കോട്ടയം: കുട്ടികള്‍ക്കിടയില്‍ അക്രമവാസന വര്‍ധിക്കുന്നതായി ജില്ലാ സെഷന്‍സ് ജഡ്ജ് എസ്.കൃഷ്ണകുമാര്‍. മുന്‍ കാലങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കോട്ടയം ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രസ്ക്ലബില്‍ നടന്ന ബാലനീതി നിയമം 2000 ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം 2012 അര്ദ്ധശില്പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരിന്നു അദ്ദേഹം. കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ പ്രതികളാകുന്ന സംഭവങ്ങള്‍ ജില്ലയില്‍ വര്‍ദ്ധിച്ചുവരികയാണെന്നും മറ്റ് കേസുകളെ അപേക്ഷിച്ച് ഇത്തരം സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
2012-ലും 2013-ലും ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം വളരെയേറെയാണ്. 2012-ല്‍ 63 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2013ല്‍ 103 ആയി ഉയരുകയാണ് ചെയ്തത്. കുട്ടികള്‍ക്കിടയിലെ അക്രമവാസന ഉയരുന്നു എന്നതിനുള്ള തെളിവുകൂടിയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 24 കേസുകളാണ്. സമൂഹ മനസാക്ഷി ഉണര്‍ന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സാമൂഹിക പശ്ചാത്തലം മനസിലാക്കുമ്പോള്‍ കണ്ടെത്താന്‍ സാധിക്കുന്നത് നിസാരകാര്യമല്ല. വീട്ടില്‍ നിന്നും സ്കൂളിലേക്കിറങ്ങുന്ന പല കുട്ടികളും പോകുന്നത് മോശംവഴിയിലേക്കാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അത് ചൂണ്ടിക്കാണിച്ച് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സമൂഹം തയ്യറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലീഗല്‍സര്‍വ്വീസ് അതോറിറ്റി സബ്ജഡ്ജ് ജോഷി ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശില്‍പ്പശാലയില്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി എ.യു. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗം അഡ്വ. രാജി.പി.ജോയ്, പ്രസ്ക്ലബ് പ്രസിഡന്റ് എസ്.മനോജ്, എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ബിനോയ് വി.ജെ. സ്വാഗതവും, പ്രസ്ക്ലബ് സെക്രട്ടറി ഷാലു മാത്യു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: