ന്യൂദല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായരെ ചോദ്യം ചെയ്യാന്‍ സിബിഐ തീരുമാനിച്ചു. ആറു മാസം മുമ്പ് ഇക്കാര്യത്തില്‍ സിബിഐ അന്വേഷണ സംഘം തീരുമാനം എടുത്തിരുന്നെങ്കിലും കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നീണ്ടു പോകുകയായിരുന്നു. അടുത്തയാഴ്ച ടി.കെ.എ. നായരെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം.
ക്രമവിരുദ്ധമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച 2006-2009 കാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ടി.കെ.എ. നായര്‍. പിഎംഒ നേരിട്ട് കല്‍ക്കരിമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന അക്കാലത്തു നടന്ന എല്ലാ ഇടപാടുകളും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വ്യക്തമായ ബോധ്യമുണ്ടാകുമെന്നാണ് സിബിഐ അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതനുസരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ടി.കെ.എയുടെ മൊഴി സിബിഐ രേഖപ്പെടുത്തും. മാര്‍ച്ച് 28ന് മുമ്പായി അഞ്ചോളം കല്‍ക്കരി അഴിമതിക്കേസുകളിലെ അന്തിമ റിപ്പോര്‍ട്ട് സിബിഐക്ക് കോടതിയില്‍ സമര്‍പ്പിക്കാനുള്ളതിനാല്‍ ചോദ്യം ചെയ്യല്‍ വൈകാന്‍ സാധ്യതയില്ലെന്നാണ് സൂചന.
കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഏതു തരത്തിലുള്ള പിഴവുകളാണ് സംഭവിച്ചതെന്ന് ടി.കെ.എ. നായരില്‍ നിന്നും അറിയാനുണ്ടെന്ന് സിബിഐ കേന്ദ്രങ്ങള്‍ പറയുന്നു. കല്‍ക്കരി പാടങ്ങള്‍ക്ക് അപേക്ഷിച്ച കമ്പനികളുടെ യോഗ്യത നിര്‍ണ്ണയിച്ചതില്‍ പിശകുണ്ടായിട്ടുണ്ടോ എന്ന കാര്യവും വ്യക്തമാകണമെങ്കില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. കല്‍ക്കരി മന്ത്രാലയതലത്തിലും മറ്റു വിവിധ മന്ത്രാലയതലത്തിലും ഇക്കാര്യത്തില്‍ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
എന്നാല്‍, ടി.കെ.എ. നായരെ ചോദ്യം ചെയ്യാന്‍ സിബിഐ തീരുമാനിച്ചെന്ന വാര്‍ത്തകളെ പിഎംഒ തള്ളി. പ്രധാനമന്ത്രിയുടെ ഓഫീസിലെ ആര്‍ക്കെതിരെയും ഇതുവരെയും കേസുകളൊന്നും നിലവിലില്ലെന്നും കേസന്വേഷണവുമായി ഓഫീസ് സഹകരിക്കുന്നുണ്ടെന്നും പിഎംഒ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നിലവില്‍ കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് 16 കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കല്‍ക്കരി മന്ത്രാലയത്തില്‍ നിന്നും കേസുമായി ബന്ധപ്പെട്ട ചില നിര്‍ണ്ണായക ഫയലുകള്‍ മാറ്റിയത് കേസന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നവഭാരത് പവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഒറീസയില്‍ രണ്ടു കല്‍ക്കരിപ്പാടങ്ങള്‍ നേടിയെടുത്തതിനു നല്കിയ അപേക്ഷയാണ് പ്രധാനമായും കാണാതായിരിക്കുന്നത്. ഈ ഫയല്‍ അപ്രത്യക്ഷമായത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 16 കേസിനേയും ബാധിക്കുമെന്ന് സിബിഐ കേന്ദ്രങ്ങള്‍ പറയുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: