ന്യൂദല്‍ഹി: പാക്കിസ്ഥാന് ചാര സംഘടനയായ ഐസ്ഐ ഇന്ത്യയിലെ രണ്ട് വിദേശകോണ്സുലേറ്റുകള്ക്കുനേരെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ദല്‍ഹി പോലീസിന്റെ പിടിയിലായ ശ്രീലങ്കന്‍ പൗരന് സക്കീര്‍ ഹുസൈന്, ചോദ്യം ചെയ്യലിനിടെയാണ് സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തിയത്. കഴിഞ്ഞ മാസം 29-നാണ് ഹുസൈനെ പോലീസ് പിടികൂടിയത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വന്‍ സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരസംഘത്തിന്റെ ആസൂത്രണങ്ങളില്‍ സക്കീര്‍ ഹുസൈന് പങ്കുണ്ട്.
കൊളംബോയിലെ പാക്കിസ്ഥാന് ഹൈക്കമ്മീഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് വിദേശ കോണ്‍സുലേറ്റുകള്‍ക്കെതിരായ ആക്രമണത്തില്‍ പങ്കുണ്ടെന്ന് ചോദ്യംചെയ്യലില്‍ ഹുസൈന് വെളിപ്പെടുത്തിയിട്ടുണ്ട്. ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ്, ബംഗളൂരുവിലെ ഇസ്രയേല്‍ കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ ആക്രമണം നടത്താനാണ് ഐഎസ്ഐ പദ്ധതിയിട്ടിരുന്നത്.
ആക്രമണം നടത്തുന്നവരുടെ യാത്രാ രേഖകള്‍ തയ്യാറാക്കുന്നതിനും അവര്‍ക്ക് ഒളിത്താവളങ്ങള്‍ ഒരുക്കുന്നതിനുമായി മാലീദ്വീപില്‍ നിന്നും ചെന്നൈയിലേക്ക് രണ്ട് പേരെ അയയ്ക്കാന്‍ ഐഎസ്ഐ തീരുമാനിച്ചിരുന്നു. കൊളംബോയിലെ പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനായ അമീര്‍ സുബൈര്‍ സിദ്ദിഖിയുടെ പേരാണ് ഹുസൈന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. മനുഷ്യക്കടത്തിലും വ്യാജപാസ്പോര്‍ട്ട് നിര്‍മ്മാണം, കള്ളപ്പണം കടത്തല്‍ എന്നിവയില്‍ ഈ ഉദ്യോഗസ്ഥന് പങ്കുണ്ടെന്നും ഹുസൈന് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ യുഎസ്, ഇസ്രയേല്‍ കോണ്‍സുലേറ്റുകളുടെയും, അവിടേക്കുള്ള പ്രധാന റോഡുകളുടേയും കവാടങ്ങളുടേയും ചിത്രങ്ങള്‍ ഹുസൈനില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൊളംബോയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനും പാക്കിസ്ഥാനിലെ ഐഎസ്ഐ ഉദ്യോഗസ്ഥരുമാണ് ചിത്രങ്ങള്‍ മെയില്‍ സന്ദേശമായി അയച്ചതെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹുസൈനില്‍ നിന്നും കണ്ടെത്തിയ ചിത്രങ്ങള്‍ കൊളംബോയിലെ പാക് ഹൈക്കമ്മീഷന് സ്ഥിതിചെയ്യുന്ന സ്ഥലത്തുള്ള കമ്പ്യൂട്ടറില്‍ നിന്നുമാണ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നതെന്നും പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ ഈ വെളിപ്പെടുത്തലുകള്‍ ശ്രീലങ്കയിലെ പാക് ഹൈക്കമ്മീഷന് തള്ളി. ആക്രമണം നടത്താന്‍ ഐഎസ്ഐ പദ്ധതിയിടില്ലെന്നും ഹൈക്കമ്മീഷന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ഇന്ത്യയിലേക്ക് വരാന്‍ തന്നെ നിയോഗിച്ചത് കൗണ്‍സിലര്‍ കൂടിയായ അമീര്‍ സുബൈര്‍ സിദ്ദിഖിയാണെന്നും ഹുസൈന് വെളിപ്പെടുത്തിയിട്ടുണ്ട്.
പിഡിഎഫ് ഫോര്‍മാറ്റിലാണ് കോണ്‍സുലേറ്റുകളുടേയും റോഡുകളുടെയുമൊക്കെ ചിത്രങ്ങള്‍ മെയിലില്‍ ശേഖരിച്ചുവെച്ചിരുന്നത്. ഹുസൈന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാന്‍ ഇന്ത്യ തയ്യാറാണെങ്കില്‍ അന്വേഷണം നടത്താമെന്ന് ശ്രീലങ്കയും ഇതിനോടകം പ്രതികരിച്ചു.
പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനായ സിദ്ദിഖിയുടെ പേര് ഇതാദ്യമായല്ല വെളിപ്പെടുത്തുന്നത്. 2012-ല്‍ പിടിയിലായ മീസ് അന്‍സാരി എന്നയാളും സിദ്ദിഖിന്റെ പേര് പറഞ്ഞിട്ടുണ്ട്. ചെറു വ്യാപാരായായിരുന്ന അന്‍സാരിയെ ഇത്തരം ആക്രമണങ്ങള്‍ക്കുള്ള ചാരനായി വിനിയോഗിക്കുകയായിരുന്നു.
ശ്രീലങ്കയിലെ മുസ്ലിം വിഭാഗത്തിലെ യുവാക്കളെ ഐഎസ്ഐ ഇത്തരം ആക്രമണ പദ്ധതികള്‍ക്ക് വിനിയോഗിക്കുന്നുണ്ട് എന്നതിനുള്ള തെളിവുകളാണ് പുറത്തുവരുന്നതെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: