ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് തുണയായത് എല്‍ഡിഎഫില്‍ നിന്ന് വോട്ട് മറിഞ്ഞതും മതന്യൂനപക്ഷങ്ങളുടെ വോട്ട് കേന്ദ്രീകരിച്ചതുമാണ്. എന്‍ഡിഎയ്ക്ക് വന്‍ മുന്നേറ്റം മണ്ഡലത്തില്‍ നേടാനായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ ഏഴ് നിയോജക മണ്ഡലങ്ങളിലായി എല്‍ഡിഎഫിന് എണ്‍പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇതില്‍ ഹരിപ്പാട് മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫ് അയ്യായിരത്തിലധികം വോട്ടുകള്‍ക്ക് പിന്നില്‍പ്പോയത്.
എന്നാല്‍ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ വോട്ടുകള്‍ മറികടന്ന് 19,407 വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫ് നേടിയതിന്റെ പ്രധാന കാരണം എല്‍ഡിഎഫ് വോട്ടുകളുടെ ചോര്‍ച്ചയാണ്. വോട്ടിങ് ശതമാനം വര്‍ധിച്ച ചേര്‍ത്തലയിലും അരൂരിലും യുഡിഎഫിനാണ് മേല്‍ക്കൈ ലഭിച്ചത്. മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകളുടെ കേന്ദ്രീകരണവും യുഡിഎഫിന് തുണയായി. ന്യൂനപക്ഷ മതവികാരം ഇളക്കിവിടുന്ന പ്രചാരണമായിരുന്നു യുഡിഎഫിന്റേത്.
ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍എസ്പി ബിയിലെ പ്രൊഫ.എ.വി. താമരാക്ഷന്‍ 43,051 വോട്ടുകളാണ് ലഭിച്ചത്. 2009ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് 19,711 വോട്ടുകളുമാണ് ലഭിച്ചത്. ഇത്തവണ 23,340 വോട്ടുകളുടെ വര്‍ധനവാണ് എന്‍ഡിഎയ്ക്ക് ലഭിച്ചത്.
മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍ ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബിജെപി വോട്ടിങ് നിലയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ ഇരട്ടി വോട്ടാണ് ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥി അഡ്വ.പി. സുധീറിന് 79,743 വോട്ട് നേടി. 2009ല്‍ 40,992 വോട്ടായിരുന്നു. 38,751 വോട്ടിന്റ വര്‍ധനവ്. ഏഴു നിയോജക മണ്ഡലങ്ങളിലും ബിജെപിയ്ക്ക് കൂടുതല്‍ വോട്ടു ലഭിച്ചു. ഇതോടൊപ്പം യുഡിഎഫിന്റെയും എല്‍ഡിഫിന്റെയും വോട്ടിങ് ശതമാനം കുറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷിന്റെ ഭൂരിപക്ഷം കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 48,048 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നത് 32,737 വോട്ടായി കുറഞ്ഞു.
ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് അവകാശപ്പെട്ട ചെങ്ങന്നൂരിലും വോട്ട് കുറഞ്ഞു. 7,828 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. പത്തനാപുരം, ചങ്ങനാശേരി, കുന്നത്തൂരിലും കാര്യമായ മുന്നേറ്റം നടത്താന്‍ യുഡിഎഫിന് സാധിച്ചില്ല. എല്‍ഡിഎഫ് മുന്നേറ്റം നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്ന മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞു. കുട്ടനാട്, മാവേലിക്കര, കൊട്ടാരക്കര, കുന്നത്തൂര്‍ മണ്ഡലങ്ങളില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നായിരുന്നു എല്‍ഡിഎഫ് കണക്കു കൂട്ടല്‍. എന്നാല്‍ മാവേലിക്കര നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് അല്പമെങ്കിലും മുന്നേറ്റം നടത്താന്‍ സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: