പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമല്ല ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളും പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കുകയാണ്. പത്തുവര്‍ഷക്കാലം ഡോ. മന്‍മോഹന്‍സിംഗ് വെറുമൊരു പാവയെ പോലെയാണ് പ്രവര്‍ത്തിച്ചതെന്ന് മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു വെളിപ്പെടുത്തിയിട്ട് അധിക ദിവസമായിട്ടില്ല. അതിനു പിറകെ കേന്ദ്രസര്‍ക്കാറില്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചവരോരുത്തരും തങ്ങളുടെ ദുരനുഭവങ്ങള്‍ നിരത്തുകയാണ്. അതില്‍ പ്രധാനപ്പെട്ടതാണ് മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി പി.സി. പരേഖും പറഞ്ഞിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി നടന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നത് കല്‍ക്കരി ഇടപാടിലാണല്ലോ. പ്രധാനമന്ത്രിയെ മന്ത്രിമാര്‍ അനുസരിക്കാറില്ലായിരുന്നെന്നും സര്‍ക്കാരിലേയും പാര്‍ട്ടിയിലേയും നിക്ഷിപ്ത താല്‍പ്പര്യക്കാരെ തടയാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചില്ലെന്നും പി.സി പരേഖിന്റെ ‘ക്രൂസേഡര്‍ ഓര് കോണ്‍സ്പിരേറ്റര്‍? കോള്‍ഗേറ്റ് ആന്റ് അദര്‍ ട്രൂത്ത്സ്’ എന്ന പുസ്തകത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ സിഎജി വിനോദ്റായി, മുന്‍ കാബിനറ്റ് സെക്രട്ടറി റ്റി.എസ്.ആര്. സുബ്രഹ്മണ്യന്, ജസ്റ്റിസ് ജി.എസ് സിങ്ങ്വി എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ദല്‍ഹിയില്‍ പുറത്തിറങ്ങിയ പുസ്തകം കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനും കനത്ത പ്രഹരമാണ് നല്‍കിയിട്ടുള്ളത്.
മുതിര്‍ന്ന ഉദ്യോഗസ്ഥരായിരുന്നവരുടെ സാന്നിധ്യത്തിലാണ് പുസ്തകപ്രകാശനം നടന്നതെന്നതിനാല്‍ അത് നിസ്സാരമല്ല. സഞ്ജയബാരു വെളിപ്പെടുത്തിയതിനെക്കാള്‍ ഗൗരവമേറിയ വസ്തുക്കളാണ് പരേഖ് പറഞ്ഞിരിക്കുന്നത്.
കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതിലെ അഴിമതിക്ക് കാരണമായത് സ്ഥാപിത താല്പ്പര്യക്കാരായവരുടെ പ്രവൃത്തികള്‍ തടയുന്നതില്‍ പ്രധാനമന്ത്രിക്ക് സംഭവിച്ച പരാജയമാണെന്ന് പുസ്തകത്തില്‍ പി.സി പരേഖ് പറയുന്നുണ്ട്.
കല്‍ക്കരിപ്പാടം ലേലം ചെയ്യുന്ന നടപടിക്രമങ്ങള്‍ അട്ടിമറിക്കുന്നതിനുള്ള സഹപ്രവര്‍ത്തകരുടെ നീക്കം തടയുന്നതില്‍ പ്രധാനമന്ത്രിക്ക് വീഴ്ച പറ്റി. പ്രധാനമന്ത്രിയുടെ ഓഫീസിനുണ്ടായിരുന്നത് വളരെ പരിമിതമായ രാഷ്ട്രീയ അധികാരം മാത്രമായിരുന്നു. രാഷ്ട്രീയക്കാര്‍ക്കുവേണ്ടി ജോലി ചെയ്യേണ്ടിവന്ന അവസ്ഥ ഉദ്യോഗസ്ഥര്‍ക്ക് യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായി. ചെയ്ത സേവനങ്ങള്‍ക്ക് പ്രത്യുപകാരമായി തനിക്കു ലഭിച്ചത് സിബിഐ അന്വേഷണമാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനേക്കാള്‍ മുതിര്‍ന്നവരാണ് തങ്ങളെന്ന ധാരണയിലാണ് പ്രണബ് കുമാര്‍ മുഖര്‍ജിയും അര്ജ്ജുന്സിങ്ങും പ്രവര്‍ത്തിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എം.കെ നാരായണന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയോട് മാത്രമായിരുന്നു കടപ്പാട്. എംപിമാരുടെ ഭാഗത്തുനിന്നും നേരിടേണ്ടിവരുന്ന അപമാനകരമായ പെരുമാറ്റത്തെപ്പറ്റി പ്രധാനമന്ത്രിയോട് പരാതിപ്പെട്ടപ്പോള്‍ അത്തരം പെരുമാറ്റങ്ങള്‍ താനും ദിവസവും അനുഭവിക്കാറുണ്ടെന്ന മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്. നരേന്ദ്രമോദിയുടെ കല്യാണക്കാര്യത്തില്‍ വളരെ ഉത്കണ്ഠയും അതേസമയം ആഹ്ലാദവും പ്രകടിപ്പിക്കുന്ന രാഹുലിനും കോണ്‍ഗ്രസ് വക്താക്കള്‍ക്കും ഈ വെളിപ്പെടുത്തലുകളെക്കുറിച്ച് വല്ലതു പറയാനുണ്ടോ ? അതാണ് ജനങ്ങള്‍ക്കറിയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: