കണ്ണൂര്‍: കോണ്‍ഗ്രസിന്റെ ദേശീയ വക്താവും കേരളത്തിലെ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ പി.സി.ചാക്കോ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്ത് കോണ്‍ഗ്രസിനനുകൂലമായ സാഹചര്യമല്ല നിലവിലുളളതെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്നും നടത്തിയ അഭിപ്രായ പ്രകടനം തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ കോണ്‍ഗ്രസ് തോല്‍വി സമ്മതിച്ചുവെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ബി.ജെപി.ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ് പറഞ്ഞു. കണ്ണൂര്‍ മേലെ ചൊവ്വ സഹാന ഓഡിറ്റോറിയത്തില്‍ നടന്ന ബിജെപി കണ്ണൂര്‍ മണ്ഡലം കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതുതരത്തിലും കോണ്‍ഗ്രസ് ഇക്കുറി വിജയിക്കാന്‍ പോകുന്നില്ലെന്ന യാഥാര്‍ത്ഥ്യം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. തങ്ങള്‍ പ്രതിപക്ഷത്തിരിക്കുമെന്ന് കോണ്‍ഗ്രസും സമ്മതിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിന്റെ ദേശീയ വക്താവായ ചാക്കോ രാജ്യത്തെ ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി പഠിച്ചും മനസ്സിലാക്കിയുമാണ്അഭിപ്രായം വെട്ടിതുറന്നു പറഞ്ഞത്. എന്നാല്‍ വരാന്‍ പോകുന്ന ഈ തോല്‍വിയുടെ പാപാഭാരം മുഴുവന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനുളള തന്ത്രമാണ് ചാക്കോയും മറ്റും നടത്തുന്നത്.
കഴിഞ്ഞ 10 വര്‍ഷക്കാലമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുളള ഉപദേശക സമിതിയാണ് രാജ്യ ഭരണം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. സോണിയയുടെ നേതൃത്വത്തിലാണ് ഈ അഴിമതി മുഴുവന്‍ നടന്നിട്ടുളളത്. ഇങ്ങനെയുളള സോണിയെ കുറ്റവിമുക്തയാക്കാന്‍ ചാക്കോയടക്കമുളളവര് ശ്രമിക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് മണിശങ്കര അയ്യര്‍ക്ക് ശേഷം ഔദ്യോഗിക വക്താവായ ചാക്കോയാണ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തുന്നത്. നരേന്ദ്രമോദി ഭാരതത്തിന്റെ പ്രധാന മന്ത്രി പദത്തിലെത്താന്‍ പോവുകയാണ്. തിരഞ്ഞെടുപ്പിനു മുമ്പു തന്നെ ആരാവണം വിജയിയെന്നു ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. കേരളത്തില്‍ ഇരു മുന്നണികളും ഒത്തുകളിക്കുകയാണ്. സിപിഎമ്മും കോണ്‍ഗ്രസും ഇരു ചേരികളില്‍ നിന്നാണ് കേരളത്തില്‍ മത്സരിക്കുന്നതെങ്കിലും കേന്ദ്രത്തിലെത്തി ബിജെപിക്കെതിരെ ഒന്നിച്ച് നിന്ന് കൈയുയര്ത്താനല്ലെ ജനങ്ങളെ കബളിപ്പിച്ച് മത്സരിക്കുന്നതെന്നും കൃഷ്ണദാസ് ചോദിച്ചു.
കേരളത്തിലെ പല കൊലപാതക കേസുകളും കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് ഒത്തുകളിച്ച് വഴിതിരിച്ചു വിടുകയാണ്. യാഥാര്‍ത്ഥ അന്വേഷണം നടന്നാല്‍ പിണറായി വിജയന് ഉള്‍പ്പെടെ അകത്താവും. മാതാ അമൃതാനന്ദമയി ദേവിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ്. ക്രിസ്ത്യന്‍ ആത്മീയ കേന്ദ്രമായ പോട്ടയില്‍ 900 പേര് മരിച്ചതായ ആരോപണം ഉണ്ടായപ്പോള്‍ ഇന്ന് അമൃതാനന്ദമയീ ദേവിക്കെതിരെ ഉറഞ്ഞു തുളളുന്ന പിണറായി ഉള്‍പ്പെടെയുളളവര്‍ എവിടെയായിരുന്നു എന്നും അദ്ദേഹം ചോദിച്ചു. ഭാരതത്തിന്റെ തനിമയും സ്വത്വവും സംസ്കൃതിയും പാരമ്പര്യവും തകര്‍ക്കാന്‍,ഭാരതത്തെ ഭാരതമല്ലാതാക്കാന് കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് ശ്രമിക്കുകയാണ്. അതുകൊണ്ടു തന്നെ നാടിനെ സ്നേഹിക്കുന്നവര്‍ ബിജെപിയെ വിജയിപ്പിക്കണം. വരും തലമുറയ്ക്ക് മാന്യമായും അഭിമാനത്തോടെയും ജീവിക്കണമെങ്കില്‍ രാജ്യത്ത് ഭരണ മാറ്റം അനിവാര്യമാണെന്നും അതിനായി ജനങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്യണമെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: