പ്രാചീനകാലം മുതല്ക്കേ ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ബീഹാറിന് പ്രമുഖ സ്ഥാനമുണ്ട്. മഗധയും തലസ്ഥാനമായ പാടലീപുത്രവും മഹാഭാരതത്തിനു മുന്നേ പരാമര്‍ശിക്കപ്പെട്ടു വരുന്നു. പിന്നീട് മൗര്യ സാമ്രാജ്യവും ഗുപ്ത സാമ്രാജ്യവും ഭാരതത്തിന്റെ സുവര്‍ണകാലമായ വിക്രമാദിത്യന്റെ ഭരണവും ഒക്കെ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തി. പാടലീപുത്രം ഇന്ന് പാറ്റ്നയാണ്. എന്നാലും അന്നും ഇന്നും ഈ നഗരത്തെ ചുറ്റി ഒഴുകുന്ന ഗംഗയെപ്പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തെയും ബീഹാര്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു.
സ്വാതന്ത്ര്യാനന്തരം മേറ്റ്ല്ലാ സംസ്ഥാനങ്ങളിലുമെന്ന പോലെ കോണ്‍ഗ്രസിന് തന്നെയായിരുന്നു ബീഹാറിലും മേല്‍ക്കൈ. അടിയന്തരാവസ്ഥക്കാലം ഒഴിച്ചാല്‍ ഏതാണ്ട് 90 കളുടെ ആദ്യം വരെ ബീഹാര്‍ കോണ്‍ഗ്രസിനൊപ്പമാണ് നിന്നത്. ഉത്തര്‍പ്രദേശും മധ്യപ്രദേശും കഴിഞ്ഞാല്‍ പിന്നീട് ഏറ്റവും കൂടുതല്‍ ലോക്സഭാ മണ്ഡലങ്ങളുണ്ടായിരുന്ന സംസ്ഥാനമായിരുന്നു ബീഹാര്‍. 90 കളിലാണ് ബീഹാറിലും മാറ്റത്തിന്റെ കാറ്റു വീശിത്തുടങ്ങിയത്. അതിനും ഒരു പതിറ്റാണ്ടു മുമ്പേ ജയപ്രകാശ് നാരായണിന്റെ അഴിമതിവിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ബീഹാറില്‍ ശക്തമായ കോണ്‍ഗ്രസ് വിരുദ്ധ തരംഗമുയര്ന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് 1977ല്‍ വിദ്യാര്‍ഥികളും ചെറുപ്പക്കാരും അടങ്ങുന്ന വലിയൊരു വിഭാഗം സോഷ്യലിസ്റ്റ് ചിന്താധാരയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അങ്ങനെ ആദ്യമായി സംസ്ഥാനത്ത് കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയകക്ഷി ബീഹാറില്‍ അധികാരിത്തിലേറി. കരിപുരി താക്കൂറിന്റെയും രാം സുന്ദര്‍ ദാസിന്റെയും നേതൃത്വത്തില്‍ ജനതാ സര്‍ക്കാര്‍ ബീഹാറിന്റെ അധികാരം പിടിച്ചു. എന്നാല്‍ മൂന്നു വര്‍ഷത്തെ ഭരണത്തിനുശേഷം ആ സര്‍ക്കാര്‍ പടിയിറങ്ങി. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി.
അക്കാലത്ത് ജെ പിയുടെ പ്രിയശിഷ്യരായി ബീഹാര്‍ രാഷ്ട്രീയത്തിലേക്ക് ചുവടു വച്ചെത്തിയ ഏതാനും ചെറുപ്പക്കാര്‍ സംസ്ഥാനത്ത് ശക്തമായ ജനപിന്തുണ നേടിയെടുക്കാനാരംഭിച്ചു. ഉത്തരേന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങളില്‍ ആരംഭിച്ച യാദവ രാഷ്ട്രീയത്തിന്റെ ശംഖൊലി ആദ്യമായി മുഴങ്ങുന്നത് 90കളില്‍ ബീഹാറില്‍ നിന്നായിരുന്നു. ജെ പിയുടെ തണലില്‍ രാഷ്ട്രീയ ഗോദയിലിറങ്ങിയ ലാലു പ്രസാദ് യാദവ്, നിതീഷ് കുമാര്‍, ശരത് യാദവ്, രാംവിലാസ് പാസ്വാന് തുടങ്ങിയ നേതാക്കള്‍ പതുക്കെ പതുക്കെ ബീഹാര്‍ രാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. ഇതില്‍ ലാലുവിന്റെ അപ്രമാദിത്വം ദര്‍ശിക്കാനും കഴിഞ്ഞു.
ജാതിരാഷ്ട്രീയത്തിന്റെയും സവര്‍ണ-അവര്‍ണ പോരാട്ടങ്ങളുടെയും തീജ്വാലകളില്പ്പെട്ട് ബീഹാര്‍ വീര്‍പ്പുമുട്ടുന്ന കാലമായിരുന്നു അത്. അവിടെയാണ് ജെ പി വിതച്ച സോഷ്യലിസത്തിന്റെ വിത്തുകള്‍ക്ക് വെള്ളവും വളവും നല്കി യാദവ നേതാക്കള്‍ വിളവ് കൊയ്തെടുക്കാന്‍ ആരംഭിച്ചത്. ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ ലാലു ബീഹാറിലെ കിരീടം വയ്ക്കാത്ത രാജാവായി മാറിയത് ഇന്ന് വെറും ചരിത്രം. ഒരുകാലത്ത് ബീഹാറില്‍ അവസാന വാക്കായിരുന്നു ലാലു. എന്നാല്‍ ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും താന്‍പോരിമയും ലാലുവിനെ എത്തിച്ചത് എക്കാലവും തന്റെ രാഷ്ട്രീയഗുരുവായ ജെ പി നഖശിഖാന്തം എതിര്‍ത്തിരുന്ന കോണ്‍ഗ്രസിന്റെ പാളയത്തിലാണ്. 80 കളിലെ അവസാനം രാജ്യത്ത് പുത്തനുണര്‍വ് നല്കി ദേശീയ ബോധം വീണ്ടെടുക്കാന്‍ സഹായിച്ച ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച ലാലുവിനെയും യാദവ രാഷ്ട്രീയത്തെയും പിടിച്ചു കുലുക്കി. അയോധ്യയിലേക്കുള്ള രഥയാത്ര തടഞ്ഞ് 91ല്‍ അദ്വാനിയെ അറസ്റ്റു ചെയ്യാന്‍ ലാലു തയ്യാറായത് ബീഹാറില്‍ മാത്രമല്ല പ്രതിധ്വനിച്ചത്. മറിച്ച് രാജ്യമെമ്പാടുമായിരുന്നു. എന്നിട്ടും കുലുങ്ങാതെ പാറ പോലെ ന്യൂനപക്ഷ പ്രീണനത്തിലൂടെ ലാലു മുന്നോട്ടു പോയി. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസില്‍ നിന്നും ജനവികാരത്തിന്റെ തീക്ഷ്ണത ബിജെപി ഏറ്റുവാങ്ങിയത് ഒരര്‍ഥത്തില്‍ ലാലുവിനും തിരിച്ചടിയായി.
കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങളിലൂടെ ലാലുവിന്റെ അഴിമതിക്കും അഹങ്കാരത്തിനും എതിരെ ജനവികാരത്തെ അണിനിരത്തി ബിജെപി വാരിക്കുഴികളൊരുക്കി. അടി തെറ്റിയാല്‍ ഏതു കൊമ്പനും വീഴുമെന്ന ചൊല്ല് ശരിയാണെന്ന് തെളിയിക്കും വിധമായിരുന്നു ലാലുവിന്റെ പോക്ക്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ലാലുവിന്റെ കൂടെ നിന്നാല്‍ തന്റെ രാഷ്ട്രീയഭാവി തകരുമെന്ന് തിരിച്ചറിഞ്ഞ നിതീഷ്കുമാര്‍ അവസാനം ലാലുവിനെ ഉപേക്ഷിച്ചു. ലാലുവിനെ വിട്ട നിതീഷിന് കോണ്‍ഗ്രസിനൊപ്പം പോകാതെ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അടിക്കടി പരാജയങ്ങളേറ്റുവാങ്ങിയ ലാലു അഴിമതിക്കേസില്‍ കുരുങ്ങിയതോടെ പത്നി റാബ്രി ദേവിയെ ചെങ്കോലേല്പ്പിച്ചെങ്കിലും 21-ാം നൂറ്റാണ്ട് ലാലുവിനെ കൈവിടുന്ന കാഴ്ചയാണ് കണ്ടത്. ഇന്ന് സംസ്ഥാന ഭരണത്തിലും ദേശീയരാഷ്ട്രീയത്തിലും കാലുറപ്പിക്കാനാകെ കുഴങ്ങുകയാണ് ഈ അഭിനവ യാദവന്.
ലാലുവിനെ വിട്ട് ബിജെപിയോടൊപ്പം ചേര്‍ന്ന നിതീഷ് കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരണത്തിന്റെ അരങ്ങില്‍ സ്ഥാനമുറപ്പിച്ചു. രണ്ടുവട്ടം ബീഹാറിന്റെ മുഖ്യമന്ത്രിയുമായി. ബീഹാറിലെ ബിജെപിയുടെ ജനകീയ മുഖം സുശീല്‍കുമാര്‍ മോഡിയും നിതീഷും ഒത്തുചേര്‍ന്നപ്പോള്‍ ലാലുവിനും പാസ്വാനും കോണ്‍ഗ്രസിനും ഒക്കെ അടിതെറ്റി. എന്നാല്‍ പ്രധാനമന്ത്രി മോഹമെന്ന കിട്ടാക്കനി അദ്ദേഹത്തെ ബിജെപിയില്‍ നിന്നും അകറ്റി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നിതീഷ് ബിജെപിയുമായി വഴി പിരിഞ്ഞു. ഇപ്പോള്‍ അദ്ദേഹം മൂന്നാം മുന്നണിയിലാണ്. ഒരു ഡസനിലധികം നേതാക്കള്‍ പ്രധാനമന്ത്രിക്കസേര മോഹിച്ച് തപസ്സു ചെയ്യുന്ന മുന്നണിയില്‍ കയറിക്കൂടിയ നിതീഷിന് സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിക്കുള്ള സ്വാധീനത്തെ അറിയാമെങ്കിലും അവഗണിച്ചിരിക്കുകയാണ്. നന്ദികേടിന്റെ രാഷ്ട്രീയത്തിന് എക്കാലവും തിരിച്ചടി നല്കിയ ചരിത്രമാണ് ബീഹാറി ജനതയ്ക്കുള്ളത്. ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും. നിതീഷിന്റെ നന്ദികേടിന് ബാലറ്റിലൂടെ ജനം മറുപടി പറയുന്ന ദിനം അധികം അകലെയല്ല. ബീഹാര്‍ പതുക്കെ പതുക്കെ അടിവച്ച് അടിവച്ച് പൂര്‍ണമായും ബിജെപിക്കൊപ്പം ചേരുകയാണ്. വരുന്ന തിരഞ്ഞെടുപ്പോടെ ബീഹാറിലെ യാദവ രാഷ്ട്രീയത്തിന് അറുതി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: