കേന്ദ്ര സര്‍ക്കാരിന്റെ രാസവള നയമാണ് പിന്നീട് ആ വ്യവസായത്തെത്തന്നെ പ്രതിസന്ധിയിലാക്കിയത്. ഈ നയം തന്നെയാണ് ഫാക്ടിനും തിരിച്ചടിയായത്. ഫലമോ 1990 വരെ ഭക്ഷ്യ സ്വയം പര്യാപ്തത നിലനിര്‍ത്തിയ രാജ്യത്ത് പിന്നീട് ഇക്കാര്യത്തില്‍ മങ്ങലേറ്റു. 1991 മുതലാണ് ഫാക്ടിന്റെ യഥാര്‍ത്ഥ്യ പ്രതിസന്ധി ആരംഭിക്കുന്നത്. 1984 മുതല്‍ 98 വരെ ലാഭത്തിലായിരുന്നു ഈ സ്ഥാപനമെന്നതും മറ്റൊരു വസ്തുത. പുത്തന്‍ സാമ്പത്തിക നയത്തിന്റെ പശ്ചാത്തലത്തില്‍ അമോണിയം സള്‍ഫേറ്റ്, ഫാക്ടംഫോസ് എന്നിവയുടെ വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളയുകയായിരുന്നു. എന്നിരുന്നാലും 90 മുതല്‍ 98 വരെയുള്ള കാലയളവില്‍ പെട്രോ കെമിക്കല്‍ ഡിവിഷനില്‍ ഉത്പാദിപ്പിക്കുന്ന കാപ്രോലാക്ടം വന്‍ ലാഭം ഉണ്ടാക്കിയതിനെ തുടര്‍ന്നും ഫോഡോയുടെ പ്രവര്‍ത്തനവും ലാഭകരമായതിനെ തുടര്‍ന്നും മറ്റ് നഷ്ടങ്ങള്‍ ലഘൂകരിക്കപ്പെടുകയായിരുന്നു. ഫാക്ടിന്റെ ശനിദശ ആരംഭിക്കുന്നത് വികലമായ രാസവള നയത്തിന്റെ പശ്ചാത്തലത്തിലാണെങ്കിലും ഇതിനോട് തൊട്ടുതൊട്ടായി നിരവധി പ്രശ്നങ്ങള്‍ ഈ സ്ഥാപനം അഭിമുഖീകരിക്കേണ്ടി വന്നു.
രാസവള നിര്‍മാണത്തിന് അവശ്യം വേണ്ട അമോണിയ സംഭരിക്കുന്നതിന് ഫാക്ടിന് കൊച്ചി തുറമുഖത്ത് ഉണ്ടായിരുന്ന സംഭരണി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടനകള്‍ രംഗത്ത് വന്നതും ഈ കാലഘട്ടത്തില്‍ തന്നെ. രാജ്യത്തെമ്പാടും 238 തുറമുഖങ്ങളിലാണ് അമോണിയ സംഭരണി ഉണ്ടായിരുന്നത്. കൊച്ചിതുറമുഖത്ത് ഇറക്കുമതി ചെയ്യുന്ന അമോണിയ കൊച്ചി ഡിവിഷനിലേക്കും ഉദ്യേഗമമണ്ഡല് ഡിവിഷനിലേക്കും എത്തിക്കുകയായിരുന്നു.വിറകില്‍ നിന്നും നാഫ്തയില്‍ നിന്നും എല്‍ എന്‍ ജിയില്‍ നിന്നുമാണ് സാധാരണ ഗതിയില്‍ അമോണിയ ഉണ്ടാക്കുന്നത്. അമോണിയ ഉത്പാദിപ്പിക്കുന്നതിനുള്ള ഇറക്കുമതി ചെലവിനേക്കാള്‍ കൂടുതലായിരുന്നു ഉത്പാദന ചെലവ്.
കൊച്ചി തുറമുഖത്ത് സ്ഥിതിചെയ്യുന്ന അമോണിയ ടാങ്ക് അവിടെ പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ യാഥാര്‍ത്്ഥ്യം മറച്ചുവച്ചുകൊണ്ട് ഹൈക്കോടതിയില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ടാങ്ക് പൊളിച്ചു നീക്കാന്‍ കോടതി ഉത്തരവ് ഇടുകയുമായിരുന്നു. തുറമുഖത്തോട് ചേര്‍ന്ന് നാവിക വിമാനത്താവളം സ്ഥിതി ചെയ്യുന്നു. ഇക്കാരണത്താല്‍ തൊട്ടു ചേര്‍ന്ന് അമോണിയ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. എന്നാല്‍ മുംബൈയിലും മറ്റും തന്ത്രപ്രധാന മേഖലയ്ക്ക് സമീപമാണ് അമോണിയം പ്ലാന്റ് സ്ഥിതിചെയ്യുന്നത്. ഇത്തരം വസ്തുതകള്‍ നിലനില്‍ക്കെ കൊച്ചിയിലെ സംഭരണിയ്ക്ക് ചോര്‍ച്ചയുണ്ടെന്നും അപകടം ക്ഷണിച്ചുവരുത്തും എന്ന നിലപാടായിരുന്നു പരിസ്ഥിതി വാദികള്‍ക്ക്.
ഇതിനെതിരെ ഫാക്ട് മാനേജ്മെന്റ് കോടതിയില്‍ സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തില്‍ പരിസ്ഥിതി വാദികളുടെ നിലപാടിനെ സാധൂകരിക്കുന്ന വിധത്തിലുള്ള നിലപാടാണ് അവര്‍ സ്വീകരിച്ചത്. അമോണിയ സംഭരണിയ്ക്ക് പകരം അമോണിയ പ്ലാന്റ് പണിയാം എന്ന് ഏകപക്ഷീയമായി കോടതിയെ അറിയിക്കുകയായിരുന്നു. തൊഴിലാളിയൂണിയനുകള്‍ റിവിഷന്‍ പെറ്റീഷന് നല്‍കുകയും, ടാങ്ക് പൊളിച്ചു നീക്കേണ്ടതില്ലയെന്ന് 10 വര്‍ഷങ്ങള്‍ക്ക് ശേഷം 2004 ല്‍ അനുകൂല വിധി പ്രഖ്യാപിക്കുകയുമായിരുന്നു.
പൊതുമേഖല സ്ഥാപനങ്ങളില്‍ മുതല്‍ മുടക്കേണ്ടതില്ലെന്ന 1991 ലെ കേന്ദ്രസര്‍ക്കാരിന്റെ നയം കാരണം അമോണിയ പ്ലാന്റിന് വേണ്ടി മുതല്‍ മുടക്കാന്‍ കേന്ദ്രം തയ്യാറായില്ല. 1993 ലാണ് അമോണിയം പ്ലാന്റിന് തറക്കല്ലിട്ടത്.
650 കോടി രൂപയുടെ മൂലധനം ആവശ്യമായ പദ്ധതിയില്‍ 400 കോടി രൂപ ജപ്പാന് ഒഇഎഫ് വായ്പയായി ലഭിച്ചു. ഈ വായ്പയ്ക്ക് ഏകദേശം 15 ശതമാനം പലിശ ഇനത്തില്‍ 90 കോടിയോളം രൂപയാണ് നല്‍കേണ്ടിയിരുന്നത്. ജപ്പാന്റെ യെന്നിന്റേയും യുഎസ് ഡോളറിന്റേയും വിനിമയത്തിനനുസരിച്ച് ഇന്ത്യന്‍ രൂപയായിട്ടുവേണം ഈ പലിശ നല്‍കേണ്ടിയിരുന്നത്. അന്ന് യുഎസ് ഡോളറിനേക്കാള്‍ ശക്തമായിരുന്നു ജപ്പാന്റെ കറന്‍സിയായ യെന്‍. രൂപയുടെ മൂല്യമാവട്ടെ മറ്റ് കറന്‍സികളെ അപേക്ഷിച്ച് കുറവും.
1998 വരെ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാപ്രോലാക്ടം പ്ലാന്റ്, കാപ്രോലാക്ടത്തിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ ഇടിയാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി. കുറഞ്ഞ ചെലവില്‍ പെട്രോളിയം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ താരതമ്യേന ഉത്പാദന ചെലവ് കുറഞ്ഞ രീതിയില്‍ കാപ്രോലാക്ടം ഉത്പാദിപ്പിക്കാനും ഫാക്ടിന്റെ പെട്രോകെമിക്കല്‍ ഡിവിഷനില്‍ ഉത്പാദിപ്പിക്കുന്ന കാപ്രോലാക്ടത്തോട് മത്സരിക്കാനും വിദേശ സ്ഥാപനങ്ങള്‍ക്ക് സാധിച്ചു. 2012 ലാണ് ഈ പ്ലാന്റ് അടച്ചുപൂട്ടിയത്. അസംസ്കൃതവസ്തുവായ ബെന്‍സീനിന്റെ അമിതവിലയും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയോടെ കാപ്രോലാക്ടത്തിന്റെ വിലയിടിയാന്‍ തുടങ്ങിയതുമാണ് പ്രതിവര്‍ഷം 1000 കോടിയുടെ വിറ്റുവരവ് നേടിത്തന്ന ഈ പ്ലാന്റ് അടച്ചുപൂട്ടാന്‍ കാരണം.
1997 ലെ ഓഹരി വിറ്റഴിക്കല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ എഫ് എ സി ടിയെ സ്വകാര്യവത്കരിക്കാന്‍ നിര്‍ദ്ദേശിച്ചു. അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെയുള്ള നിര്‍ദ്ദേശം മാത്രമായിരുന്നു അത്. അത്തരത്തിലൊരു നിര്‍ദ്ദേശം വന്നതിന്റെ അടിസ്ഥാനത്തില്‍ വില്ക്കാന് വേണ്ടി പരസ്യം ചെയ്തിരിക്കുന്ന കെട്ടിടത്തിന്റെ അവസ്ഥയിലായി ഫാക്ട്. കാരണം വില്ക്കാനിട്ടിരിക്കുന്ന കെട്ടിടം ആരും പെയിന്റടിച്ചും മറ്റും മനോഹരമായി സൂക്ഷിക്കുക പതിവില്ലല്ലോ?.
ഉത്പാദന ചെലവിന് അനുസൃതമായി ലാഭം നേടാന്‍ സാധിക്കുന്നില്ല, വില നിശ്ചയിക്കാന്‍ അനുവാദമില്ല, സബ്സിഡി പര്യാപ്തമല്ല, ഉദാരവത്കരണ നയത്തിന്റെ പശ്ചാത്തലത്തില്‍ സബ്്്്സിഡി ബില്‍ കുറയ്ക്കാന്‍ നീക്കം തുടങ്ങിയ കാര്യങ്ങളും ഫാക്ടിന്റെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കാന്‍ ഇടയാക്കി. ഇത്തരം പശ്ചാത്തലത്തില്‍ ഇടയ്ക്കിടയ്ക്ക് ഭാഗീകമായ സാമ്പത്തിക സഹായം നല്കി, സ്വകാര്യവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ പ്രശ്നത്തിന് പരിഹാരം കാണാതെയുള്ള സമീപനമായിരുന്നു കേന്ദ്രം സ്വീകരിച്ചുപോന്നത്. സഞ്ചിത നഷ്ടം പെരുകി ബിഐഎഫ് ആറിന്റെ പരിഗണനയിലേക്ക് പോകുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഈ സ്ഥാപനത്തിന് ഇന്ന് ബാധ്യതയുള്ളത് കേന്ദ്രസര്‍ക്കാര്‍ പലപ്പോഴായി നല്കിയ ധനസഹായത്തിന്റെ മുതലും പലിശയും ഉള്‍പ്പെടെയുള്ള തിരിച്ചടവ് മാത്രമാണ്.
പൊതുമേഖല സ്ഥാപനങ്ങളില്‍ മുതല്‍ മുടക്കേണ്ടതില്ലെന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ പദ്ധതികള്‍ക്ക് വായ്പ അനുവദിക്കുകയും ഈ വകയില്‍ വായ്പാ പലിശ ഇനത്തില്‍ കൂടുതല്‍ ബാധ്യത വരിക മാത്രമാണ ഉണ്ടായത.് കടത്തിന്റെ കയത്തിലേക്ക് ഫാക്ടിനെ തള്ളിവിടുകയായിരുന്നു ഇതിലൂടെ എന്നും പറയാം.
2006 ല്‍ കേന്ദ്രം ഫാക്ടിന് നല്കിയ വായ്പാ കുടിശിക എഴുതി തള്ളിയെങ്കിലും അതെല്ലാം പേപ്പര്‍ വര്‍ക്കുകള്‍ മാത്രമായിരുന്നതിനാല്‍ സാമ്പത്തികമായി നേട്ടമൊന്നും ഉണ്ടാക്കാന്‍ സഹായകമായിരുന്നില്ല.കൂടാതെ ഇന്ത്യ എന്ത് ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയാലും ആ ഉത്പന്നത്തിന് വില കുതിച്ചുയരുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഇതേ സാഹചര്യമാണ് അമോണിയയും യൂറിയയും ഒക്കെ ഇറക്കുമതി ചെയ്തപ്പോള്‍ ഉണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ വില കുറവായിരുന്ന ഈ രണ്ട് ഉത്പന്നങ്ങളുടേയും വില ഇന്ത്യ ഇറക്കുമതി ആരംഭിച്ചപ്പോള്‍ മുതല്‍ വര്‍ധിച്ചു.
2006 ല്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായി കടബാധ്യതയും പലിശയും എഴുതി തള്ളിയിരുന്നു. 658 കോടി രൂപയില്‍ പകുതി എഴുതി തള്ളുകയും ബാക്കി ഓഹരി മൂലധനമായി മാറ്റുകയുമായിരുന്നു. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല. 2007-2008 കാലയളവില്‍ പ്രവര്‍ത്തന മൂലധനമില്ലാത്തത്തിനെ തുടര്‍ന്ന് ഏഴ് മാസത്തോളം പ്ലാന്റ് അടച്ചിടേണ്ടിയും വന്നു. 2008 ല്‍ പ്രത്യേത പരിഗണന സഹായമായി 200 കോടി രൂപ നല്‍കുന്നതിന് ശുപാര്‍ശയുണ്ടായി. എല്‍ എന്‍ ജി എത്തുന്നത് വരെ ഫാക്ടിന് തുടര്‍ സഹായം വേണ്ടിവരുമെന്ന് ഡിലോയിറ്റ് കണ്‍സള്‍ട്ടന്‍സി ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും ആ സഹായവും ലഭിച്ചിട്ടില്ല.
ഇത്തരം സാഹചര്യത്തില്‍ ഫാക്ടിന് തുടര്‍ന്നും ലാഭകരമായി പ്രവര്‍ത്തിക്കണമെങ്കില്‍ അസംസ്കൃത വസ്തു വില കുറച്ച് നല്‍കുകയാണ് വേണ്ടത്. ഏകീകൃത വിലയില്‍ എല്‍ എന്‍ ജി നല്‍കുന്നതിനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്. പ്രശ്നങ്ങള്‍ താത്കാലികമായെങ്കിലും പരിഹരിക്കപ്പെടണമെങ്കില്‍, വെന്റിലേറ്ററില്‍ കിടക്കുന്ന രോഗിയ്ക്ക് ഓക്സിജന്‍ എന്ന നിലയില്‍ പുനരുദ്ധാരണ പാക്കേജിന് അനുമതി നല്‍കുകയെന്നതാണ്. ഇന്ത്യയിലെ മറ്റ് രാസവള നിര്‍മാണ ശാലകള്‍ക്ക് എല്‍ എന്‍ ജി 4.2 ഡോളറില്‍ ലഭിക്കുമ്പോള്‍ ഫാക്ടിന് മാത്രം 24.5 ഡോളറിനാണ് ലഭിച്ചിരുന്നത്. നാഫ്ത ഉപയോഗിച്ചിരുന്നപ്പോള്‍ നഷ്ടപരിഹാരം ഉള്‍പ്പെടെ 22 ഡോളറായിരുന്നു അമോണിയ നിര്‍മാണത്തിന് വേണ്ടി വന്നത്. എല്‍ എന്ജിയിലേക്ക മാറിയപ്പോള്‍ കേവലം 2.5 ഡോളറിന്റെ വ്യത്യാസമാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ എല്‍ എന്‍ ജിയിലേക്ക് മാറുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിയതിലൂടെ കോടികളാണ് ഫാക്ടിന് പാഴായത്.
കൂടാതെ ഫാക്ടിന്റെ പ്രവര്‍ത്തനം ലാഭകരമാവണമെങ്കില്‍ എല്‍ എന്‍ ജി യുടെ വില ദേശീയ തലത്തില്‍ ഏകീകൃതമാവണം. രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യുന്ന അമോണിയ ഉണ്ടാക്കുന്നതിന് എത്ര യൂണിറ്റ് എല്‍ എന്‍ ജി ആവശ്യമായിരുന്നോ അതിന് വേണ്ടി വരുന്ന വില കണക്കാക്കി എല്‍ എന്‍ ജി വില നിശ്ചയിക്കുക എന്ന നിര്‍ദ്ദേശമാണ് മറ്റൊന്ന്. എന്നാല്‍ ഇത്തരത്തില്‍ വില നിശ്ചയിക്കേണ്ടത് അതുമായി ബന്ധപ്പെട്ട മന്ത്രാലയമാണ്. എല്‍ എന്‍ ജിയ്ക്ക് സംസ്ഥാനം ഏര്‍പ്പെടുത്തിയിരിക്കുന്ന വാറ്റ് ഒഴിവാക്കിയാല്‍ തന്നെ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് കുറച്ചൊരു പരിഹാരമാകും. ഇത്തരത്തില്‍ ഫാക്ടിനെ രക്ഷിക്കാന്‍ നടപടികള്‍ ഉണ്ടെന്നിരിക്കെ സ്വാര്‍ത്ഥ ലക്ഷ്യം മുന്നില്‍ കണ്ട് ആയിരങ്ങള്‍ക്ക് അന്നം പ്രത്യക്ഷമായും പരോക്ഷമായും നല്കുന്ന ഒരു സ്ഥാപനത്തെ നശിപ്പിക്കാനുള്ള പ്രവണതയ്ക്ക് തടയിടേണ്ടത് കാലഘട്ടത്തിന്റെയും പുതുതലമുറയുടേയും ആവശ്യമാണ്.
(അവസാനിച്ചു)
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: