ലക്നൗവിലെ നരേന്ദ്രമോദിയുടെ റാലി അഭൂതപൂര്‍വ്വമായ പ്രതികരണത്തിനാണ് വേദിയായത്. ദല്‍ഹി ആരു ഭരിക്കണമെന്ന് തീരുമാനിക്കാന്‍ യുപിക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. 80 അംഗങ്ങളെ ലോക്സഭയിലേക്ക് അയയ്ക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് അത്. 1990കളില്‍ പൊതു തെരഞ്ഞെടുപ്പില്‍ അവിഭക്ത യുപിയിലുണ്ടായിരുന്ന 85 മണ്ഡലങ്ങളില്‍ 52ലും ബിജെപി വിജയിച്ചു. 1996ല്‍ ഈ സംഖ്യ 58ലേക്കുയര്‍ന്നു (രണ്ടെണ്ണം സഖ്യകക്ഷികള്‍ക്ക്). 1998-ല്‍ 50 സീറ്റുകളാണ് പാര്‍ട്ടി നേടിയത്. അതിനുശേഷം ബിജെപിയുടെ ശക്തി ക്രമാനുഗതമായി കുറഞ്ഞു. 1999-ലെ തെരഞ്ഞെടുപ്പില്‍ 29 സീറ്റുകളാണ് ബിജെപി നേടിയത്. 2004-ലും 2009-ലും വെറും പത്തു സീറ്റുകള്‍ വീതമാണ് നേടാനായത്. ബിജെപിക്ക് ദലഹിയില് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ പാര്‍ട്ടി 1990-കളുടെ ആദ്യം നേടിയിരുന്ന കരുത്താര്‍ജ്ജിക്കണം. അത് സാദ്ധ്യമാകുമോ?
ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു മത്സരം പ്രധാനമായും ബിജെപി, എസ്പി, ബി എസ്പി പാര്‍ട്ടികള്‍ തമ്മിലാണ്. 2009-ല്‍ കോണ്‍ഗ്രസ് 22 സീറ്റുകള്‍ നേടിക്കൊണ്ട് തിരിച്ചുവന്ന് ഒരു അതിശയം സൃഷ്ടിച്ചു. എന്നാല്‍ ഇപ്പോഴത്തെ സൂചനകള്‍ അനുസരിച്ച് ആ പാര്‍ട്ടി പാര്‍ശ്വവല്‍ക്കരിക്കപ്പെടുമെന്നു കാണാം. എഎപി വാര്‍ത്താതരംഗം സൃഷ്ടിച്ചും ജനശ്രദ്ധ നേടിയും രംഗത്തുണ്ട്. യുപിയില്‍ എഎപിക്ക് ശ്രദ്ധേയമായ തെരഞ്ഞെടുപ്പുനേട്ടം കൈവരിക്കാനാകുമെന്ന് തോന്നുന്നില്ല.
ബിഎസ്പി, എസ്പി കക്ഷികളുടെ ഭരണം പല ചോദ്യചിഹ്നങ്ങളും ഉയര്‍ത്തുന്നു. വിനാശകരമായ ഭരണമാണ് എസ്പി നടത്തിവരുന്നത്. ആ കക്ഷി ഭരിക്കുമ്പോള്‍ യുപിയിലെ ക്രമസമാധാനം തകര്‍ന്നടിയുന്നു. സാമൂഹ്യ, വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ പെരുകുന്നു. അസംഖ്യം വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ക്കാണ് യുപി സാക്ഷ്യം വഹിച്ചത്. പിടിച്ചുപറിക്ക് സമാനമായ ഭരണമായിരുന്നു ബിഎസ്പിയുടേത്. അവര്‍ ഒരു സ്വേച്ഛാധിപത്യ ഭരണമാണ് നടത്തിയത്. കഴിഞ്ഞ പത്തുവര്‍ഷവും യപിഎയെ ഭരണത്തില്‍ തുടരാന്‍ സഹായിച്ചതിന്റെ മുഖ്യ ഉത്തരവാദിത്വം ഈ രണ്ടു പാര്‍ട്ടികള്‍ക്കുമാണ്. പരസ്പരം നീക്കുപോക്കുകള്‍ നടത്തിയാണ് അവര്‍ മുന്നോട്ടുപോയത്. ഈ രണ്ടു പാര്‍ട്ടികളിലുംപെട്ട നേതാക്കള്‍ക്കെതിരെ നിലവിലുള്ള അഴിമതിക്കേസുകളില്‍ സിബിഐയെക്കൊണ്ട് അന്വേഷണക്കാര്യത്തില്‍ മൃദുസമീപനം സ്വീകരിപ്പിച്ചുമാണ് പരസ്പര സഹകരണം അവര്‍ മുന്നോട്ടുകൊണ്ടുപോയത്.
യുപിയിലെ ജനങ്ങളുടെ വീക്ഷണത്തില്‍ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. ജാതീയ ധ്രുവീകരണങ്ങള്‍ക്ക് പ്രസക്തിയില്ലാതായി. ഈ ജാതീയ സാമൂഹ്യ ധ്രുവീകരണം പാടെ ഉന്മൂലനം ചെയ്യാനാകില്ലെങ്കിലും അതിന്റെ സ്വാധീനം താരതമ്യേന കുറഞ്ഞിട്ടുണ്ട്. നരേന്ദ്ര മോദി അഭിസംബോധന ചെയ്ത എട്ടു റാലികളും അഭൂതപൂര്‍വമായ ജനക്കൂട്ടത്തെയാണ് ആകര്‍ഷിച്ചത്. യുപിയിലെ ഇന്നത്തെ വിഷയം സദ്ഭരണമാണ്. അഭിലഷണീയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുവേണ്ടിയുള്ള ആഗ്രഹം യുപിയിലെ ജനങ്ങളില്‍ ദൃശ്യമാണ്. യുപി രാഷ്ട്രീയത്തിലെ സമവാക്യങ്ങളില്‍ സമൂല മാറ്റം വന്നിരിക്കുന്നു. പ്രസൂന്‍ ജോഷിയുടെ ഒരു കവിത ചൊല്ലിക്കൊണ്ട് മോദി പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ എനിക്കോര്‍മ്മ വന്നത് 1977-ലെ പൊതു തെരഞ്ഞെടുപ്പു റാലികളില്‍ ദിനകര്‍ജിയുടെ വിഖ്യാത വരികളായ ‘സിംഹാസന് ഖാലീ കരോ ജനത ആത്തി ഹേ’ (സിംഹാസനം ഒഴിഞ്ഞുകൊടുക്കുക, പ്രജകള്‍ വരുന്നുണ്ട്)ചൊല്ലിക്കൊണ്ട് അന്നത്തെ നേതാക്കള്‍ പ്രസംഗം അവസാനിപ്പിച്ചതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: