ചങ്ങനാശ്ശേരി: പുതിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം നമ്മുടെ ഗ്രാമങ്ങളില്‍ ഉള്ള പുരാതനമായ ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നാം ഏറ്റെടുക്കേണ്ടതുണ്ടെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലടീച്ചര്‍ പറഞ്ഞു. തൃക്കൊടിത്താനം കോട്ടമുറി അയ്യപ്പക്ഷേത്രത്തേടനുബന്ധിച്ച് നിര്‍മ്മിച്ച ഭദ്രകാളിക്ഷേത്രത്തിന്റെ സമര്‍പ്പണസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ദൈനം ദിനപൂജകളുള്ള ക്ഷേത്രങ്ങളില്‍ പൂജയുടെ കാര്യത്തില്‍ ലാഭം നോക്കുകയല്ല വേണ്ടത്. ഏറ്റവും നന്നായി ക്ഷേത്രത്തിലുള്ള ചൈതന്യത്തെ പൂജ ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിന് ഭരണകര്‍ത്താക്കള്‍ തയ്യാറെടുക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.
ക്ഷേത്രത്തില്‍ പ്രതിഷ്ഠകള്‍ നടത്തുന്നതിനോടൊപ്പം ആ ചൈതന്യത്തെ നിലനിര്‍ത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി ഹൈന്ദവര്‍ ഏറ്റെടുക്കേണ്ടതുണ്ടെന്ന് കെ.പി. ശശികലടീച്ചര്‍ പറഞ്ഞു. ഒരു ക്ഷേത്രം നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അതിനോട് ചേര്‍ന്ന് ക്ഷേത്രസാധനയും സേവാപ്രവര്‍ത്തനങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്തുമ്പോഴാണ് ക്ഷേത്രത്തിലെ ചൈതന്യം പ്രകാശപൂരിതമാവുകയെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതിഷ്ഠ നടത്തിയ അയ്യക്ഷേത്രത്തിനടുത്ത് ഉപദേവതയായി ഭദ്രകാളീപ്രതിഷ്ഠയ്ക്കുള്ള ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പേ ക്ഷേത്രസങ്കേതം ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. കഴിഞ്ഞ മൂന്നാം തീയതി മുതല്‍ ആരംഭിച്ച പ്രതിഷ്ഠാചടങ്ങുകള്‍ക്ക് ബുധനാഴ്ച്ച രാവിലെ പൂര്്ണതയായി. രാവിലെ 8.45 നും 9.30 ഇടയ്ക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ പുതുതായി നിര്‍മ്മിച്ച ഉപദേവാലയത്തില്‍ തന്ത്രി അക്കീരമന്‍ കാളിദാസഭട്ടതിരിപ്പാടും ക്ഷേത്രം മേല്‍ശാന്തിയും ചേര്‍ന്ന് ബിംബ പ്രതിഷ്ഠ നടത്തി.
അയ്യപ്പക്ഷേത്രട്രസ്റ്റ് ചെയര്മാന് ജ്യോതീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്ഷേത്രസമര്‍പ്പണസമ്മേളനം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് പി. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസഭട്ടതിരിപ്പാട് ക്ഷേത്രസമര്‍പ്പണം നടത്തി. അഖിലഭാരത അയ്യപ്പധര്‍മ്മ പ്രചാരണസഭ ദേശീയ ജനറല്‍ സെക്രട്ടറി മധു മണിമല, ബി. രാധാകൃഷ്ണമേനോന്, നീലകണ്ഠന്‍പോറ്റി, കെ. ആര്. കൃഷ്ണകുമാര്‍, ബാബുരാജേന്ദ്രന്‍ കാരിമുട്ടം, എന്‍. രഞ്ജിത്ത്, കെ. ജി. കരുണാകരന്, എം. ജി. ചന്ദ്രമോഹന്, പി. ജി. അനില്‍കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: