ന്യൂദല്‍ഹി: ചരിത്രം സൃഷ്ടിച്ച പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ വമ്പന്മാര് കടപുഴകി വീണു. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍പ്പോലും കോണ്‍ഗ്രസിന് ഇത്രയും കനത്ത തിരിച്ചടിയുണ്ടായിട്ടില്ല.
കേന്ദ്രമന്ത്രിമാരായ ഗിരിജാ വ്യാസ്, സി.പി. ജോഷി, പവന്‍കുമാര്‍ ബന്‍സല്‍, സല്മാന് ഖുര്‍ഷിദ്, സച്ചിന് പെയിലറ്റ്, അജിത്സിംഗ്, മുന്‍ കേന്ദ്രമന്ത്രിമാരായ ജനാര്‍ദ്ദന്‍ പൂജാരി, എ. രാജ, ജനതാദള്‍ (യു) പ്രസിഡന്റ് ശരത് യാദവ്, മുന്‍ സ്പീക്കര്‍ മീരാകുമാര്‍, എഎപി നേതാവ് കേജ്രിവാള്, രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജെറ്റ്ലി എന്നീ പ്രമുഖരാണ് പരാജയത്തിന്റെ കയ്പുനീര് കുടിച്ചത്.ഒമ്പതുതുവണ ലോക്സഭയെ പ്രതിനിധാനം ചെയ്ത ബസുദേവ് ആചാര്യയുടെ പരാജയം പശ്ചിമബംഗാളിലെ സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയാണ്. അതോടൊപ്പം തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏക പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ പരാജയവും അഖിലേന്ത്യാ കമ്മറ്റി അംഗം എ. വിജയരാഘവന്റെ പരാജയവും പാര്‍ട്ടിയെ ഇരുത്തി ചിന്തിപ്പിക്കും. ഏഴുതവണ വിജയിച്ച ശരദ് യാദവ് ഇത്തവണ മഥേപ്പുരയില് കാലിടറിവീണു.
പരാജയം മുന്നില്‍ക്കണ്ടാണ് പി. ചിദംബരം ഉള്‍പ്പെടെയുള്ള കാബിനറ്റ് മന്ത്രിമാര്‍ തെരഞ്ഞെടുപ്പില്‍നിന്നും മാറിനിന്നത്. വീരപ്പ മൊയ്ലി ഏറെ പിന്നില്‍നിന്ന ശേഷം കഷ്ടിച്ചാണ് വിജയിച്ചത്. രണ്ടാം യുപിഎ മന്ത്രിസഭയില്‍നിന്ന് ടു ജി സ്പെക്ട്രം അഴിമതി ആരോപണത്തിന്റെ പേരില്‍ രാജിവെക്കേണ്ടിവന്ന എ. രാജയും നീലഗിരിയില്‍ പരാജയപ്പെട്ടു. അഴിമതി ആരോപണം നേരിടേണ്ടിവന്ന പ്രമുഖ നേതാക്കളെല്ലാം പരാജയത്തിന്റെ പടുകുഴിയിലേക്കാണ് പതിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം മന്ത്രിമാര്‍ കൂട്ട പരാജയമടയുന്നത്. മാത്രമല്ല, കേന്ദ്രമന്ത്രിമാര്‍ മത്സരിക്കാതെ മാറിനിന്നതും ഇത്തവണയാണ്.
മോദിപ്രഭാവത്തെ തുടര്‍ന്ന് യുപിഎ സര്‍ക്കാരിലെ പ്രമുഖ കേന്ദ്രമന്ത്രിമാരും തോറ്റവരുടെ നീണ്ടനിരയില്‍ ഉള്‍പ്പെടുന്നു. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ, വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ്, മാനവവിഭവശേഷി മന്ത്രി എം. എം പല്ലം, ടെലികോം മന്ത്രി കപില്‍ സിബല്‍, സ്റ്റീല്‍ വകുപ്പു മന്ത്രി ബേണി പ്രസാദ് വര്‍മ്മ, കോര്‍പ്പറേറ്റ് കാര്യമന്ത്രി സച്ചിന് പെയിലറ്റ്, ഖാനി വകുപ്പ് മന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍, വ്യവസായ വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേല്‍, വ്യോമയാന വകുപ്പ്മന്ത്രി അജിത് സിങ്, ഫാറൂഖ് അബ്ദുള്ള എന്നിവരാണ് യുപിഎ സര്‍ക്കാരിന്റെ തോറ്റ മന്ത്രിമാര്‍. ടെലികോം സഹമന്ത്രി മിലിന്ത് ദേവ്റയും ആരോഗ്യവകുപ്പ് മന്ത്രി ഗുലാംനബി ആസാദും വന്‍പരാജയമാണ് ഏറ്റുവാങ്ങിയത്. ലോക്സഭാ സ്പീക്കര്‍ മീരാകുമാറും പരാജയപ്പെട്ടവരുടെ പട്ടികയില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: