കൊച്ചി: പാര്‍ലമെന്റിലേക്ക് പോകാന്‍ ഒരര്‍ഹതയും ഇല്ലാത്ത വ്യക്തിയാണ് ഇന്നസെന്റെന്ന് സംവിധായകന് വിനയന്. സ്വന്തം വീടിന്റെ ഗേറ്റ് പോലും തുറന്നിടാത്ത ഇന്നസെന്റ് പാര്‍ലമെന്റില്‍ പോയതുകൊണ്ട് എന്താണ് പ്രയോജനമെന്നും അദ്ദേഹം ചോദിച്ചു. സ്കൂളുകളില്‍ നിന്നും പരിപാടിക്ക് വിളിച്ചാലും തനിക്ക് എന്ത് കിട്ടുമെന്ന് ചോദിക്കുന്ന ആളാണ് ഇന്നസെന്റ്. രാവിലെ തന്നെ പ്രചാരണത്തിന് വിളിക്കാന്‍ വന്ന പാര്‍ട്ടി പ്രവര്‍ത്തകരോടും അദ്ദേഹം അതേ ചോദ്യം ചോദിച്ചിട്ടുണ്ടാകുമെന്നും വിനയന് പറഞ്ഞു. എറണാകുളം പ്രസ്ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹന്‍ലാല്‍ ചിത്രമായ മിസ്റ്റര്‍ ഫ്രോഡിന് എക്സിബിറ്റേഴ്സ് ഫെഡറേഷന് വിലക്കേര്‍പ്പെടുത്തിയതിനെതിരെ രംഗത്തുവന്ന അമ്മയും ഫെഫ്കയുമാണ് യഥാര്‍ത്ഥത്തില്‍ മലയാള സിനിമയില്‍ വിലക്കിന് തുടക്കമിട്ടതെന്നും വിനയന് പറഞ്ഞു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തീരുമാനത്തിന്റെ പേരില്‍ ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിനെ ഒറ്റപ്പെടുത്താന്‍ അനുദിക്കില്ലെന്നും വിനയന് പറഞ്ഞു.
ഉണ്ണികൃഷ്ണന്റെ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനത്തിന്റെ പേരില്‍ മലയാള സിനിമ സ്തംഭിപ്പിക്കുമെന്ന ഫെഫ്കയുടെയും താരസംഘടനയായ അമ്മയുടെയും ഭീഷണി വിലപ്പോവില്ല. മലയാളത്തിലെ മഹാനടനായിരുന്ന തിലകനെ പരസ്യമായി വിലക്കിയ ഫെഫ്കയും അമ്മയുമാണ് ഇപ്പോള്‍ ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തീരുമാനമെടുത്തപ്പോള്‍ അതിനെതിരെ മലയാള സിനിമ മൊത്തം സ്തംഭിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്.
തിലകന് അഭിനയിക്കുന്ന ചിത്രത്തില്‍ തങ്ങള്‍ സഹകരിക്കില്ലെന്ന് അന്ന് ഉണ്ണികൃഷ്ണന് പറഞ്ഞപ്പോള്‍ താന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് മരണം വരെ പറഞ്ഞു കൊണ്ടിരുന്ന തിലകനുവേണ്ടി സുകുമാര്‍ അഴീക്കോടല്ലാതെ ഒരു കമ്യൂണിസ്റ്റ് നേതാവും രംഗത്തു വന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉണ്ണികൃഷ്ണനുവേണ്ടി ഇടതുപക്ഷത്തെ പ്രമുഖ നേതാക്കള്‍ എല്ലാവരും തന്നെ വിളിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്.
തന്റെ ചിത്രങ്ങളില്‍ സഹകരിച്ചതിന്റെ പേരില്‍ നിരവധി കലാകാരന്മാരെ അമ്മയും ഫെഫ്കയും ചേര്‍ന്ന് വിലക്കിയിട്ടുണ്ട്. താനും തിലകനും പങ്കെടുത്ത ചടങ്ങുകളില്‍ നിന്നുപോലും ഇവര്‍ ഇറങ്ങിപ്പോയിട്ടുണ്ട് ഇതൊന്നും ഫാസിസമല്ലേയെന്നും വിനയന് ചോദിച്ചു.
ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് പറയുന്നതാണ് ഫാസിസമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും വിനയന് പറഞ്ഞു.
ലിബര്‍ട്ടി ബഷീര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് പറയുന്ന അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനോട് അമ്മയുടെ സെക്രട്ടറി മോഹന്‍ലാലിന്റെ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് പറയാന്‍ ബഷീറിനും അവകാശമുണ്ട്-വിനയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: