കൊച്ചി: റാസല്‍ഖൈമ സ്വതന്ത്ര വ്യാപാരമേഖലയിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ബിസിനസ് ആഗോളതലത്തില്‍ വിപുലീകരിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകര്‍ ശ്രമിക്കണമെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്മാന് വി.പി. ജോര്‍ജ് അഭിപ്രായപ്പെട്ടു. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ റാസല്‍ഖൈമയില്‍ കമ്പനി സ്ഥാപിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് കേരള ചേംബറും റാസല്‍ഖൈമ ഫ്രീ ട്രേഡ് സോണ്‍ അതോറിറ്റിയും സംയുക്തമായി ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച ത്രിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിസിനസ് വിപുലീകരണത്തിനും വളര്‍ച്ചയ്ക്കും ആഗോളവല്ക്കരണവും ഉദാരവല്ക്കരണവും തുറന്നു തന്നിരിക്കുന്ന പുതിയ ജാലകങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ബിസിനസ് സമൂഹം മുന്നോട്ടു വരണം. റാസല്‍ഖൈമ സ്വതന്ത്ര വ്യാപാരമേഖലയില്‍ ആര്‍എകെ ഫ്രീ ട്രേഡ്് സോണ്‍ അതോറിറ്റി നല്കുന്ന സൗകര്യങ്ങള്‍ പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണെന്നും ചെയര്മാന് ചൂണ്ടിക്കാട്ടി.
യു.എ.ഇയില്‍ ഏറ്റവും കുറഞ്ഞ ചെലവിലും സമയത്തിലും പൂര്‍ണമായ ഉടമസ്ഥതയിലും നിക്ഷേപം നടത്താന്‍ സംരംഭകര്‍ക്ക് കഴിയുമെന്ന് മുംബൈ കേന്ദ്രമാക്കി ആര്എകെയുടെ ഇന്ത്യയിലെ ചുമതല വഹിക്കുന്ന ബിസോണ്‍ സുര്നാം പറഞ്ഞു. സുര്നാമിന്റെ നേതൃത്വത്തിലാണ് റാസല്‍ഖൈമ ഫ്രീ ട്രേഡ് സോണ്‍ അതോറിറ്റിയുടെ ഔദ്യോഗിക പ്രതിനിധി സംഘം കൊച്ചിയിലെത്തിയിരിക്കുന്നത്. റാസല്‍ഖൈമ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതോറിറ്റിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന ഉന്നതതല സംഘവുമായി വ്യവസായ വാണിജ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര് ചര്‍ച്ച നടത്തി. സ്വതന്ത്ര വ്യാപാര മേഖലയുടെ സവിശേഷതകള്‍ വിവരിക്കുന്ന അവതരണങ്ങളും നടന്നു.
ആര്‍എകെ സ്വതന്ത്ര വ്യാപാരമേഖലയില്‍ കമ്പനി സ്ഥാപിക്കല്‍, വിവിധ ലൈസന്‍സുകള്‍, സൗകര്യങ്ങള്‍, സേവനങ്ങള്‍, ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള നികുതി സംബന്ധമായ കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ സെമിനാര്‍ ഏറെ പ്രയോജനപ്രദമായി. ബിസിനസ് ടു ബിസിനസ് യോഗങ്ങളും സെമിനാറിന്റെ ഭാഗമായി നടന്നു. ഈ യോഗങ്ങള്‍ ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളിലും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: