പറവൂര്‍: പാര്‍ലമെന്റ് ഇലക്ഷന് മുന്നില്‍ കണ്ടുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചാത്തനാട്-കടമക്കുടി പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ദ്രുതഗതിയില്‍ കായല്‍ അടച്ച് ബണ്ട് നിര്‍മാണവും നടത്തി. ഇലക്ഷന് കഴിഞ്ഞതോട് കൂടി നിര്‍മാണപ്രവര്‍ത്തനം നിലച്ചു. നിര്‍മാണ കമ്പനി സാധനസാമഗ്രികള്‍ മുഴുവന്‍ ഇവിടെനിന്നും മാറ്റിത്തുടങ്ങി. നിര്‍ദ്ദിഷ്ട ചാത്തനാട്-മൂലമ്പിള്ളി-പിഴല, കടമക്കുടി-ചാത്തനാട് പാലങ്ങള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. കടമക്കുടി-പിഴലപാലത്തിനും 40 മീറ്ററിന്റെ ഒരുപാലത്തിനും 17 കലിങ്കുകള്ക്കും ഭരണാനുമതി ലഭിക്കേണ്ടതുണ്ട്. ഭരണാനുമതി ലഭിച്ച ചാത്തനാട്-കടമക്കുടി പാലത്തിന്റെ കാലുകള്‍ സ്ഥാപിക്കണമെങ്കില്‍ പുഴയുടെ ഇരുകരകളിലുമുള്ള കുടുംബങ്ങളെ മാറ്റിതാമസിപ്പിക്കേണ്ടതും. സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതുമുണ്ട്. എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്ന ഒരു നടപടിയും സര്‍ക്കാര്‍ ഇതുവരെ ചെയ്തിട്ടില്ല. പാലം പണി അനന്തമായി നീളാനാണ് സാധ്യത. ചാത്തനാട് കടമക്കുടി പുഴ അടച്ചുകെട്ടി ബണ്ട് നിര്‍മിച്ചിരിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗം അടഞ്ഞിരിക്കുകയാണ്. ഈ പുഴയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന പരമ്പരാഗത ഊന്നിവല തൊഴിലാളികളും തൊഴില്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ്. കടമക്കുടി, ചാത്തനാട്, ഏഴിക്കര, കെടാമംഗലം, കോട്ടുവള്ളി, വരാപ്പുഴ, എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, എളങ്ങുന്നപ്പുഴ എന്നീ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ പണിയെടുക്കുന്ന പ്രദേശമാണ് ഇത്. ഇവിടം ബണ്ട് കെട്ടി അടച്ചതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: