ഇന്ത്യന്‍ ജനതയുടെ യഥാര്‍ത്ഥ വികാരമാണ് കഴിഞ്ഞദിവസം വിവിധ മാധ്യമ ഏജന്‍സികള്‍ നടത്തിയ ‘വോട്ടെടുപ്പിനുശേഷമുള്ള സ്ഥിതി’യിലൂടെ തെളിയുന്നത്. ഭാരതത്തിന്റെ സര്‍വതും കട്ടുമുടിച്ച് ജനങ്ങളെ പരമദരിദ്രരാക്കുന്ന അവസ്ഥയ്ക്ക് ശമനമുണ്ടാകണമെന്ന ഒറ്റക്കെട്ടായ പ്രാര്‍ത്ഥനയുടെ വ്യക്തമായ ചിത്രം മൂന്നു ദിവസം കഴിഞ്ഞുകിട്ടുമെങ്കിലും ഒരേകദേശ രൂപരേഖയാണ് എക്സിറ്റ്പോള്‍ വിവരത്തിലൂടെ ലഭ്യമായിരിക്കുന്നത്. ഒരു പക്ഷേ, ചില രാഷ്ട്രീയ ചരിവും ചായ്വും ഈ ഫലസൂചികയില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് ആരോപണമുന്നയിക്കാം. എങ്കില്‍പ്പോലും മൊത്തത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാറിനെതിരെ തന്നെയാണ് ഇന്ത്യന്‍ മാനസികാവസ്ഥ. തുടര്‍ച്ചയായി പത്തുകൊല്ലം പിന്‍സീറ്റ് ഭരണം നടത്തിയ സോണിയ-രാഹുല്‍ പ്രഭൃതികളുടെ ചെയ്തികള്‍ക്കെതിരെ നഗരവും ഗ്രാമവും ഒന്നടങ്കം പ്രതികരിച്ചിരിക്കുന്നു എന്ന വസ്തുത കാണാതിരുന്നുകൂടാ. അടിയന്തരാവസ്ഥയില്‍ കണ്ട ഒരു പ്രതിഭാസമായി വിലയിരുത്താന്‍ കഴിയില്ലെങ്കിലും ഏതാണ്ട് അതിനോട് സമാനമായ വികാരം കാണാനുണ്ട്.
ഉത്തരേന്ത്യയില്‍ നിന്ന് കൂടുതല്‍ ജനപ്രതിനിധികളെ തെരഞ്ഞെടുത്തയക്കുന്ന ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ എക്സിറ്റ്പോള്‍ അനുസരിച്ച് കോണ്‍ഗ്രസിന്റെ ശവപ്പറമ്പായി മാറി. ഇന്ത്യന്‍ അസ്മിതയും സ്വത്വവും ചൂണ്ടിക്കാണിച്ച് രംഗത്തിറങ്ങിയ പ്രതിപക്ഷ പാര്‍ട്ടിയെ എങ്ങനെയും തകര്‍ക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും കൂട്ടുപിടിച്ച് കോണ്‍ഗ്രസ് നടത്തിയ നീചമായ രാഷ്ട്രീയത്തിന് കണക്കിനു തന്നെ കിട്ടിയിരിക്കുന്നു. യഥാര്‍ത്ഥ ഫലം വരുമ്പോള്‍ ഒരുപക്ഷേ, ഇതില്‍ കൂടുതല്‍ പ്രഹരമേല്ക്കുന്ന അവസ്ഥ വന്നുകൂടായ്കയുമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് കോണ്‍ഗ്രസിനുണ്ടായ വര്‍ധിതാവേശം വോട്ടെടുപ്പിനു സമയമായപ്പോള്‍ കെട്ടുപോയിരുന്നു.
അഴിമതി, കെടുകാര്യസ്ഥത, കുംഭകോണങ്ങള്‍, സ്വജനപക്ഷപാതം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാതിരിക്കാന്‍ കോണ്‍ഗ്രസ് ബോധപൂര്‍വ്വം സ്ഥിതിഗതികള്‍ അട്ടിമറിക്കുകയായിരുന്നു. ഇന്ത്യന്‍ ജനതയുടെ പുരോഗതിക്ക് എന്തൊക്കെ ചെയ്യാനാവും എന്നതിലേക്ക് ചര്‍ച്ച വരികയും ആത്യന്തികമായി സ്ഥിതിഗതികള്‍ വിശകലനം ചെയ്ത് ഒരു രൂപരേഖ ഉണ്ടാക്കിയെടുക്കുകയും ചെയ്യേണ്ട പരമപ്രധാനമായ കര്‍ത്തവ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് ഓടിയൊളിക്കുകയായിരുന്നു. അത്തരം ചര്‍ച്ചകളിലൂടെ അനാവൃതമാക്കപ്പെടുന്നത് തങ്ങളുടെ രാഷ്ട്രീയ കുടിലബുദ്ധിയുടെ അണിയറ രഹസ്യങ്ങളാവുമെന്ന് കോണ്‍ഗ്രസ് ഭയപ്പെട്ടു. അത് തടയാന്‍ എല്ലാ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പുകളുമായും സന്ധിയില്‍ ഏര്‍പ്പെട്ടു. അതിന്റെ ഫലമായി പുരോഗമനാത്മകമായ ഒരു രാഷ്ട്രീയാന്തരീക്ഷം ഭാരതീയര്‍ക്ക് ദര്‍ശിക്കാനായില്ല. പകരം വിദ്വേഷത്തിന്റെയും പകയുടെയും കാര്‍മേഘങ്ങള്‍ നിറഞ്ഞു നിന്നു. പെയ്യാത്ത മഴപോലെ ജനജീവിതത്തെ അത് ദുസ്സഹമാക്കുകയും ചെയ്തു.
ജനകീയ അടിത്തറയില്‍ പാകപ്പെടുത്തിയ രാഷ്ട്രീയ സംസ്കാരത്തിന്റെ മുഖവുമായാണ് ഭാരതീയ ജനതാപാര്‍ട്ടി അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. കോണ്‍ഗ്രസിന്റെ ദുര്‍ഭരണം ഭാരതത്തിന്റെ അടിസ്ഥാന ഘടകങ്ങളെ എങ്ങനെയൊക്കെ തകര്‍ത്തു എന്ന് ഏറെ ലളിതമായി പ്രതിപക്ഷപാര്‍ട്ടി വിവരിച്ചു. അത് ജനങ്ങളിലേക്ക് ആവേശപൂര്‍വ്വം പടര്‍ന്നുകയറുന്ന അന്തരീക്ഷം സംജാതമായി. പിടിവള്ളി നഷ്ടപ്പെട്ട കോണ്‍ഗ്രസും അവരുടെ പിണിയാളുകളും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്കെതിരെ എല്ലാ കുന്തമുനയും തിരിച്ചുവെച്ചു. ഭീഷണമായ ഒരു രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കാന്‍ അതുമൂലം കോണ്‍ഗ്രസിന് കഴിഞ്ഞെങ്കിലും ഇന്ത്യന്‍ മനസ്സിന്റെ തനിമയെ കീഴടക്കാന്‍ അവര്‍ക്കായില്ല. വസ്തുതകളുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് അതിലെ രാഷ്ട്രീയ ദുഷ്ടലാക്ക് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നതില് പ്രതിപക്ഷ പാര്‍ട്ടി അസാധാരണമായ മിടുക്കാണ് കാണിച്ചത്. അത് ഭാരതത്തിന്റെ സംസ്കാര സമ്പുഷ്ടമായ മുഖമായിരുന്നു. 66.38 ശതമാനം വോട്ട് രേഖപ്പെടുത്തി സര്‍വകാല റിക്കാര്ഡായതും അതുകൊണ്ട് തന്നെയാണ്.
മേല്‍ സൂചിപ്പിച്ച കാര്യങ്ങളുടെ ഫലപ്രദമായ സന്നിവേശമാണ് വാസ്തവത്തില്‍ എക്സിറ്റ്പോളിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇലക്ഷന് കമ്മിഷനും കോണ്‍ഗ്രസും ഒരുപറ്റം രാഷ്ട്രീയപാര്‍ട്ടികളും ഒരു ഭാഗത്തും ഭാരതീയ ജനതാപാര്‍ട്ടി മറുവശത്തും നിന്നുകൊണ്ടുള്ള ആത്യന്തികമായ തെരഞ്ഞെടുപ്പു ‘യുദ്ധം’ തന്നെയാണ് നടന്നത്. പ്രതിപക്ഷ പാര്‍ട്ടിയെ സംബന്ധിച്ച് ഇതൊരു ധാര്‍മ്മിക യുദ്ധമായിരുന്നു. എന്നാല്‍ എല്ലാ മാന്യതയും ചട്ടങ്ങളും ലംഘിച്ചുകൊണ്ടുള്ള നീചമായ ആക്രമണമാണ് ഭരണകക്ഷി പിന്തുടര്ന്നത്. തികച്ചും റഫറിയായി നിലകൊള്ളേണ്ട തെരഞ്ഞെടുപ്പു കമ്മിഷന് പോലും ഗോളടിക്കുന്ന രീതിയിലേക്ക് സ്ഥിതിഗതികള്‍ മാറിയപ്പോള്‍ ഇന്ത്യന്‍ വോട്ടര്‍മാരുടെ കയ്യില്‍ വജ്രായുധമുണ്ടെന്ന് മനസ്സിലാക്കിയില്ല. ഒമ്പതു ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പു യുദ്ധത്തില്‍ അവര്‍ പ്രയോഗിച്ചത് ആ വജ്രായുധമായിരുന്നു. അതുവഴി ഇന്ത്യന്‍ സ്വത്വത്തിന്റെ തനിമ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് യഥാര്‍ത്ഥ മറുപടി കിട്ടാന്‍ മൂന്നു ദിവസം കൂടി കാത്തിരിക്കണം. എന്നാല്‍ അത് ശുഭകരമായ മറുപടിയില്‍ കലാശിക്കുമെന്ന് പ്രതീക്ഷിക്കാന്‍ എക്സിറ്റ് പോള്‍ ഫലം നമ്മെ അളവില്ലാതെ സഹായിക്കുമെന്ന് കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: