സ്വന്തം ലേഖകന്‍
ചങ്ങനാശേരി: വാഴപ്പള്ളി ഇരുപതാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന വെട്ടിത്തുരുത്തേല്‍ അംഗനവാടി കാടുകയറി. കുഞ്ഞുങ്ങള്‍ ഭയന്നുവിറച്ചാണ് ഇവിടേയ്ക്കെത്തുന്നത്. അംഗവാടിക്കു മുന്നിലും പിന്നിലും കാടുപിടിച്ചു കിടക്കുകയാണ്. ഇവിടെ ഉഗ്രവിഷമുള്ള പാമ്പുകളും ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
വെട്ടിത്തുരുത്ത് സെന്റ് ആന്റണീസ് പള്ളിയില്‍ നിന്നും 20 വര്‍ഷം മുമ്പ് സര്‍ക്കാരിനു കൊടുത്ത മൂന്നുസെന്റ് സ്ഥലത്താണ് അംഗനവാടി പണിതത്. അന്നു പണിത കെട്ടിടമാണ് ഇന്നുമുള്ളത്. ഈ കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞ് നിലംപൊത്താറായ സ്ഥിതിയിലുമാണ്. കുറച്ചുഭാഗത്തെ ഓടുകള്‍ ഇളകിമാറി കിടക്കുകയാണ്. മുന്‍വശത്ത് വലിയ പാടശേഖരവും തെക്കുഭാഗത്ത് ബോട്ടുസര്വ്വീസുള്ള ആഴമേറിയ തോടുമാണുള്ളത്. മഴക്കാലത്ത് ഇവിടേയ്ക്ക് വെള്ളം കയറുമെന്നും പ്രദേശവാസികള്‍ പറഞ്ഞു. പതിനെട്ടോളം കുട്ടികള്‍ ഇവിടെ ആദ്യാക്ഷരം പഠിക്കാനെത്തുന്നുണ്ട്.
കെട്ടിടത്തിന്റെ മെയിന്റനന്‍സ് നടത്താന്‍ ഒരു വര്‍ഷം മുമ്പ് അഞ്ചുലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചതാണ്. എന്നാല്‍ ഇതുവരെ പണിആരംഭിക്കാനായിട്ടില്ല. സ്ഥിരമായി ഇവിടെ ഹെല്‍പ്പറെ നിയമിക്കാത്തതുമൂലം കുട്ടികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: