കൊച്ചി: നോട്ടയുടെ വര്‍ധനവ് പല മണ്ഡലങ്ങളിലും ജയപരാജയങ്ങള്‍ക്കു കാരണമായി. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ താരമായത് ‘നോട്ട’യാണെങ്കിലും പ്രമുഖരായ പല സ്ഥാനാര്‍ത്ഥികളേയും പരാജയത്തിലേക്ക് തള്ളിവിട്ടത് ഈ നോട്ടയാണ്. പാര്‍ട്ടികള്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ മത്സരരംഗത്തുള്ളവരെ ജനങ്ങള്‍ തള്ളിക്കളയുന്നതാണ് നോട്ട. പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍ പലരെയും ഇത്തവണ ജനങ്ങള്‍ നോട്ട കുത്തി തള്ളിയിടുകയാണ് ചെയ്തത്. കേരളത്തില്‍ നോട്ടയെ പിന്തുണച്ചത് 2,10,563 പേരാണ്. വോട്ടിംഗ് മെഷിനില്‍ നോട്ട( നണ് ഓഫ് ദ് എബൗ) എന്ന് ഉള്‍പ്പെടുത്തിയ ആദ്യ തെഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്തവണത്തേത്. ഏറ്റവുമധികം നിഷേധ വോട്ടുകള്‍ ലഭിച്ച മണ്ഡലം മലപ്പുറമാണ്. 21829 പേരാണ് ഇവിടെ നിഷേധ വോട്ടിനെ പിന്തുണച്ചത്.
പല മണ്ഡലങ്ങളിലും ജയിക്കേണ്ട സ്ഥാനാര്‍ത്ഥികള്‍ തോല്ക്കാന് ഇടവരുത്തിയത് നിഷേധവോട്ടുകളാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഒരു പക്ഷെ കണ്ണൂരില്‍ സുധാകരന്റെ തോല്‍വിക്ക് കാരണം നിഷേധവോട്ടുകളാണെന്ന് പറയാം. ഇവിടെ നിഷേധ വോട്ടുകളുടെ എണ്ണം 7026 ആണ്. മണ്ഡലത്തില്‍ വിജയിച്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതിയുടെ ഭൂരിപക്ഷമാകട്ടെ 6566 . ഒരുപക്ഷെ നോട്ടക്കു പിന്തുണ നല്കിയവര് അത് മാറ്റി കുത്തിയിരുന്നെങ്കില്‍ കണ്ണൂരില്‍ സുധാകരന് എംപി സ്ഥാനം നിലനിര്‍ത്തിയേനെ.
തൃശൂരില്‍ നോട്ടയെ പിന്തുണച്ചത് 10050 പേരാണ്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി.എന്‍. ജയദേവന് ലഭിച്ച ഭൂരിപക്ഷം 38277 ആണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി. ധനപാലന് ലഭിച്ചതാകട്ടെ 350982 വോട്ടുകളും. എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇന്നസെന്റ് ജയിച്ചത് 13884 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. മണ്ഡലത്തിലെ ആകെ നോട്ട 10552 ആണ്. സിറ്റിംഗ് എംപിയായിരുന്ന പി.സി.ചാക്കോയ്ക്ക് ലഭിച്ചത് 3,44,556 വോട്ടുകളും.
എറണാകുളത്ത് നോട്ടയുടെ എണ്ണം താരതമ്യേന കുറവായിരുന്നു. ആലത്തൂരില്‍ രേഖപ്പെടുത്തിയ നിഷേധവോട്ടുകളുടെ എണ്ണം 21,417 ആണ്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ.ബിജുവിന് ലഭിച്ച ഭൂരിപക്ഷം 37,312 ആണ്. യുഡിഎഫിന്റെ വനിതാസ്ഥാനാര്‍ത്ഥികള്‍ ഒരാള്‍ മത്സരിച്ച മണ്ഡലം കൂടിയായിരുന്നു ആലത്തൂര്‍. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.എ. ഷീബയ്ക്ക് ആകെ ലഭിച്ചത് 3,74,496 വോട്ടുകളും. നോട്ട കുത്തിയവര്‍ ഒന്നു തിരിഞ്ഞു കുത്തിയിരുന്നെങ്കില്‍ ബിജുവിന്റെ ഭൂരിപക്ഷം കുറഞ്ഞ് തോല്‍വിയിലേക്ക് അടുത്തേനെ. അവസാനം നിമിഷം വരെ തീപാറുന്ന പോരാട്ടം കാഴ്ച്ചവെച്ച ഏക മണ്ഡലമായിരുന്നു തിരുവനന്തപുരത്തേത്. ഇവിടെ ആകെ ലഭിച്ചത് 3346 നിഷേധ വോട്ടുകളാണ്. കേരളത്തില്‍ ഏറ്റവും കുറവ് നോട്ട രേഖപ്പെടുത്തിയ മണ്ഡലവും തിരുവനന്തപുരമാണ്. ഇവിടെ ശശിതരൂരിന് ലഭിച്ചത് 15,470 വോട്ടുകളുടെ ഭൂരിപക്ഷമാണ്. ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിന് ആകെ ലഭിച്ചത് 28,2,336 വോട്ടുകളായിരുന്നു. നിഷേധവോട്ടിനെ പിന്തുണച്ചവര്‍ വോട്ട് മാറ്റി കുത്തിയിരുന്നെങ്കില്‍ രാജഗോപാല്‍ ഇവിടെ വിജയിക്കുമായിരുന്നു. നോട്ടയ്ക്ക് കൂടുതല്‍ പിന്തുണയുണ്ടായിരുന്ന മറ്റ് മൂന്ന് മണ്ഡലങ്ങളാണ് ഇടുക്കി, കോട്ടയം, പത്തനംതിട്ട. ഇടുക്കിയില്‍ 12,338 നോട്ടയും, കോട്ടയത്ത് 14024-ഉം, പത്തനംതിട്ടയില്‍ 16538 നോട്ടയുമാണ് രേഖപ്പെടുത്തിയത്. കൊല്ലത്ത് 7876-കാസര്‍ഗോഡ്-6103, കണ്ണൂര്‍-7026, വയനാട്-10735, കോഴിക്കോട്-6381, മലപ്പുറം- 21829, പൊന്നാനി-7494, പാലക്കാട്- 11291, തൃശൂര്‍-10050, എറണാകുളം- 9735, ആലപ്പുഴ- 11338, മാവേലിക്കര-9459, കൊല്ലം 7876, ആറ്റിങ്ങല്‍ 6924 എന്നിങ്ങനെയാണ് മറ്റ് ലോക്സഭാ മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയ നിഷേധവോട്ടുകളുടെ എണ്ണം. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ആദ്യമായി നോട്ട ഉള്‍പ്പെടുത്തിയപ്പോള്‍ ഇത്രയേറെ പിന്തുണ ലഭിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോ, സ്ഥാനാര്‍ത്ഥികളോ സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: