തിരുവനന്തപുരം: എറണാകുളം റെയില്‍വേ ട്രാക്കില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമൂലമുണ്ടായ ഗതാഗതതടസം കാരണം തിരുവനന്തപുരം സെന്‍ട്രലില്‍ എത്തേണ്ട പല ട്രെയിനുകളും ഇന്നലെ മണിക്കൂറുകളോളം വൈകി.രാവിലെ 8.30നും 10നും ഇടയില്‍ തലസ്ഥാനത്ത് എത്തിച്ചേരേണ്ട മലബാര്‍, ജയന്തി, വഞ്ചിനാട്, ഇന്റര്‍സിറ്റി എക്സ്പ്രസുകള്‍ ഉള്‍പ്പെടെ എല്ലാ ട്രെയിനുകളും മണിക്കൂറുകളോളം വൈകി.ദീര്‍ഘദൂര ട്രെയിനുകള്‍ക്കായി പാസഞ്ചര്‍ ട്രെയിനുകള്‍ പിടിച്ചിട്ടതും ദുരിതം ഇരട്ടിയാക്കി. കൃത്യ സമയത്ത് ഓഫീസിലെത്തുന്നതിനായി കിട്ടിയ ട്രെയിനില്‍ ഓടിക്കയറിയവരെ സ്ക്വാഡുകള്‍ പിടികൂടി.
കമ്പാര്‍ട്ടുമെന്റുകള്‍ മാറിക്കയറിയവരില് നിന്നും അഞ്ഞൂറു രൂപവരെ പിഴ ഈടാക്കി. പല ട്രെയിനുകളും റദ്ദാക്കിയ സാഹചര്യത്തില്‍ സ്ക്വാഡിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാമായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ട്രെയിനുകള്‍ വൈകിയത് മൂലം സെക്രട്ടേറിയേറ്റ് അടക്കമുള്ള വിവിധ സര്‍ക്കാര്‍ ഓഫീസില്‍ എത്തിച്ചേരേണ്ട ഉദ്യോഗസ്ഥര്‍ക്ക് കൃത്യസമയത്ത് ഓഫീസുകളില്‍ എത്തിച്ചേരാന്‍ സാധിച്ചില്ല.
രാവിലെ 6.20 ന് എത്തേണ്ട അമൃത അമ്പത് മിനിട്ട് വൈകിയാണ് സെന്‍ട്രലിലേക്ക് പ്രവേശിച്ചത്. ജയന്തി ജനത എക്സ്പ്രസും രണ്ട് മണിക്കൂര്‍ താമസിച്ചാണ് സെന്‍ട്രലില്‍ എത്തിയത്. എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസും ഇന്റര്‍സിറ്റി എക്സ്പ്രസും സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയത് രണ്ടര മണിക്കൂറിലേറെ വൈകിയായിരുന്നു. ചെന്നൈ മെയില്‍ മണിക്കൂറുകളോളം വൈകി. ചെന്നൈ മെയില്‍ ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലും ഔട്ടറിലും നിര്‍ത്തിയിട്ടശേഷമാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് എത്തിയത്. ഐലന്റ് എക്സ്പ്രസ്, ജനശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ രണ്ട് മണിക്കൂറിലേറെ വൈകിയാണ് ഓടിയത്. ജനശതാബ്ദി തിരുവനന്തപുരത്തെത്താന്‍ വൈകിയതോടെ ഇവിടെ നിന്നുള്ള യാത്രയും വൈകി. 2.20ന് പുറപ്പെടേണ്ട ജനശതാബ്ദി യാത്ര പുറപ്പെട്ടത് 3.40നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: