപി പൊതു തെരഞ്ഞെടുപ്പില്‍ നേടിയത്. 2013ലെ നിയമസഭാ ഇലക്ഷനില്‍ മോത്തം 33.07 ശതമാനം വോട്ടുകള്‍ നേടിയത് ലോക്സഭാ തെരഞ്ഞെടുപ്പിലെത്തിയപ്പോള്‍ 46.1 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. എന്നാല്‍ എട്ട് മാസത്തിനുള്ളില്‍ തന്നെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് ഹര്ഷവര്ദ്ധന് വിലയിരുത്തുന്നത്. സംസ്ഥാനത്ത് നിലവിലുള്ള പ്രസിഡന്റ് ഭരണം ഒരു വര്‍ഷം വരെ നീണ്ടു പോകില്ലെന്നും വ്യക്തമാക്കി. എഎപി സര്‍ക്കാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 17നാണ് നിയമസഭ മരവിപ്പിച്ചത്.
നരേന്ദ്രമോദി അധികാരത്തില്‍ വരുന്നതോടെ മന്ത്രിസഭ വീണ്ടും തെരഞ്ഞെടുപ്പിന് ശുപാര്‍ശ ചെയ്യുമെന്നാണ് കരുതുന്നതെന്നും അറിയിച്ചു. നിയമസഭ പിരിച്ചു വിടാന്‍ രാഷ്ട്രപതിക്ക്് ശുപാര്‍ശ ചെയ്യുന്നത് കേന്ദ്രമന്ത്രിസഭയാണ്. അതേസമയം മതിയായ ഭൂരിപക്ഷമില്ലാതെ മന്ത്രിസഭ രൂപീകരിക്കാനില്ലെന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും ഹര്ഷവര്ദ്ധന് വ്യക്തമാക്കി. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ ബിജെപിക്ക് 31 എണ്ണമാണ് ലഭിച്ചത്. എന്നാല്‍ സിറ്റിംഗ് എംഎല്‍എമാരായ ഹര്ഷവര്ദ്ധന്, പ്രവേഷ് വര്‍മ്മ, രമേഷ് ബിധുരി എന്നിവര്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ബിജെപിയുടെ സീറ്റ് നില 28 ആയി കുറഞ്ഞിട്ടുണ്ട്.
2013 നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ എഎപി 28ും എട്ടെണ്ണത്തില്‍ കോണ്‍ഗ്രസും ഒരു സ്വതന്ത്രനുമാണ് വിജയിച്ചത്. ദില്ലി ചാന്ദ്നി ചൗക്ക് മണ്ഡലത്തില്‍ നിന്നും 1.35 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഹര്ഷവര്ദ്ധന് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: