ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് ഒരു പഴമൊഴിയുണ്ട്. ഏതാണ്ട് അതുപോലെയുള്ള സ്ഥിതിയാണ് നമ്മുടെ പ്രതിരോധമന്ത്രിയുടേത്. അഴിമതി കറുത്തതോ വെളുത്തതോ എന്നുപോലും അറിയാത്ത വ്യക്തിയത്രേ അദ്ദേഹം. അതുകൊണ്ടുതന്നെ ആവോളം ബഹുമാനവും സ്നേഹവും പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്ന് ലഭിക്കാറുമുണ്ട്. അതൊക്കെ അദ്ദേഹത്തിന് അര്‍ഹിക്കുന്നതാണോ എന്ന സംശയമാണ് ഉള്ളത്. കാരണം, എ.കെ. ആന്റണി കറപുരളാത്ത കൈകാര്യകര്ത്താവായിരിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ നിസ്സംഗതയും അതുമായി ബന്ധപ്പെട്ട സ്വഭാവവിശേഷവും ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ളതാണ്.
ഇന്ത്യന്‍ പ്രതിരോധ രംഗത്തെ അഭിമാനമായ നാവികസേനയ്ക്ക് അതിന്റെ പ്രൗഢിയും ഗരിമയും നിലനിര്‍ത്തുന്ന തരത്തിലുള്ള നിലപാടുകള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അടുത്തിടെ ഞെട്ടിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് ആ സേനയുടെ ഏറ്റവും കരുത്തുറ്റ അന്തര്വാഹിനികളിലുണ്ടായത്. ഒരു തരത്തില്‍ നോക്കിയാല്‍ അതൊക്കെ സാങ്കേതിക പിഴവുകളാണെന്ന ന്യായീകരണത്തില്‍ മുറുകെ പിടിച്ചുകൊണ്ട് എല്ലാം ഭദ്രമാണെന്ന് സമാധാനിക്കാം. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്നതും അതാണ്. എന്നാല്‍ അങ്ങനെ മുന്നോട്ടു പോയാല്‍ എന്തൊക്കെ പ്രത്യാഘാതങ്ങളാവും ഉണ്ടാവുകയെന്ന് ചിന്തിക്കാനാവില്ല.
സ്വന്തം പ്രതിച്ഛായ കാത്തുസൂക്ഷിക്കുകയെന്ന ഏക അജണ്ടയുടെ സൂക്ഷിപ്പുകാരന് എന്ന നിലയിലേക്ക് പ്രതിരോധമന്ത്രി തരംതാഴുമ്പോള്‍ നാവികസേനയെന്ന മഹാ ആയുധ ശക്തി തികച്ചും ദുര്‍ബലമാവുന്ന സ്ഥിതിയിലാവുന്നു. ഒരു പരിധിയില്‍ കൂടുതല്‍ ആ വിഭാഗത്തെ പരിഗണിക്കാതെ വരുമ്പോള്‍ സ്വാഭാവികമായ കെടുകാര്യസ്ഥത കളിയാടുന്നു. ഇന്നിപ്പോള്‍ അന്തര്‍വാഹിനികളില്‍ സംഭവിച്ചിരിക്കുന്ന ഗുരുതരമായ പിഴവുകളും അതിലൂടെ സേനയ്ക്കും രാഷ്ട്രത്തിനും ജനങ്ങള്‍ക്കും വന്നു ചേര്‍ന്ന കഷ്ടനഷ്ടങ്ങളും അപമാനവും ഏറെ വലുതാണ്. പ്രതിരോധരംഗവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും രഹസ്യാത്മകമായ ഒരു വശം ഉള്ളതിനാല്‍ ഉള്ളുകള്ളികള്‍ ആരും അറിയാതെ പോവുന്നു. അതുവഴി രാഷ്ട്രത്തിന്റെ യശസ്സും തകര്‍ന്ന് തരിപ്പണമാവുന്നു.
നാവികസേനയുടെ എല്ലാ അന്തര്‍വാഹിനികളും അപകടാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് എട്ട് വര്‍ഷം മുമ്പുതന്നെ ആന്റണിയെ അറിയിച്ചിരുന്നുവത്രെ. 2006 നവംബറില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സബ്മറൈന് ഓപ്പറേഷന് മേധാവിയാണ് വളരെ വ്യക്തമായ രേഖകളോടെ വകുപ്പു മന്ത്രിയെ അറിയിച്ചത്. എന്നാല്‍ അതിനെക്കുറിച്ച് ഒരന്വേഷണം നടത്താനോ കാര്യങ്ങള്‍ എന്തൊക്കെ വേണമെന്ന് വിശകലനം ചെയ്ത് തീരുമാനമെടുക്കാനോ മന്ത്രി തയ്യാറായില്ല.
സ്വതസിദ്ധമായ ‘മെല്ലെപ്പോക്ക്’ സ്വഭാവം പ്രസ്തുത സംഭവത്തിലുമുണ്ടായി. പുതിയ അന്തര്‍വാഹിനികള്‍ വേണമെന്നും റഷ്യന്‍ നിര്‍മ്മിതമായ, സിന്ധു വിഭാഗത്തിലുള്ള മുങ്ങിക്കപ്പലുകളിലെ ബാറ്ററി പ്രശ്നം പരിഹരിക്കാനാവുന്നില്ലെന്നും റിപ്പോര്‍ട്ടു ചെയ്തിരുന്നു. ആ പ്രശ്നം മൂലമാണ് അന്തര്‍വാഹിനിയില്‍ തകരാറുണ്ടായതും മനുഷ്യജീവനുകള്‍ നഷ്ടമായതും.
നാവികസേനയുടെ കരുത്തായ അന്തര്‍വാഹിനികള്‍ ഇല്ലാതെ വന്നാല്‍ പിന്നെ നാവികസേന തന്നെ നോക്കുകുത്തിയാവും. ഇന്ത്യയുടെ കപ്പല്‍പടയെ ഏറെ ഭീതിയോടെ കാണുന്ന രാജ്യങ്ങളില്‍ ഏറ്റവും മുന്നിലാണ് പാക്കിസ്ഥാന് എന്നത് ശ്രദ്ധേയമാണ്. 20 വര്‍ഷമായ സിന്ധുവിഭാഗത്തിലുള്ള ഒന്‍പത് അന്തര്‍വാഹിനികളും 2015 ഓടെ ഉപയോഗശൂന്യമാവുമ്പോള്‍ നമ്മുടെ രാജ്യത്തെ മറികടന്നുകൊണ്ട് പാക്കിസ്ഥാന് ആ കരുത്ത് നേടും. ഒരു പ്രത്യേക കണ്ണിലൂടെ ഇന്ത്യയെ കാണുന്ന ആ അയല്‍രാജ്യം ഈ കരുത്തും കൂടി സ്വായത്തമാക്കുമ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാന്‍ അത്ര വലിയ ഗവേഷണ പടുത്വമൊന്നും വേണ്ട.
തന്റെ അനങ്ങാപ്പാറനയം ഒരു രാഷ്ട്രത്തിന്റെ ഭാവിയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പ്രതിരോധമന്ത്രിക്ക് തരിമ്പും ബോധ്യമില്ലെന്നതിന്റെ വ്യക്തമായ വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രണബ് മുഖര്‍ജിക്കുപകരം ആന്റണി സ്ഥാനമേറ്റെടുത്തശേഷം മൂന്നു സേനാമേധാവികളും ഒത്തുചേര്‍ന്ന യോഗം നടന്നിരുന്നു. അതിലും അന്തര്‍വാഹിനികളിലെ അപകടകരമായ അവസ്ഥ ചര്‍ച്ച ചെയ്തിരുന്നു. എന്നിട്ടും ഫലപ്രദമായി ഇടപെടാന്‍ പ്രതിരോധമന്ത്രിക്ക് സാധിച്ചില്ല. രാഷ്ട്രീയ വിടുവായത്തത്തിന്റെ വഴിയില്‍ നിന്ന് മാറി രാഷ്ട്രത്തിന്റെ ഗരിമയിലേക്ക് നോക്കാന്‍ കഴിയുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണിത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ഭാവിഭാഗധേയം നിശ്ചയിക്കേണ്ടവര് ദൂരക്കാഴ്ചയില്ലാത്ത സമീപനവും അയഞ്ഞ രാഷ്ട്രീയനിലപാടുമായി മുന്നോട്ടു പോയാല്‍ എങ്ങനെയിരിക്കുമെന്നാണ് ഇതില്‍ നിന്നൊക്കെ മനസ്സിലാക്കേണ്ടത്. നേരത്തെ പഞ്ചസാര കുംഭകോണ ആരോപണമുണ്ടായപ്പോള്‍ രായ്ക്കുരാമാനം രാജിവെച്ച് നല്ല പിള്ള ചമഞ്ഞയാളാണ് എ.കെ. ആന്റണി. അതിനേക്കാള്‍ ഗുരുതരമായ സ്ഥിതി വിശേഷമുണ്ടാവുകയും അന്തര്‍വാഹിനിയിലെ അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സേനാമേധാവി ഡി.കെ. ജോഷി രാജിവെക്കുകയും ചെയ്തിട്ടും വകുപ്പു മന്ത്രിക്ക് കുലുക്കമില്ല. കാലം കഴിയുമ്പോള്‍ കാഴ്ചപ്പാടില്‍ സമൂലമായ മാറ്റം വരുന്നുവെന്നല്ലേ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്? അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഇക്കാര്യങ്ങളെല്ലാം ഉയര്‍ന്നുവരുമ്പോള്‍ അച്ചടിച്ചുവെച്ച ഉത്തരങ്ങളുമായി ഇത്തരക്കാര്‍ ജനങ്ങളെ സമീപിക്കും. അത് അവര്‍ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയാനിരിക്കുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: