കൊച്ചി : ടാങ്കര്‍ ലോറികളും, എല്‍പിജി ട്രക്കുകളും മാര്‍ച്ച് 10 മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരത്തിലേക്ക്. തൃപ്പൂണിത്തുറയില്‍ ചേര്‍ന്ന പെട്രോള്‍ പമ്പ് ഉടമകളുടേയും, ലോറി ഉടമകളുടേയും, തൊഴിലാളികളുടേയും സംയുക്ത കണ്‍വെന്‍ഷന്റേതാണ് തീരുമാനം. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്ക്കെതിരേയാണ് സമരം. സംസ്ഥാനത്തിനകത്ത് സര്‍വ്വീസ് നടത്തുന്ന ഓരോ ടാങ്കര്‍ ലോറിക്കും രണ്ടു ഡ്രൈവറും, ഒരു ഹെല്‍പ്പറും വേണമെന്നും, രാവിലെ എട്ടുമണി മുതല്‍ 11 വരെയും, വൈകിട്ടു നാലു മുതല്‍ ആറു വരെയും വാഹനങ്ങള്‍ ഓടിക്കാന്‍ പാടില്ലെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
വാഹനങ്ങള്‍ തമ്മില്‍ അര കിലോമീറ്റര്‍ അകലം പാലിക്കണമെന്ന വ്യവസ്ഥയും, ഡ്രൈവിങ് ലൈസന്‍സ് പുതുക്കുമ്പോള്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവും പിന്‍വലിക്കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു. തിങ്കളാഴ്ച നടന്ന സൂചനാ പണിമുടക്കിനു ശേഷവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു നിറുത്തി പിഴ ഈടാക്കുകയും, ഡ്രൈവിങ് ലൈസന്‍സ് പിടിച്ചു വെക്കുകയും ചെയ്യുന്ന നടപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മന്ത്രിമാര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, എണ്ണക്കമ്പനി മേധാവികള്‍, ലോറി ഉടമകളുടേയും, തൊഴിലാളികളുടേയും പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നു കൈക്കൊണ്ട യോഗത്തിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.
ആള് കേരള പെട്രോളിയം പ്രൊഡക്റ്റ്സ് ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന് സംസ്ഥാന പ്രസിഡന്റ് ടി.ആര്.ഗോപിനാഥന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ മൈതാനം വിജയന്, ജി.ബാബുരാജന്, ഇ.ഇസ്മായില്‍, വൈ.അഷറഫ്, കെ.വര്‍ഗീസ്, ടാങ്കര്‍ ഉടമകളെ പ്രതിനിധീകരിച്ച് പി.പി.ചാക്കോ, എ.എം.ഡേവിഡ്, അഡ്വ.എ.വി.ബിജു, ബിനു തര്യന്, പി.ജെ.വക്കച്ചന്, എം.കെ.നിമേഷ്, രതീഷ് അബ്രഹാം, എന്‍.വി.ഷൈജന്‍, എന്‍.കെ.ജോഷി, എം.ഇബ്രാഹിംകുട്ടി, ബി.ഹരികുമാര്‍, എല്‍.എസ്.ജ്യോതിമനു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: