പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അമൃത്സര്‍ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി എന്നെ പ്രഖ്യാപിച്ചതില്‍ എനിക്ക് ബിജെപിയോട് അങ്ങേയറ്റം നന്ദിയുണ്ട്.
1970ല്‍ ഇളംപ്രായത്തിലാണ് ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാവുന്നത്. എബിവിപിയുമായി ബന്ധപ്പെട്ടാണ് ഞാന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. എന്റെ കോളേജിലും ദല്‍ഹി സര്‍വ്വകലാശാലയിലും ഞാന്‍ തെരഞ്ഞടുപ്പില്‍ മത്സരിച്ചു ജയിച്ചു. അഴിമതിക്കെതിരായ ജയപ്രകാശിന്റെ പ്രസ്ഥാനവും അടിയന്തരാവസ്ഥ പ്രഖ്യാപനവുമായിരുന്നു എന്റെ ജീവിതത്തില്‍ വഴിത്തിരിവായ സന്ദര്‍ഭം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ ദിവസം തന്നെ ഞാന്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുകയും അതിന്റെ പേരില്‍ 19 മാസം കരുതല്‍ തടങ്കലില്‍ കഴിയുകയുമുണ്ടായി. എന്റെ ആശയപരമായ ചിന്തകള്‍ ശക്തിപ്രാപിച്ചത് ഈ കാലഘട്ടത്തിലായിരുന്നു.
1980-ല്‍ ബിജെപി രൂപീകൃതമായ ദിവസം മുതല്‍ ഞാന്‍ അതിലെ ഒരു അംഗമാണ്. ആ വര്‍ഷം തന്നെ ഞാന്‍ എബിവിപിയില്‍ നിന്ന് ബിജെപിയിലേക്ക് പരിണമിച്ചു. ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ എനിക്ക് ഒരു താത്പര്യവും ഉണ്ടായിരുന്നില്ല. 1977-ല്‍ നിയമ പരിശീലനം ആരംഭിച്ച ഞാന്‍ 1990-ല്‍ ഒരു മുതിര്‍ന്ന അഭിഭാഷകനായി നിയോഗിക്കപ്പെട്ടു. ഔദ്യോഗിക ജോലിയിലെന്നപോലെ ബിജെപിയിലും കര്‍മ്മോത്സുകനായി. ഒരേ സമയം ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായും അഭിഭാഷകനായും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുക എന്നല്ലാതെ ഒരു മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്ത്തകനാകുമെന്ന് ഞാന്‍ വിഭാവന ചെയ്തിരുന്നില്ല. 1980 മുതല്‍ ബിജെപിയുടെ രാഷ്ട്രീയ പ്രചാരണങ്ങള്‍ കൈകാര്യം ചെയ്യുന്ന ചുമതലയായിരുന്നു എനിക്ക്. ഞാന്‍ പാര്‍ട്ടിയുടെ ദേശീയ നിര്‍വ്വാഹക സമിതിയിലെ ഒരംഗവും അതിന്റെ ദേശീയ വക്താവുമായിരുന്നു. 1999-ല്‍ ദേശീയ ജനാധിപത്യ മുന്നണി മന്ത്രിസഭയില്‍ ഒരു അംഗമാകാന്‍ എന്റെ ബഹുമാന്യ നേതാക്കളായ ശ്രീ. അടല്‍ ബിഹാരി വാജ്പേയിയും ശ്രീ. അദ്വാനിജിയും എന്നോടാവശ്യപ്പെട്ടു. അന്നു ഞാന്‍ ഒരു പാര്‍ലമെന്റംഗം പോലുമായിരുന്നില്ല. ഞാന്‍ സര്‍ക്കാരില്‍ ചേരുകയും നിശ്ചയിച്ച ആറുമാസ കാലാവധിക്കുള്ളില്‍ ഗുജറാത്തില്‍ നിന്നും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അന്നു മുതല്‍ ഞാന്‍ പാര്‍ലമെന്റില്‍ ഒരു അംഗമായി തുടരുന്നു. മന്ത്രി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി, രാജ്യസഭ പ്രതിപക്ഷനേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കാവശ്യമായ സഹായം ചെയ്യുന്ന ചുമതലയും എന്നില്‍ നിക്ഷിപ്തമായിരുന്നു. തെരഞ്ഞെടുപ്പു സംഘാടനവുമായി ബന്ധപ്പെട്ട ജോലികള്‍ എന്നില്‍ അര്‍പ്പിക്കപ്പെട്ടതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരവസരം എനിക്ക് ലഭ്യമായില്ല.
ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന അമൃത്സര്‍ നഗരത്തില്‍ നിന്ന് മത്സരിക്കാനാണ് പാര്‍ട്ടി ഇത്തവണ എന്നെ നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ് അമൃത്സര്‍. സ്വന്തമായി സാംസ്കാരിക സ്വത്വം അവകാശപ്പെടാവുന്ന ഒരു നഗരമാണ് അത്. വടക്കേ ഇന്ത്യയിലെ വാണിജ്യ വ്യാപാര പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമാണത്. എന്റെ കുട്ടിക്കാലം മുതല്‍ അമൃത്സര്‍ സന്ദര്‍ശിക്കുന്ന എനിക്ക് ആ നഗരവുമായി ഉറ്റ ബന്ധമാണുള്ളത്. എന്റെ മാതാവ് ജനിച്ചതും വളര്‍ന്നതുമെല്ലാം അമൃത്സറിലാണ്. എന്റെ സഹോദരിയും ജനിച്ചത് അവിടെയാണ്. ജമ്മു കാശ്മീര്ക്കാരിയായ എന്റെ പത്നി ജനിച്ചത് മെച്ചപ്പെട്ട വൈദ്യസൗകര്യങ്ങളുള്ള അമൃത്സറിലാണ്. എന്റെ പിതാമഹന്റെയും പിതാമഹിയുടെയും നാടായ ആ നഗരം കുട്ടിക്കാലം മുതല്‍ ഞാന്‍ സന്ദര്ശിച്ചുവരുന്നു. പ്രധാനപ്പെട്ട രാഷ്ട്രീയ പ്രചാരണങ്ങളുടെ ഭാഗമായി ഞാന്‍ സ്ഥിരം ഒരു അമൃത്സര്‍ സന്ദര്‍ശകനാണ്. അവിടെ എനിക്ക് ഇഷ്ടപ്പെട്ട ആഹാരം കിട്ടുമെന്നത് ആ നഗരവുമായുള്ള എന്റെ ബന്ധം ഊട്ടിയുറപ്പിച്ചു. മേറ്റ്വിടെയും കിട്ടാത്ത കൊതിയൂറുന്ന വിഭവങ്ങളാണ് അവിടെ ഒരാള്‍ക്ക് ലഭ്യമാകുക. അമൃത്സറില് സ്ഥിരതാമസമാക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് സുഹൃത്തുക്കളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ബന്ധുജനങ്ങളില്‍നിന്നും ആശംസകളുടെ ഒരു പ്രവാഹംതന്നെയാണ് ദിവസവും എന്നെത്തേടിയെത്തുന്നത്. ഈ നഗരത്തില്‍ ഒരു നീണ്ടകാലത്തെ താമസത്തിനായി തയ്യാറെടുക്കുകയാണ് ഞാന്‍.
ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ എനിക്ക് സഹായമരുളിയ നവജ്യോത് സിംഗ് സിദ്ദുവിനോട് എനിക്ക് നന്ദിയുണ്ട്. അദ്ദേഹവും ഞാനുമായുള്ള ബന്ധം രാഷ്ട്രീയത്തിനുമപ്പുറത്താണ്. അദ്ദേഹത്തിന് പകരം മത്സരിക്കുന്ന കാര്യം കാര്യം സങ്കല്പിക്കാന് പോലും എനിക്ക് കഴിയുമായിരുന്നില്ല. ഞാന്‍ അമൃത്സറിലേക്ക് പോകണമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും കഴിഞ്ഞ കുറേ ദിവസങ്ങളായി അദ്ദേഹം എന്നോട് നിരന്തരം ആവശ്യപ്പെട്ടു.
അമൃത്സറില്‍നിന്നോ കുരുക്ഷേത്രയോ പശ്ചിമ ദല്‍ഹിയോ ഉള്‍പ്പെടെയുള്ള മറ്റേതെങ്കിലും മണ്ഡലത്തില്‍ നിന്നോ മത്സരിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടി അദ്ധ്യക്ഷനും ഈ ആവശ്യം ആവര്‍ത്തിച്ചു. എന്നാല്‍ വ്യക്തിപരമോ രാഷ്ട്രീയമോ ആയ ഏതെങ്കിലും സ്ഥാനങ്ങള്‍ക്കോ നേട്ടങ്ങള്‍ക്കോ വേണ്ടി നിലകൊള്ളുന്നവനല്ല താനെന്ന സൗമ്യമായ മറുപടിയായിരുന്നു അദ്ദേഹത്തിന്റേത്. അനുകരണീയമായ ആ സൗമ്യതയും അന്തസ്സുറ്റ പെരുമാറ്റവും രാഷ്ട്രീയക്കാരായ ഞങ്ങളില്‍ പലര്‍ക്കുമുള്ള ഒരു പാഠമാണ്. ക്രിക്കറ്റ് കളിയില്‍ മികച്ച ഒരു ബാറ്റ്സ്മാന് ആയിരുന്ന അദ്ദേഹം തന്റെ മികവാര്‍ന്ന തീരുമാനത്തിലൂടെ എന്നെ ബൗള്‍ ചെയ്ത് കീഴടക്കി!
പ്രതികരിക്കാൻ ഇവിടെ എഴുതുക: