കണ്ണൂര്‍: പ്രശസ്തമായ മാഹി മലയാള ഗ്രാമത്തിന്റെ ചാലകശക്തിയായിരുന്നു എം.വി. ദേവന്. രണ്ടു പതിറ്റാണ്ട് മുന്‍പ്, മാഹിയിലെ ഒന്നരയേക്കര്‍ വരുന്ന മണ്ണില്‍ ചെന്നൈയിലെ പ്രമുഖ ബിസിനസ്സുകാരനായ എ.പി. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം കലാസ്നേഹികള്‍ ആരംഭിച്ച കലാഗ്രാമത്തിന് ദേവന് എല്ലാമെല്ലാമായിരുന്നു. സ്ഥാപക വര്‍ഷംതൊട്ട് കലാഗ്രാമത്തിന്റെ ഡയറക്ടറായി സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന്റെ വിയോഗം മലയാളിക്കും മലയാള കലാഗ്രാമത്തിനും നികത്താനാവാത്ത നഷ്ടമാണ്. കലാഗ്രാമമെന്ന സങ്കല്‍പ്പം ഉരുത്തിരിഞ്ഞത്, ഫൈന്‍ ആര്‍ട്സ് പഠനത്തിനായി ചെന്നൈയില്‍ എത്തിയ ദേവന്റെ നേതൃത്വത്തിലെ ഒരു കൂട്ടായ്മയുടെ ചിന്തകളില്‍ നിന്നായിരുന്നു. മലയാളത്തിലെ പ്രശസ്ത നിരൂപകനായ എം. ഗോവിന്ദനും ചെറുകഥാകൃത്ത് ടി. പത്മനാഭനുമൊക്കെ ആ മഹത് സംരംഭത്തില്‍ പങ്കാളികളായി. ജീവിതപ്രാരാബ്ധങ്ങളെ മറികടന്നായിരുന്നു അവര്‍ വലിയൊരു ദൗത്യം നിര്‍വഹിച്ചത്.
കുഞ്ഞിക്കണ്ണനെന്ന ബിസിനസ്സുകാരനെ തന്റെ സമ്പാദ്യം കലാഗ്രാമത്തിനു വേണ്ടി നീക്കിവെക്കാന്‍ പ്രചോദിപ്പിച്ചത് ദേവന്റെ വാക്കുകളും പ്രവൃത്തികളുമായിരുന്നു.
തുടര്‍ച്ചയായി 19 വര്‍ഷക്കാലം കലാഗ്രാമത്തിന്റെ വാര്‍ഷികാഘോഷ പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്ന ദേവന് കഴിഞ്ഞ 20, 21 തീയതികളില്‍ നടന്ന ഇരുപതാം വാര്‍ഷികാഘോഷ പരിപാടിയില്‍ ശാരീരിക അവശതകളാല്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ചിത്രരചന, ശില്‍പ്പകല, ചുമര്‍ചിത്രരചന, യോഗ, ഉപകരണസംഗീതം തുടങ്ങി സമസ്ത മേഖലകളിലും കലാഗ്രാമത്തില്‍ പരിശീലനം നല്‍കിവരുന്നുണ്ട്. ദേവന്റേതായി നിരവധി ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സാമ്പത്തികനേട്ടം ലക്ഷ്യമിടുന്നില്ല എന്നതാണ് മറ്റു കലാ പരിശീലന സ്ഥാപനങ്ങളില്‍ നിന്ന് കലാഗ്രാമത്തെ വ്യത്യസ്തമാക്കുന്നത്. ദേവന്റെ ആഗ്രഹമാണ് കലാഗ്രാമത്തില്‍ സൗജന്യപഠനസൗകര്യം ഒരുക്കുന്നതിന് വഴിവെച്ചത്.
ചിത്രകലയോടുള്ള അദമ്യമായ അഭിനിവേശത്താല്‍ ചെന്നൈ പട്ടണത്തിലേക്ക് വണ്ടികയറി ബഹുമുഖപ്രതിഭയായി വളര്‍ന്ന് നാടിന്റെ യശസ്സുയര്‍ത്തിയ എം.വി. ദേവനെന്ന മഠത്തില്‍ വാസുദേവന്റെ വേര്‍പാട് അദ്ദേഹം എന്നും നെഞ്ചേറ്റി ലാളിച്ചിരുന്ന മാഹിയിലെ കലാകുടീരത്തിന് കനത്ത നഷ്ടവും തീരാ നൊമ്പരവുമാണ്. വര്‍ണ്ണങ്ങളും അക്ഷരങ്ങളും ശില്പ്പങ്ങളുമൊന്നുമില്ലാത്ത ലോകത്തേക്ക് യാത്രയായെങ്കിലും കലാരംഗത്തിന് ദേവന് ചെയ്ത അതുല്യ സംഭാവനകള്‍ എന്നും ജ്വലിക്കുന്ന ഓര്‍മ്മകളായി നിലനില്ക്കും.
ഗണേഷ്മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: