തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണസമിതിയിലെ അവസാനത്തെ അംഗത്തെയും തീരുമാനിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ എസ്. വിജയകുമാറാണ് അഞ്ചാമത്തെ അംഗം. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രതിനിധിയായി ജില്ലാ കളക്ടര്‍ ബിജുപ്രഭാകറിനെ നിയമിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലാ ജഡ്ജിയുടെ പ്രതിനിധിയായി ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കമ്മിറ്റിയിലേക്കെടുത്തത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍, അഡിമിനിസ്ട്രേഷന് ഓഫീസര്‍, സര്‍ക്കാര്‍ പ്രതിനിധി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പിന്നെ സമിതി അധ്യക്ഷനായ ജില്ലാ ജഡ്ജി കെ.പി. ഇന്ദിരയും. കമ്മിറ്റിയുടെ ആദ്യ യോഗം ഉടന്‍തന്നെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അതിനു മുമ്പ് ക്ഷേത്രത്തിന്റെ എല്ലാ വശങ്ങളും കണ്ടു പഠിക്കാനായി സമിതി അധ്യക്ഷ ഇന്നലെയും വൈകിട്ട് അഞ്ചു മണിയോടു കൂടി ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിനുള്ളില്‍ മണിക്കൂറുകളോളം സന്ദര്‍ശിച്ചു. രാത്രി ഒമ്പതു മണിയോടെ തിരികെ പോയി. ഇന്നലെ ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ദിവസമാണ്. ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറായി ചുമതല നല്കിയ മുന്‍ ജില്ലാ കളക്ടര്‍ കെ.എന്‍ സതീഷ് സ്ഥലത്തില്ലാത്തതിനാല്‍ താത്ക്കാലിക ചുമതല ക്ഷേത്രം മാനേജര്‍ക്കു സമിതി അധ്യക്ഷ നല്‍കിയിരുന്നു. ഇന്നലെ യാതൊരു തടസ്സവുമില്ലാതെ ജീവനക്കാര്‍ക്കു ശമ്പളം നല്കി. അതേസമയം, പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷക്ക് ലോകോത്തര സുരക്ഷാ സംവിധാനങ്ങളാണൊരുങ്ങുന്നത്. അത്യാധുനിക സുരക്ഷാ സംവിധാനമായ ബൊള്ളാര്‍ഡ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. തീവ്രവാദി ആക്രമണം ഉള്‍പ്പെടെ തടയാന്‍ പര്യാപ്തമായ അത്യാധുനിക സംവിധാനങ്ങളാണ് ക്ഷേത്രത്തിനു ചുറ്റും ഉയരുന്നത്.
ക്ഷേത്രമേഖലയെ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിക്കാന്‍ കഴിയുമോയെന്നത് സംബന്ധിച്ച സാധ്യതകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നാലു നടകളിലേക്കുമുളള റോഡില്‍ പലയിടത്തായി ബൊള്ളാര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. തീവ്രവാദി ആക്രമണവും മറ്റു അട്ടിമറി ശ്രമങ്ങളും റോഡില്‍ തന്നെ തടയുകയാണ് ലക്ഷ്യം. തിരക്കിന്റെ തോതനുസരിച്ച് ഗതാഗതം നിയന്ത്രിക്കുന്നതിന് അത്യാധുനിക റോഡ് ബ്ലോക്കേഡുകളും എത്തിച്ചു. ഹൈഡ്രോളിക് സാങ്കേതിക വിദ്യയിലാണ് ഉപകരണങ്ങളുടെ പ്രവര്‍ത്തനം. ഇതിനു പുറമെ ക്ഷേത്രത്തിനു പുറത്തും അകത്തും കൂടുതല്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുന്നുണ്ട്. കേന്ദ്രഅനുമതി ലഭിക്കുകയാണെങ്കില്‍ ക്ഷേത്രമേഖലയെ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: