ന്യൂദല്‍ഹി: സിപിഎമ്മിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ മൂന്നാംമുന്നണിയെ തകര്‍ക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. തേഡ്(മൂന്നാം)ഫ്രണ്ടല്ല റ്റയേഡ്(ക്ഷീണിച്ച) ഫ്രണ്ടാണ് സിപിഎം രൂപീകരിച്ചിരിക്കുന്നതെന്നും നിലവിലെ ദേശീയ രാഷ്ട്രീയത്തില്‍ മൂന്നാംമുന്നണി അപ്രസക്തമാണെന്നും ന്യൂസ് ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ ഇമെയില്‍ അഭിമുഖത്തില്‍ മമത ബാനര്‍ജി പറഞ്ഞു.
കമ്യൂണിസ്റ്റുകളുമായി കൂട്ടുചേര്‍ന്നുള്ള ഒരു സഖ്യത്തിനും നിലനില്‍പ്പുണ്ടാവില്ലെന്നും ഫെഡറല്‍ മുന്നണിയുടെ സഖ്യകക്ഷികളെ തെരഞ്ഞെടുപ്പിന് ശേഷം കണ്ടെത്തുമെന്നുമാണ് മമത ബാനര്‍ജി വ്യക്തമാക്കിയത്. ഇതോടെ സിപിഎം നേതൃത്വം നല്കുന്ന മൂന്നാംമുന്നണിയെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തിവര്ദ്ധിച്ചിട്ടുണ്ട്. പതിനൊന്ന് പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണിയിലെ സഖ്യകക്ഷികളുടെ എണ്ണം 15 ആയി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നാണ് സിപിഎം അവകാശപ്പെടുന്നത്.
എന്നാല്‍ മമത ബാനര്‍ജിയോട് ചേര്‍ന്നു നില്ക്കാന് താല്‍പ്പര്യപ്പെടുന്ന ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായക്കിന്റെ പാര്‍ട്ടി ബിജു ജനതാദള്‍ ഉള്‍പ്പെടെ ആദ്യയോഗത്തില്‍ നിന്നു തന്നെ വിട്ടുനിന്നത് മൂന്നാംമുന്നണിക്കുവേണ്ടി ഇറങ്ങിത്തിരിച്ചവര്‍ക്ക് തിരിച്ചടിയായി.
അസം ഗണപരിഷത്തും മൂന്നാംമുന്നണിയുടെ ആദ്യ യോഗത്തിലെത്തിയില്ല. ഇവരെ തനിക്കൊപ്പം കൊണ്ടുവരാമെന്ന് മമത കരുതുന്നുണ്ടെങ്കിലും നരേന്ദ്രമോദിയോടുള്ള ഇരുപാര്‍ട്ടികളുടേയും താല്‍പ്പര്യം മമതയുടെ സാധ്യതകളെ ഇല്ലാതാക്കുന്നു. ഇതിനു പുറമേ മമത ബാനര്‍ജി തന്നെയും തെരഞ്ഞെടുപ്പിനു ശേഷം നരേന്ദ്രമോദിക്കൊപ്പം പോകുമെന്ന ശക്തമായ പ്രചാരണവും മമതയുടെ ഫെഡറല്‍ മുന്നണിയുടെ ഭാവിയേയും സംശയത്തിലാക്കുന്നു.
ലോക്സഭയില്‍ 19 സീറ്റുകളുള്ള തൃണമൂല്‍ കോണ്‍ഗ്രസ് വരുന്ന തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തുമെന്നാണ് വിവിധ സര്‍വ്വേഫലങ്ങള്‍ പറയുന്നത്. പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ 25ലധികം തൃണമൂല്‍ നേടിയാല്‍ ദേശീയ തലത്തില്‍ സിപിഎമ്മിന്റെ പ്രസക്തി തന്നെ ഇല്ലാതാകും. ഇതോടെ സിപിഎം നേതൃത്വം നല്കുന്ന മൂന്നാംമുന്നണി സ്വാഭാവികമായിത്തന്നെ തകര്‍ച്ചയെ നേരിടുമെന്നാണ് തൃണമൂല്‍ നേതാവിന്റെ കണക്കുകൂട്ടല്‍.
രാജ്യത്തിനാവശ്യം ഫെഡറല്‍ മുന്നണിയാണെന്നും ജനങ്ങളുടെ ആഗ്രഹവും തീരുമാനവുമാണ് പ്രധാനമന്ത്രിപദത്തിലേക്ക് എത്താന്‍ സഹായിക്കുകയെന്നും പ്രധാനമന്ത്രിപദമോഹം വ്യക്തമാക്കി അവര്‍ പറഞ്ഞു. തനിക്ക് കേന്ദ്രത്തില്‍ ഭരിച്ച് പരിചയമുണ്ടെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി പറയുന്നു.
ഉത്തര്‍പ്രദേശ്,മണിപ്പൂര്‍,ആസാം,അരുണാചല്‍ പ്രദേശ്,ദല്‍ഹി,ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പാര്‍ട്ടിയുടെ സ്വാധീനം ബംഗാളിനു പുറത്തുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും ഇത്തവണ മമത ബാനര്‍ജി ശ്രമിക്കുന്നുണ്ട്. എല്ലാം ദല്‍ഹിയിലെ ‘പ്രധാനപദവി’ മോഹിച്ചാണെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: