ന്യൂദല്‍ഹി: കേരളത്തിലേയും പശ്ചിമബംഗാളിലെയും വിവാദ വിഷയങ്ങളിലെ ഭിന്നതയെ തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ മാത്രം ചര്‍ച്ച ചെയ്ത് സിപിഎം കേന്ദ്രകമ്മറ്റിയോഗം പിരിഞ്ഞു. നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലെത്തുന്നതു തടയുന്നതിന് കോണ്‍ഗ്രസുമായി കൂട്ടുചേരുന്നതില്‍ തടസ്സമില്ലെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് കേന്ദ്രകമ്മറ്റി യോഗത്തില്‍ പ്രകാശ് കാരാട്ട് അവതരിപ്പിച്ചു.
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സിപിഎം സംസ്ഥാന നേതത്വത്തിനെതിരായി വി.എസ് അച്യുതാനന്ദന് തയ്യാറാക്കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന സംഭവത്തിലെ അതൃപ്തിയും ജനറല്‍ സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. പാര്‍ട്ടിക്കകത്തെ വിഷയം പരസ്യമായി ചര്‍ച്ച ചെയ്തതു പാര്‍ട്ടി വിരുദ്ധ നടപടിയാണെന്ന് വിലയിരുത്തിയ കേന്ദ്രനേതൃത്വം ഉടന്‍ നടക്കുന്ന സംസ്ഥാന നേതൃയോഗത്തില്‍ വിഎസിനെ പാര്‍ട്ടിയുടെ നിലപാട് അറിയിക്കും. കസ്തൂരി രംഗന് റിപ്പോര്‍ട്ട് റദ്ദാക്കുമെന്ന നിലപാട് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താനും കേന്ദ്രകമ്മറ്റി യോഗം തീരുമാനിച്ചു.
എന്നാല്‍ ടിപി കേസില്‍ വിഎസ് അച്യുതാനന്ദന് ഉന്നയിച്ച വിഷയങ്ങള്‍ സിപിഎം നേതൃത്വത്തിന് തള്ളിക്കളയാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യം തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടി തലത്തില്‍ ചര്‍ച്ച നടത്തിയാല്‍ പരസ്യമാകുമെന്ന ഭയം മൂലം മാറ്റിവയ്ക്കുകയായിരുന്നു. വിഷയം തെരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ച ചെയ്യും. ടിപികേസിലെ വിഎസിന്റെ ആക്ഷേപം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കേന്ദ്രനേതൃത്വം അംഗീകരിക്കാതിരുന്നതും വിഎസിന് നേട്ടമായി. കൂടാതെ പാര്‍ട്ടി വേദികളില്‍ നിന്നും ഒരു മാസമായി വിഎസിനെ മനപ്പൂര്‍വ്വം അകറ്റി നിര്‍ത്തിയ നടപടി അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശവും കേന്ദ്രകമ്മറ്റിയില്‍ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകണമെങ്കില് വി.എസ് പ്രചാരണത്തിനിറങ്ങണമെന്ന യാഥാര്‍ത്ഥ്യം കേന്ദ്രനേതൃത്വത്തിന് ബോധ്യമുണ്ട്. 2004ല്‍ ലോക്സഭയിലെ നിര്‍ണ്ണായക ശക്തിയായിരുന്ന സിപിഎം അംഗബലം 2009ല്‍ ചുരുങ്ങിയിരുന്നു. ലോക്സഭാ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാതെ പാര്‍ട്ടിക്ക് ദേശീയതലത്തിലെ പ്രസക്തി തിരിച്ചു പിടിക്കാനാവില്ലെന്നും കേന്ദ്രകമ്മറ്റി വിലയിരുത്തി.
തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട അടവു നയങ്ങളേപ്പറ്റി സിപിഎം ചര്‍ച്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ അതാതു സംസ്ഥാന കമ്മറ്റികള്‍ക്ക് തീരുമാനിക്കാം. പശ്ചിമബംഗാളില്‍ സ്ഥിതി മെച്ചപ്പെടുമെന്നാണ് വിലയിരുത്തലെങ്കിലും ബുദ്ധദേവ് ഭട്ടാചാര്യ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് കേന്ദ്രനേതൃത്വത്തിന് തലവേദനയായി. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കേന്ദ്രകമ്മറ്റി അംഗീകാരം നല്‍കിയെങ്കിലും സഖ്യചര്‍ച്ചകള്‍ പരാജയപ്പെട്ട നിലയിലാണ്. പാര്‍ട്ടിക്കു സ്വാധീനം കുറഞ്ഞ 24 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക സിപിഎം പുറത്തിറക്കിയിട്ടുണ്ട്. അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവയ്ക്കരുതെന്ന് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയോട് ആവശ്യപ്പെട്ട് പ്രകാശ് കാരാട്ട് കത്തയക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: