കളമശ്ശേരി: കളമശ്ശേരിയില്‍ ഇന്നലെ നടന്ന റീപോളിങ്ങില്‍ നേരിയ തോതില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എഎപി ജില്ല സെക്രട്ടറി രഞ്ജിത് രാജേന്ദ്രന്, ജില്ല സമിതി അംഗം സജി പി. ഊട്ടുപുര എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കൊച്ചി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. എഎപി സ്ഥാനാര്‍ത്ഥി അനിത പ്രതാപിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ബോര്‍ഡ് പോളിങ് ബൂത്തിന് സമീപം സ്ഥാപിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകരാണെന്ന്്്്് ആരോപിച്ച് ആപ്പ് പ്രവര്‍ത്തകര്‍ രംഗത്തുവന്നതാണ് സംഘര്‍ഷങ്ങള്‍ക്കു തുടക്കമായത്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ ഇരുന്ന പ്രവര്‍ത്തകരുടെ ചിത്രം ആം ആദ്മി പ്രവര്‍ത്തകര്‍ പകര്‍ത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഇന്നലെ 11 മണിയോടെയാണ് സംഭവം. ഇതേ തുടര്‍ന്ന് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം പോളിങ് സ്റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്ന് പോളിടെക്നിക് കവാടത്തില്‍ സ്ഥാപിച്ചിരുന്ന സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ഉള്ള പോസ്റ്റുകളും ബാനറുകളും ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാനവാസിന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. യുഡിഎഫ് സ്ഥാപിച്ചിരുന്ന രണ്ട് ബൂത്തുകളില്‍ ഒന്ന് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഒരെണ്ണം പൊളിച്ചുമാറ്റി. ആംആദ്മി പാര്‍ട്ടിയുടെ തൊപ്പി ധരിച്ച് ബൂത്തില്‍ ഇരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസ് സേനയെ ഇവിടെ വിന്യസിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: