ഹിറ്റ്ലറിന്റെ ഭരണകാലത്ത് 1933 മുതല്‍ 1945 വരെ അദ്ദേഹത്തിന്റെ പൊതുപരിജ്ഞാനരംഗത്തെയും പ്രചാരണ ചുമതലയുടെയും മന്ത്രിയായിരുന്നു ജോസഫ് ഗീബല്‍സ്. വാര്‍ത്താവിനിമയം, റേഡിയോ മാധ്യമം, പത്രം, പ്രസിദ്ധീകരണം, സിനിമ തുടങ്ങിയ മേഖലകളില്‍ ഈ മന്ത്രിസ്ഥാനം വഴി അദ്ദേഹത്തിന് ഉയര്‍ന്ന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിച്ചു. താഴെപ്പറയുന്ന ഉദ്ധരണിയിലൂടെയാണ് അദ്ദേഹത്തെ ചരിത്രപരമായി ഓര്‍മ്മിക്കുന്നത്.
“ഒരു കള്ളം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതിലൂടെ ജനം അതു വിശ്വസിക്കുന്നു. ആ കള്ളത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സൈനിക പ്രത്യാഘാതങ്ങള്‍ ജനങ്ങളില്‍ ഏല്ക്കാതെ ഗവണ്മെന്റ് സംരക്ഷിക്കുന്ന കാലത്തോളം അത് അങ്ങനെതന്നെ നിലകൊള്ളുകയും ചെയ്യും. ആയതിനാല്‍ സര്‍ക്കാരിന് സകല ശക്തിയും ഉപയോഗിച്ച് ഭിന്നതയെ അടിച്ചമര്‍ത്തേണ്ടിവരുന്നു, എന്തെന്നാല്‍ സത്യം എന്നത് കള്ളത്തിന്റെ ധാര്‍മ്മിക ശത്രുവാണ്. വ്യക്തമായി പറഞ്ഞാല്‍, രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു സത്യം ആണ്.”?
കഴിഞ്ഞ ദിവസം സംഭവിച്ചത് സങ്കീര്‍ണ്ണമായ ഒരു പ്രശ്നം അല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വ്യത്യസ്തമായ ഒരു രാഷ്ട്രീയസംഭവമായിരുന്നു അത്. എഎപിയുടെ നേതാവ് അരവിന്ദ് കേജ്രിവാളിനെ അറസ്റ്റു ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ച് പൊലീസിനും ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുകളല്ല, മറിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശങ്ങളാണ് അനുസരിക്കേണ്ടത്. പല തെരഞ്ഞെടുപ്പുകളിലും ഞങ്ങളെയെല്ലാം കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പണം കടത്തുന്നുണ്ടോ എന്നറിയുന്നതിന് ഞങ്ങളുടെ ബാഗുകള്‍ വരെ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. സ്വതന്ത്രവും നീതിപൂര്‍വ്വമായും തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമെന്ന നിലയില്‍ ഞങ്ങള്‍ ഇതെല്ലാം അംഗീകരിച്ചിട്ടുമുണ്ട്. എന്നാല്‍ കേജ്രിവാളിനെ തടഞ്ഞുപോലും വയ്ക്കാതിരുന്നിട്ടും അതൊരു ദേശീയ പ്രതിസന്ധിക്കു കാരണമാക്കി മാറ്റി.
ഒരു പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിക്കുകയും എസ്എംഎസ്സിലൂടെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുവേണ്ടി പാര്‍ട്ടിപ്രവര്‍ത്തകരെ ചുമതലപ്പെടുത്തുകയും ചെയ്യുന്നത് എഎപിയുടെ സ്ഥിരം തന്ത്രമാണ്. ഇതുതന്നെയാണ് റെയില്‍ ഭവനു പുറത്തും എന്റെ വീടിനു മുന്നിലും അവര്‍ നടത്തിയത്. ഇതില്‍നിന്നു വ്യത്യസ്തമായിരുന്നില്ല എന്റെ പാര്‍ട്ടി ഓഫീസിലും സംഭവിച്ചത്. ഇതുപോലെയുള്ള പ്രകടനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബിജെപി ഓഫീസിനു മുന്നിലും നടന്നു. പാര്‍ട്ടി ഓഫീസിലേക്ക് കല്ലേറു നടത്തുകയും ബോര്‍ഡുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. ഒരു ഉന്നതനായ അംഗം പാര്‍ട്ടി ഓഫീസിന്റെ മതിലില്‍ കയറി അക്ഷരാര്‍ത്ഥത്തില്‍ അതിക്രമിച്ചു കടക്കലും നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകരെയും പൊലീസിനെയും പ്രകോപിപ്പിക്കുകയും അവരുമായി വാഗ്വാദം നടത്തുകയും ചെയ്തശേഷം എഎപി പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത് ടിവി സ്റ്റുഡിയോകളില്‍ ആയിരുന്നു. അവിടെ നിരപരാധികളായി നടിച്ച അവര്‍ അവകാശപ്പെട്ടത് തങ്ങളുടെ പ്രതിഷേധം വളരെ സമാധാനപരമായിരുന്നു എന്നാണ്. ഒരു അംഗം അവകാശപ്പെട്ടത് തങ്ങളുടെ പ്രതിഷേധം ചരിത്രപ്രസിദ്ധമായ ചൗരി ചൗരാ സംഭവത്തിന് സമാനമായിട്ടാണെന്നായിരുന്നു.
ഖേദകരമെന്നു പറയട്ടെ, രാജ് മോഹന്‍ ഗാന്ധി പോലും ഈ തെറ്റായ പ്രചാരണത്തില്‍ വിശ്വസിച്ചുപോയി. എഎപിയുടെ അക്രമപ്രതിഷേധത്തെ അദ്ദേഹം സമാധാനപരമെന്ന് സമര്‍ത്ഥിച്ചു. എഎപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമത്തിനും നിയമഹത്യയ്ക്കും കേസെടുത്തപ്പോള്‍ അക്രമത്തിനിരയായവരെക്കൂടി ഉള്‍പ്പെടുത്തി കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്റെ കുറച്ചു ദിവസത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ എഎപി പ്രചാരണവിദ്യ ഉപയോഗിച്ച് യഥാര്‍ത്ഥമായോ സാങ്കല്പികമായോ പ്രശ്നങ്ങള്‍ സൃഷ്ടിച്ച്, ആ പ്രശ്നങ്ങളെ മുമ്പോട്ടു കൊണ്ടുപോകുകയാണ് പതിവ്. തങ്ങളുടെ 49 ദിവസത്തെ ദല്‍ഹി ഭരണത്തെക്കുറിച്ച് ന്യായീകരിക്കാന്‍ കഴിയാതെ വന്നപ്പോള്‍, രാഷ്ട്രീയലക്ഷ്യം ഇന്ത്യയുടെ വന്വ്യവസായസംരംഭത്തിലേക്ക് തിരിഞ്ഞു. എഎപിയുടെ എതിരാളികളെല്ലാം ഈ വ്യവസായ പ്രതിഭയുമായി അടുപ്പമുള്ളവരാണെന്നും, ഇവരെല്ലാം ഈ വ്യവസായ പ്രതിഭയില്‍ നിന്നും സംശയകരമായ രീതിയില്‍ പണം പറ്റുന്നുണ്ടെന്നും ഇവര്‍ വാദിച്ചു. ഇവരുടെ കണ്ടുപിടിത്തം തികച്ചും വൈരുദ്ധ്യാത്മകമാണ്. ഇതിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ അവരുടെ കൈയില്‍ എന്തു തെളിവാണുള്ളത്? യഥാര്‍ത്ഥത്തില്‍ ഒരു തെളിവുമില്ല. എന്റെ വീടിനു മുന്നില്‍ നടന്ന പ്രകടനത്തിന് അവര്‍ കണ്ടെത്തിയ ന്യായം, ആരോ ഒരാള്‍ എന്റെ പേരുപയോഗിച്ച് മദന്‍ലാല്‍ എന്ന എംഎല്‍എയ്ക്ക് കൈക്കൂലി കൊടുത്തു എന്നതാണ്. ഈ പ്രകടനം നടക്കുന്നതുവരെ മദന്‍ലാല്‍ എന്നു പേരുള്ള ഒരു എംഎല്‍എ ദല്ഹിക്കുണ്ടോ എന്നെനിക്കറിയില്ലായിരുന്നു. രാജ്യത്തു നടന്ന എല്ലാ പ്രതിഷേധങ്ങളും സമാധാനപരമായിരുന്നു എന്നുള്ള ന്യായീകരണങ്ങളും അവര്‍ നല്‍കിക്കഴിഞ്ഞു. ഈ പ്രതിഷേധങ്ങള്‍ക്ക് ഇരയായവര്‍, കുറ്റവാളികളായി മാറി എന്ന് അവര്‍ വിളിച്ചുകൂവി.
ജോസഫ് ഗീബല്‍സ് വീണ്ടും ജനിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം എഎപിയില്‍ ചേര്‍ന്നേനെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: