നരേന്ദ്ര മോദി കേരളത്തില്‍ വന്നപ്പോള്‍ പറഞ്ഞത് കേരളം സമുദ്രത്താല്‍ ചുറ്റപ്പെട്ടതാണെങ്കിലും മലയാളികള്‍ അതില്‍നിന്നും ഉപ്പ് പോലും ഉണ്ടാക്കുന്നില്ല എന്നായിരുന്നല്ലോ. കടലും നദികളും മത്സ്യസമൃദ്ധമാണെങ്കിലും നാം കേള്‍ക്കുന്ന വാര്‍ത്തകള്‍ പെരിയാറില്‍ മത്സ്യം ചത്തുപൊങ്ങുന്നു എന്നും കടലില്‍ വന്‍ മത്സ്യക്കുരുതി നടക്കുന്നുവെന്നുമാണ്. താല്‍ക്കാലിക ലാഭത്തിന് വേണ്ടി ഭാവിയെ നശിപ്പിക്കുന്നവരാണ് മലയാളികളെന്ന് മാത്രമല്ല ഇത് തെളിയിക്കുന്നത്.
മലയാളികള്‍ക്ക് നദിയും പുഴയും കുളവും തോടും കടല്‍പോലും മാലിന്യങ്ങള്‍ തള്ളാനുള്ള ഇടങ്ങള്‍ മാത്രമാണ്. മലിനീകരണം ഒരു കലയാക്കിമാറ്റുന്നവരാണ് നമ്മള്. പെരിയാര്‍ മലിനീകരണവും മത്സ്യക്കുരുതിയും തുടര്ക്കഥയാകുന്നുണ്ടെന്ന് അറിയാവുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ്ക്രിയമാണ്. കടലില്‍ മത്സ്യക്കുരുതി നടത്തുന്നത് ചെറുകണ്ണികളുള്ള വലകള്‍ ഉപയോഗിച്ച് നൂറ് ടണ്ണിലധികം ചെറുമീനുകളെ അരിച്ചെടുത്ത് ഉണക്കി പൊടിച്ച് മത്സ്യതീറ്റയാക്കുന്നതിനും വളമാക്കുന്നതിനും വേണ്ടിയാണത്രേ. ഈ വന്‍ മീന്‍പിടിത്തം കടല്‍ നിര്‍ജീവമാക്കുകയും കടുത്ത മത്സ്യക്ഷാമത്തിന് വഴിയൊരുക്കുകയും ചെയ്യുകയാണ്. കിളിമീന്‍, കുവില്‍, മത്തി, അയില തുടങ്ങിയവയുടെ കുഞ്ഞുങ്ങളും വലയില്‍പ്പെടുമ്പോള്‍ വിദേശത്ത് ഏറെ പ്രിയങ്കരമായ മത്സ്യങ്ങളാണ് അപ്രത്യക്ഷമാകുന്നത്. മലിനീകരണം കേരളത്തിന്റെ ശാപമായി മാറുകയാണ്. കുടിവെള്ളം മലിനപ്പെടുത്തി, അന്തരീക്ഷം മലിനീകൃതമാക്കി സംസ്കാരസമ്പന്നരെന്നവകാശപ്പെടുന്ന കേരളീയര്‍ ജീവിതശൈലി പോാലും മലിനീകൃതമാക്കുന്നു.
പെരിയാറില്‍ മത്സ്യം ചത്തുപൊങ്ങുന്നു എന്ന വാര്‍ത്ത തുടര്‍ക്കഥയാകുമ്പോഴും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ്ക്രിയവും നിസ്സംഗവുമാകുന്നത് അസ്വസ്ഥജനകമാണ്. ആധുനിക ശാസ്ത്രീയ സംവിധാനങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു എന്ന് ആധികാരികമായി തിട്ടപ്പെടുത്താന്‍ ബോര്‍ഡിന് ഇന്നേവരെ സാധിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പുമുതല്‍ കണ്ടുവരുന്ന ഈ പ്രതിഭാസം സമീപത്തുള്ള ഫാക്ടറികള്‍ രാസമാലിന്യം നദിയില്‍ തള്ളുന്നതുകൊണ്ടാണെന്നായിരുന്നു വിശദീകരണം. കഴിഞ്ഞ ഒരു ദശകമായി പെരിയാര്‍ മണലൂറ്റിന്റെയും മലിനീകരണത്തിന്റെയൂം പ്രത്യക്ഷ ദൃശ്യമായിരുന്നു.
പെരിയാറിലെ വെള്ളം മഴവില്ലിന്റെ നിറങ്ങള്‍ മാറിമാറി പ്രതിഫലിപ്പിച്ചു. കൊച്ചിയിലും സമീപപ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്ന ഈ സുപ്രധാന നദിയുടെ മലിനീകരണം ജനങ്ങളെയോ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയോ ആശങ്കാകുലരാക്കിയില്ല. തങ്ങളുടെ ദാഹജലമാണ് മലിനീകൃതമാകുന്നതെന്നറിഞ്ഞിട്ടും പ്രതികരിക്കാത്ത കൊച്ചിനിവാസികള്‍ പ്ലാച്ചിമടയിലെ ആദിവാസികളില്‍നിന്നും ശുദ്ധീകരണപാഠം പഠിക്കേണ്ടവരായി മാറിയിരിക്കുന്നു. പെരിയാര്‍ മലിനീകരണ വിരുദ്ധസമിതി ഈ വിഷയം സുപ്രീംകോടതി വരെ എത്തിച്ചിട്ടാണ് കര്‍ശന നടപടിയെടുത്ത് നിറംമാറ്റം ശമിപ്പിച്ചത്. പക്ഷെ എന്തുകൊണ്ട് മത്സ്യക്കൂട്ടക്കുരുതി തുടര്‍ക്കഥയാകുന്നുവെന്ന് ബോര്‍ഡാകട്ടെ മലിനീകരണ വിരുദ്ധസമിതിയാകട്ടെ പരിശോധിക്കുന്നില്ല.
പുഴയില്‍ വെള്ളം കെട്ടിക്കിടന്ന് ഓക്സിജന്റെ അളവ് കുറയുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തുന്നു. എന്നാല്‍ ലോറികളില്‍ കക്കൂസ് മാലിന്യം പെരിയാറില്‍ തള്ളുന്നതും അന്യദേശ തൊഴിലാളികളുടെ കക്കൂസ് മാലിന്യം പുഴയിലേക്ക് തിരിച്ചുവിടുന്നതുമാണ് പുഴമലിനീകരണമെന്നും പറയപ്പെടുന്നു.
ആരോഗ്യകേരളം ഇന്ന് അനാരോഗ്യ കേരളമായി, അപ്രത്യക്ഷമായ അസുഖങ്ങള്‍ പോലും പുനര്‍ജനിക്കുമ്പോഴും എന്തുകൊണ്ട് മലയാളികള്‍, അഭ്യസ്തവിദ്യര്‍ തങ്ങളുടെ ശുദ്ധമായ കുടിവെള്ളത്തിനുള്ള അവകാശം ധ്വംസിക്കപ്പെടുന്നുവെന്ന് തിരിച്ചറിയുന്നില്ല? എന്തിനും ഏതിനും സമരസന്നദ്ധരായ നാട്ടുകാര്‍ സ്വന്തം ആരോഗ്യം പരിപാലിക്കുന്നതില്‍ എന്തുകൊണ്ട് ശുഷ്കാന്തി കാണിക്കുന്നില്ല? ജലത്തിന് കഠിനമായ ദുര്‍ഗന്ധം ഉണ്ടെന്നും പരിസരവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ആരോഗ്യം ജനതയുടെ ജന്മാവകാശമാണ്. അതിന് പരമപ്രധാനം ശുദ്ധവായുവും ശുദ്ധജലവുമാണ്. ഇന്ന് അനാരോഗ്യ പരിസ്ഥിതി നിലനില്‍ക്കുന്ന കേരളത്തില്‍ മലയാളി ഏറ്റവുമധികം തുക ചെലവഴിക്കുന്നത് മരുന്നുകള്‍ക്കാണ്. ഗുജറാത്ത് മോഡല്‍ വികസനം എന്നൊന്നില്ലെന്ന് അവകാശപ്പെടുന്ന ഇടതു-വലതു മുന്നണികള്‍ ഗുജറാത്തിനെ അനുകരിച്ച് വികസിക്കാനോ പരിസ്ഥിതി സന്തുലനം നിലനിര്‍ത്താനോ ശ്രമിക്കുന്നില്ല. മറിച്ച് പ്രകൃതിസമ്പത്ത് നശിപ്പിച്ച് വനം തരിശാക്കി, പാടങ്ങള്‍ നികത്തി ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ത്തി ജീവിക്കുമ്പോള്‍ കേരളീയര്‍ മരണത്തിന് കീഴടങ്ങിക്കഴിഞ്ഞാല്‍ സിന്ധുനദീതട സംസ്കാരംപോലെ കേരളീയ സംസ്ക്കാരവും മണ്മറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: