കോഴിക്കോട്: ഭാഗ്യക്കുറി വില കുറയ്ക്കണമെന്ന ഒരു വിഭാഗം ഏജന്റുമാരുടെ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്ന് വകുപ്പ് നിലപാട്. വില്‍പ്പന മുമ്പത്തേക്കാള്‍ കൂടിയിട്ടുണ്ടെന്നും അത് ഏജന്റുമാര്‍ക്കും സര്‍ക്കാറിനും കൂടുതല്‍ വരുമാനം നല്കുന്നുണ്ടെന്നുമുള്ള കണക്കുകള്‍ സമര്‍പ്പിച്ചാണ് ഭാഗ്യക്കുറി വകുപ്പ് നിലപാട് വ്യക്തമാക്കിയത്.
ഭാഗ്യക്കുറി ഏജന്റുമാരുടെ ഏഴ് സംഘടനകളില്‍ നാലെണ്ണത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 30ന് ഭാഗ്യക്കുറി വാങ്ങുന്നത് ബഹിഷ്ക്കരിച്ച് ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരിക്കയാണ്. സംസ്ഥാന വ്യാപകമായി നടക്കുന്ന ഈ സമരത്തില്‍ മറ്റ് മൂന്ന് സംഘടനകളെക്കൂടി പങ്കാളികളാക്കാന്‍ നീക്കവും നടക്കുന്നുണ്ട്.
ഇരുപത് രൂപ വിലയുണ്ടായിരുന്ന ഭാഗ്യക്കുറിക്ക് 30 രൂപയാക്കിയത് പഴയപടി ആക്കണമെന്നാണ് ഏജന്റുമാരുടെ ആവശ്യം. വില കൂടിയതോടെ വില്‍പ്പന കുറഞ്ഞതായും അത് വരുമാനത്തെ ഗണ്യമായി ബാധിച്ചതായും ഏജന്റുമാരുടെ സംഘടനകള്‍ പറയുന്നു.
എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് ഭാഗ്യക്കുറി വകുപ്പധികൃതര്‍ പറയുന്നു. മുമ്പ് 20 രൂപാ ഭാഗ്യക്കുറികള്‍ 45 ലക്ഷമായിരുന്നു അച്ചടിച്ച് വില്‍പ്പനക്ക് വെച്ചത്. ഇപ്പോഴത് 30 രൂപയാക്കി 49 ലക്ഷമാണ് അച്ചടിക്കുന്നത്. ഇതില്‍ ഏകദേശം രണ്ടരലക്ഷമേ ബാക്കിവരുന്നുള്ളൂ. ഒന്നര ലക്ഷത്തിലധികം ഭാഗ്യക്കുറികള്‍ കൂടുതല്‍ വില്‍ക്കുന്നുണ്ട്. ഇതിന്റെ ഗുണം ഏജന്റുമാര്‍ക്കും സര്‍ക്കാറിനും കിട്ടുന്നു. ഏജന്റുമാരെ സംബന്ധിച്ച് കൂടുതല്‍ നേട്ടവുമുണ്ട്. മുമ്പ് ഭാഗ്യക്കുറി ആവസ്യത്തിന് കിട്ടിയിരുന്നില്ല.
പലപ്പോഴും അത് തര്‍ക്കത്തിലേക്കും വഴിവെച്ചു. ഇപ്പോള്‍ ഈ സാഹചര്യമേയില്ല. കുറച്ച് ഭാഗ്യക്കുറികള്‍ വില്ക്കാതിരിക്കുന്നു എന്നതേയുള്ളൂ. എന്നാല്‍ ആവശ്യക്കാര്‍ കൂടുമ്പോള്‍ ഈ പ്രശ്നവും പരിഹരിക്കപ്പെടും. ഏജന്റുമാര്‍ക്ക് അനുകൂലമായ ഈ സാഹചര്യം മോശമാണെന്ന് ചില സംഘടനകള്‍ മനഃപൂര്‍വ്വം പ്രചരിപ്പിക്കുകയാണെന്നും വകുപ്പധികൃതര്‍ ചൂണ്ടിക്കാട്ടി.
എന്നിരുന്നാലും ഈ വിഷയത്തില്‍ അന്തിമ തീരുമാനം സര്‍ക്കാറിന്റേതാണ്. ‘മംഗല്യ’ എന്ന പേരില്‍ പുതിയൊരു ഭാഗ്യക്കുറി കൂടി ഉടന്‍ പുറത്തിറക്കും. നേരത്തെയുള്ള ധനശ്രീക്ക് പകരമാണിത്. വില അമ്പത് രൂപ. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും അധികൃതര്‍ പറഞ്ഞു.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: