ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വീണ്ടും പാക് സൈന്യത്തിന്റെ വെടിവെപ്പ്. ജമ്മു കാശ്മീരില്‍ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗാട്ടി മേഖലയിലെ പോസ്റ്റുകള്‍ക്കുനേരെയാണ് ഇന്നലെ രാവിലെ ആക്രമണമുണ്ടായത്. ഒരാഴ്ചക്കിടെ ഇത് നാലാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
ഇതേ പോസ്റ്റ് വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം കഴിഞ്ഞ ദിവസം വധിച്ചിരുന്നു. തുടര്‍ച്ചയായി നിയമം ലംഘിക്കുന്ന പാക് സൈന്യത്തിന്റെ നടപടി സംശയങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. കരാര്‍ ലംഘനത്തിലൂടെ ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ പാക് സൈന്യം അവസരം നല്‍കുകയാണെന്ന സംശയം ഇന്ത്യം സൈന്യം നേരത്തെ ഉന്നയിച്ചിരുന്നു. തുടരെത്തുടരെയുള്ള ആക്രമണങ്ങള്‍ ഈ സംശയത്തിന് കൂടുതല്‍ ആക്കം കൂട്ടുകയാണ്.
മെയ് ആറിന് പൂഞ്ചിലെ ഗലി മേഖലയിലേക്കായിരുന്നു പാക് സൈന്യത്തിന്റെ ഈ ആഴ്ച്ചയിലെ ആദ്യ വെടിവെപ്പ്. അതിനുമുമ്പ് സാവ്ജിയാന്‍ മേഖലയിലെ പോസ്റ്റുകള്‍ക്കുനേരെ മെയ് 3നും ആക്രമണം നടന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ ഇത്തരം ആക്രമണങ്ങള്‍ ഉയരുന്നതും സംശയത്തിന് വഴിവെച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുന്ന പാക് സൈന്യത്തിന്റെ നടപടി ഭീകരരെ സഹായിക്കുവാനാണെന്ന് ഇന്ത്യന്‍ സൈന്യം പറയുന്നു. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമത്തില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് പാക് സൈന്യം തുടര്‍ച്ചയായി ആക്രമണം നടത്തുന്നതെന്നും മുതിര്‍ന്ന സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: