സ്വാതന്ത്യം കിട്ടിയ ഉടന്‍ നെഹ്റു പ്രധാനമന്ത്രിയായി രൂപീകരിച്ച 16 അംഗ കേന്ദ്രമന്ത്രിസഭയില്‍ മലയാളിയുണ്ടായിരുന്നു ജോണ്‍ മത്തായി. റയില്‍വേ മന്ത്രി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ റയില്‍വേ ബജറ്റവതരിപ്പിച്ചത് ഇദ്ദേഹമാണ്. രണ്ടാമത്തെ പോതുബജറ്റവതരിപ്പിക്കാനുള്ള അവസരവും ജോണ്‍ മത്തായിക്ക് ലഭിച്ചു. ധനമന്ത്രിയായിരുന്ന ആര് .കെ.ഷണ്മുഖം ചെട്ടി രാജിവെച്ചതിനാലാണിത്. എന്നാല്‍ 1952 ല്‍ പൊതു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ മന്ത്രി സഭയില്‍ മലയാളി മയം ഉണ്ടായിരുന്നില്ല. മലയാളിയില്ലാതിരുന്ന ഏക കേന്ദ്രമന്ത്രിസഭയും ഇതായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം ആദ്യ കേന്ദ്രമന്ത്രിയും ആദ്യക്യാബിനറ്റ് മന്ത്രിയുമായ മലയാളി വി.കെ.കൃഷ്ണമേനോനാണ്.
കേന്ദ്രമന്ത്രിസഭയിലെ കോണ്‍ഗ്രസ് പ്രതിനിധിയല്ലാത്ത ആദ്യമലയാളി ജി. രവീന്ദ്രവര്‍മയാണ്. ഏറ്റവും കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായിരുന്ന മലയാളി എ.എം.തോമസും.. 1957 മുതല്‍ 1967 വരെയുള്ള കാലത്ത് നെഹ്റു, നന്ദ, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നീ നാലു പ്രധാനമന്ത്രിമാരോടൊപ്പം ആറു മന്ത്രിസഭകളില്‍ അദ്ദേഹം അംഗമായിരുന്നു. ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ലക്ഷ്മി എന്‍. മേനോനാണ് കേന്ദ്രമന്ത്രിയായ ഏക മലയാളി വനിത. മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന് രാജീവ് ഗാന്ധിമന്ത്രിസഭയില്‍ 1984 മുതല്‍ 1989 വരെ സഹമന്ത്രിയായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭയിലെത്തി മന്ത്രിമാരായവര്‍ മൂന്നു പേരാണ്. ലക്ഷ്മി എന്‍. മേനോന് (ബീഹാര്‍), ഒ രാജഗോപാല്‍ ( മധ്യപ്രദേശ്),സി.എം. ഇബ്രാഹീം(കര്‍ണാടക) എന്നിവരാണവര്‍. ലക്ഷദ്വീപില്‍നിന്നു ജയിച്ച് മന്ത്രിയായ പി.എം. സഈദും മലയാളിയുടെ പട്ടികയില്‍ വരും.
ഏറ്റവും കൂടുതല്‍ മലയാളികളുളള മന്ത്രിസഭ ഇപ്പോളത്തേതാണ്. രണ്ട് ക്യാബിനറ്റ് മന്ത്രിമാരും ആറ് സഹ മന്ത്രിമാരും ഉള്‍പ്പെടെ 8 പേര്. എ.കെ. ആന്റണിയും വയലാര്‍ രവിയുമാണ് ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാര്‍.
കേരളത്തില്‍ നിന്ന് ജയിച്ച് ഇതുവരെ 25 പേര് കേന്ദ്രമന്ത്രിമാരായിട്ടുണ്ട്. എന്നാല്‍ 33 മലയാളികള്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നിട്ടുണ്ട്. പതിനൊന്ന് പേര്‍ക്ക് ക്യാബിനറ്റ് സ്ഥാനം ലഭിച്ചു. ജോണ്‍മത്തായി (നെഹ്റു), വി.കെ. കൃഷ്ണമേനോന്(നെഹ്റു), പനമ്പിള്ളി ഗോവിന്ദമേനോന്(ഇന്ദിര), ജി. രവീന്ദ്രവര്‍മ(മൊറാര്‍ജി), സി.എം.സ്റ്റീഫന്‍(ഇന്ദിര), കെ.പി. ഉണ്ണികൃഷ്ണന്(വി.പി.സിങ്), എ.കെ.ആന്റണി (നരസിംഹറാവു, മന്‍മോഹന്‍സിങ്), കെ.കരുണാകരന് (നരസിംഹറാവു), സി.എം. ഇബ്രാഹീം(ഗൗഡ), പി.എം. സഈദ്(മന്‍മോഹന്‍സിങ്), വയലാര്‍ രവി (മന്‍മോഹന്‍സിങ്)എന്നിവരാണ് ക്യാബിനറ്റ് മന്ത്രിമാരായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: