ആലുവ: ആലുവയില്‍ ഗുണ്ടാസംഘങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു. ഗുണ്ടകളെ പിടികൂടി നടപടിയെടുത്താലും താമസിയാതെതന്നെ ജാമ്യത്തിലിറങ്ങി ഇവര്‍ ഗുണ്ടാപ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ആലുവയിലുള്ള നിരവധി ഗുണ്ടകള്‍ ഇപ്പോള്‍ അന്യസംസ്ഥാനങ്ങളിലേക്കുവരെ തങ്ങളുടെ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. ഗുണ്ടാ നിയമപ്രകാരം തടവിലാക്കുവാന്‍ ശ്രമിച്ചാല്‍പ്പോലും നിയമത്തിലെ നിലവിലുള്ള പോരായ്മകള്‍ മുതലെടുത്ത് ഇവരില്‍ പലരും രക്ഷപ്പെടുകയും ചെയ്യുന്നു.
കഴിഞ്ഞദിവസം തൊടുപുഴയില്‍ നടന്ന ഗുണ്ടാ ആക്രമണത്തിന് പിന്നില്‍ പിടിയിലായവരിലൊരാളും ആലുവ എന്‍എഡി സ്വദേശിയാണ്. നിരവധി ഗുണ്ടാ ആക്രമണക്കേസുകളില്‍ പ്രതിയായ ഇയാള്‍ അടുത്തിടെയാണ് ജയിലില്‍നിന്നും പുറത്തിറങ്ങിയതെന്ന് അറിയുന്നു. ബിലാലിനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ആലുവ കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങളില്‍ നിരവധി കോളേജ് വിദ്യാര്‍ത്ഥികളും പങ്കാളികളാണെന്ന് വെളിപ്പെട്ടു. പലരും കൊള്ളപ്പലിശാ സംഘത്തിന് പണം തിരിച്ചുവാങ്ങി കൊടുക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും വെളിപ്പെട്ടു.
ഗുണ്ടാസംഘങ്ങളില്‍ അണിചേരുന്നവര്‍ക്ക് പണത്തേക്കാള്‍ കൂടുതലായി പെണ്‍കുട്ടികളെയും ലഹരിവസ്തുക്കളും തരപ്പെടുത്തി കൊടുക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഗുണ്ടാസംഘങ്ങളില്‍നിന്നും വിട്ടുപോകാന്‍ ശ്രമിച്ചാല്‍ പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തിയും ഏതെങ്കിലും മയക്കുമരുന്ന് വിതരണകേസുകള് കുത്തിപ്പൊക്കിയും അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അതിനാലാണ് പലരും ഗുണ്ടാസംഘങ്ങളില്‍നിന്നും വിട്ടുപോകാത്തത്. പല ഗുണ്ടകളും ഏറെനാള്‍ കഴിയുമ്പോള്‍ പുതിയ സംഘങ്ങളുണ്ടാക്കി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആലുവയിലെ ചില രാഷ്ട്രീയ നേതാക്കളും ഈ ഗുണ്ടകളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: