ന്യൂദല്‍ഹി : ഇരുപത്തിരണ്ട് മുന്‍കേന്ദ്രമന്ത്രിമാര്‍ ഇപ്പോഴും താമസം തുടരുന്നത് ദല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവുകളില്‍. പാര്‍ലമെന്റ് അംഗങ്ങളല്ലാത്തവര്‍ സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ നിന്ന് താമസംമാറ്റണമെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധിച്ചിരുന്നു. വിധി വന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും മന്ത്രിമന്ദിരത്തില്‍ താമസം തുടരുകയാണ് മുന്‍കേന്ദ്രമന്ത്രിമാര്‍. 2013 ജൂലൈയിലായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന വിധി. സര്‍ക്കാര്‍ വസതികളില്‍ താമസസൗകര്യം ലഭിക്കുന്നത് മന്ത്രിമാര്‍ക്കും, കേന്ദ്രമന്ത്രിമാര്‍ക്കും മാത്രമായിരിക്കും. ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സ്പീക്കര്‍ക്കോ, ചെയര്‍മാനോ ശുപാര്‍ശ ചെയ്യാമെന്നും സുപ്രീംകോടതി വിധിയിലുണ്ടായിരുന്നു.
2009 മേയ് 25-ന് റെയില്‍വേ മന്ത്രിസ്ഥാനം രാജിവച്ച ആര്.ജെ.ഡി.നേതാവ് ലാലു പ്രസാദ് യാദവ് 25 തുഗ്ലക്ക് റോഡ് ബംഗ്ലാവിലാണ് ഇപ്പോഴും താമസിക്കുന്നത്. കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ആറു കൊല്ലം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ടിട്ടും മന്ത്രിമന്ദിരം ഒഴിയാന്‍ ലാലു ഒരുക്കമല്ല.
ടുജി സ്പെക്ട്രം കേസില്‍ 2010 നവംബര്‍ 14-ന് ടെലികോം മന്ത്രിസ്ഥാനം രാജിവച്ച ഡി.എം.കെ നേതാവ് എ.രാജ ഇപ്പോഴും മന്ത്രിമന്ദിരമായ 2 മോട്ടിലാല്‍ നെഹ്റു മാര്‍ഗ് ബംഗ്ലാവിലാണ് താമസം.
2012 ഒക്ടോബര്‍ 27-ന് വിദേശകാര്യ മന്ത്രിസ്ഥാനം രാജിവെച്ച കോണ്‍ഗ്രസ് നേതാവ് എസ്.എം.കൃഷ്ണ 1 ത്യാഗരാജ മാര്‍ഗ് ബംഗ്ലാവിലും, 2013 മേയ് 1-ന് റെയില്‍വേ മന്ത്രിസ്ഥാനം രാജിവെച്ച കോണ്‍ഗ്രസ് നേതാവ് പവന്‍കുമാര്‍ ബന്‍സാല്‍ 6 അശോകമാര്‍ഗ് ബംഗ്ലാവിലുമാണ് താമസം തുടരുന്നത്.
2012 ഒക്ടോബര്‍ 27-ന് രാജി വച്ച മന്ത്രിമാരായ കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്നിക്കും സുബോധ്കാന്ത് സഹായിയും ഇപ്പോഴും മന്ത്രിവസതികളില്ത്തന്നെയാണ് താമസം. 1998 ഏപ്രില്‍ 19-ന് രാജിവെച്ച ഭൂട്ടാസിംഗ് താമസം തുടരുന്നത് 11 എ മൂര്‍ത്തി മാര്‍ഗിലെ ബംഗ്ലാവില്‍.
സാമൂഹിക ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന മുകുള്‍ വാസ്നിക് ഔറംഗസീബ് റോഡിലെ 36 ബംഗ്ലാവിലാണ് ഇപ്പോഴും താമസിക്കുന്നത്. എന്‍സിപി നേതാവും, മുന്‍ കേന്ദ്രമന്ത്രിയുമായ അഗത സാംഗ്മക്ക് രണ്ട് ബംഗ്ലാവുകളാണ് ഉണ്ടായിരുന്നത്. 34-ാം നമ്പരില്‍ താമസിക്കുന്ന സാംഗ്മയും, മുകുള്‍ വാസ്നിക്കും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27-നാണ് രാജിവെച്ചത്. ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന സി.പി.ജോഷി 15 അശോക റോഡിലാണ് താമസം. 2013-ജൂണ്‍ 15-നാണ് ജോഷി മന്ത്രിസ്ഥാനം രാജിവെച്ചത്. 2011, ജൂലൈ 12-ന് രാജിവെച്ച കേന്ദ്രമന്ത്രി ദയാനിധി മാരന് അക്ബര്‍ റോഡിലെ ആറാം നമ്പര്‍ ബംഗ്ലാവിലാണ് താമസം. വസതി ഒഴിയാത്തവരില്‍ തൃണമൂല്‍ നേതാക്കളായ മുകുള്‍ റോയ്, ദിനേശ് ത്രിവേദി, ഡി.എം.കെ നേതാക്കളായ ഡോ. എസ്. ജഗത്രാക്ഷന്‍, എസ്.എസ്. പളനിമാണിക്കം എന്നിവരുമുണ്ട്.
ഹൃദയസംബന്ധമായ അസുഖത്തിന് എയിംസില്‍ ചികിത്സയിലാണെന്നും, പോയി വരാനുള്ള എളുപ്പത്തിനാണ് ബംഗ്ലാവില്‍ താമസം തുടരുന്നതെന്നുമാണ് ലാലു പ്രസാദ് യാദവ് പറയുന്നത്. മകളുടെ പുത്രി അടുത്തുള്ള സാന്‍സ്കൃതി സ്കൂളിലാണ് പഠിക്കുന്നതെന്നും മറ്റൊരു കാരണമായി പറയുന്നു. അതുകൊണ്ടു തന്നെ ഒരു വര്‍ഷം കൂടി ഈ ബംഗ്ലാവില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് അധികൃതര്‍ക്ക് ലാലു എഴുതിയ കത്തില്‍ പറയുന്നത്. നിശ്ചിത കാലാവധിക്കുശേഷം ബംഗ്ലാവിലെ താമസം അനുവദനീയമല്ലെന്നാണ് നഗരവികസന മന്ത്രാലയത്തിന്റെ നിയമത്തില്‍ പറയുന്നത്. അല്ലാത്ത പക്ഷം നിശ്ചിത രേഖകളോ, വാടകയോ നല്‍കിവേണം താമസംതുടരാന്. എ.രാജയും, ബൂട്ടാ സിംഗും 2014- ജനുവരി 3-ന് നഗരവികസന മന്ത്രാലത്തിന് നിശ്ചിത രേഖകള്‍ സമര്‍പ്പിച്ചുകൊണ്ടുള്ള കത്ത് നല്‍കിയിരുന്നു. ബംഗ്ലാവില്‍ തുടര്‍ന്ന് താമസിക്കാനുള്ള അനുമതിക്കായി ലൈസന്‍സ് തുക കെട്ടിവെക്കാമെന്നും ഇവര്‍ സമര്‍പ്പിച്ച കത്തില്‍ പറയുന്നു. 60,000 രൂപ പെന്ഷന് ലഭിക്കുന്ന ഭൂട്ടാ സിംഗ് ഒരു ലക്ഷം മാസ വാടക നല്‍കിയാണ് ഇപ്പോള്‍ താമസിച്ചുവരുന്നത്. സുരക്ഷാ ഭീഷണിയുള്ളതുകൊണ്ട് ഇവിടെ താമസം തുടരാന്‍ അനുവദിക്കണമെന്നാണ് സിംഗ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിവരാവകാശ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ സമര്‍പ്പിച്ച അപേക്ഷയിന്മേലുള്ള മറുപടിയിലാണ് വിവരങ്ങള്‍ ലഭ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: