ഭരണഘടനാശയങ്ങളെ മാനിക്കാതെ അധികാരത്തിന്റെ മധുരം നുകരാന്‍ ശ്രമിച്ചതിനാലാണ് ആം ആദ്മി സര്‍ക്കാരിന് നിലംപതിക്കേണ്ടിവന്നത്. അഴിമതിക്ക് എതിരെ കുരിശുയുദ്ധം ചെയ്തവര്‍ അഴിമതിവീരന്മാരുടെ സഹായത്താല്‍ ഭരണത്തില്‍ കയറി ജനാധിപത്യത്തെ കളങ്കപ്പെടുത്തി.
കേജ്രിവാളിന് ഉറച്ച നയം ഇല്ലായിരുന്നു. അഴിമതിക്കെതിരെ അണ്ണാ ഹസാരെയുമായി ചേര്‍ന്ന് സമരം ചെയ്ത് പകുതിവഴിയില്‍ ഉപേക്ഷിച്ച് പാര്‍ട്ടിയുണ്ടാക്കി കോടികള്‍ സമ്പാദിച്ചു. ഭരണത്തില്‍ കയറാന്‍ സഹായിച്ചവരെയും വെറുപ്പിച്ചു. ഇടതുപക്ഷ പാര്‍ട്ടികള്‍ പരീക്ഷിച്ചു പരാജയപ്പെട്ട ഭരണവും സമരവും സിദ്ധാന്തം പരീക്ഷിച്ചു പരാജിതനായി. പിന്തുണ നല്കിയ കോണ്‍ഗ്രസിനെതിരെ അഭിനവ പത്മാസുരനായി പ്രവര്‍ത്തിച്ച് സ്വയം ശിക്ഷ നടപ്പിലാക്കി. അങ്ങനെ അതിവേഗത്തില്‍ ഭരണത്തില്‍ കയറുകയും ദ്രുതഗതിയില്‍ താന്‍ സ്വയം ഏറ്റെടുത്ത ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുകയും ചെയ്തു.
ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിനെതിരെ. ഭരണം പിടിച്ചെടുത്തത് കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ഭാരതീയ ജനതാപാര്‍ട്ടിക്ക് ബദലായി. ഭരണം ഒഴിഞ്ഞപ്പോള്‍ പറയുന്നു കോണ്‍ഗ്രസും ബിജെപിയും യോജിച്ച് അംബാനിയെ സഹായിക്കുന്നു എന്ന്. കുറഞ്ഞ സമയംകൊണ്ട് ദശകോടികള്‍ സമ്പാദിച്ച കേജ്രിവാള് സംഘത്തിന് എങ്ങനെ അംബാനിയെപ്പോലെയുള്ളവരെ നിയന്ത്രിക്കാനാകും. അഞ്ചോ പത്തോ രൂപ വീതം മാസവരി ഇനത്തില്‍ സ്വരൂപിച്ചാലും പല കോടികള്‍ സമ്പാദ്യം ആകില്ല. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തില്‍ വരുമെന്നും അപ്പോള്‍ പ്രധാനമന്ത്രിയായി മോദി വരുമെന്നും മനസിലാക്കി, അങ്ങനെ സംഭവിക്കാതെയിരിക്കാനും ഇന്ത്യയുടെ തകര്‍ച്ചയെ ആഗ്രഹിക്കുന്നവരുമായ കപട മതേതരവാദികളുമായി ഒത്തുകൂടി പ്രവര്‍ത്തിച്ചതിന്റെ പരിണിതഫലമാണ് ദല്‍ഹിയിലെ ഭരണനാടകം. ആ നാടം ദല്‍ഹിയെ പ്രസിഡന്റ് ഭരണത്തില്‍ വീണ്ടും എത്തിച്ചു. ജനപ്രതിനിധിയായി നിയമസഭയില്‍ എത്തിയ കേജ്രിവാള് ജനാധിപത്യത്തെ അവഹേളിച്ചാണ് ഒരു ഭരണാധികാരി എന്ന നിലയില്‍ നിയമനിര്‍മാണസഭയില്‍ പ്രവേശിച്ചതും പടി ഇറങ്ങിയതും.
അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ, രാജ്യദ്രോഹം, മതപ്രീണനം, മനുഷ്യ-സ്വര്‍ണ-കള്ളനോട്ട് കടത്ത് മുതലായവയെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി പോഷിപ്പിക്കുന്ന യുപിഎ ഭരണത്തെ ഇല്ലായ്മ ചെയ്യുന്നതിന് അംഗബലം കൂടുതലുള്ള ഭാരതീയ ജനതാപാര്‍ട്ടിയെ പിന്തുണച്ച് ജനകീയ ഭരണം നിലനിര്‍ത്തുന്നതിന് പകരം ഭരണസിരാകേന്ദ്രത്തെ പ്രസിഡന്റ് ഭരണത്തില്‍ എത്തിച്ചതില്‍ ആം ആദ്മി പാര്‍ട്ടി വലിയ വില നല്‍കേണ്ടിവരും. ഇങ്ങനെ ഒരു പാര്‍ട്ടി ഉദയംചെയ്തില്ലായിരുന്നുവെങ്കില് ഭാരതീയ ജനതാപാര്‍ട്ടിക്ക് നല്ല ഭൂരിപക്ഷം കിട്ടുകയും മാതൃകാപരമായി നല്ല ഒരു ഭരണം കാഴ്ചവെക്കുകയും ചെയ്യുമായിരുന്നു. ഇന്ത്യയുടെ തകര്‍ച്ചയെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആം ആദ്മി പാര്‍ട്ടി ഒരു ചട്ടുകമാകുകയായിരുന്നു. ഈ സംഭവത്തില്‍ ഇന്ത്യന്‍ ജനത ഏറെ ദുഃഖിതരുമാണ്. അകാലിദളിനെ ഒതുക്കാന്‍ ഭിന്ദ്രന്‍വാലയെ കൂട്ടുപിടിച്ച മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കുണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാകാതെയിരിക്കട്ടെ! ഇവിടെ ആം ആദ്മി പാര്‍ട്ടിയുടെ ജനനം ജനാധിപത്യം എന്ന മാതാവിന്റെ വയറുപിളര്ന്നാണ്. ആ മുറിവുണക്കാന്‍ ദേശീയ കാഴ്ചപ്പാടുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ ഒരു കൂട്ടായ്മയാണ് വേണ്ടത്. ഇപ്പോള്‍ രൂപീകരിക്കുന്ന മൂന്നാംമുന്നണി പ്രാദേശിക പാര്‍ട്ടികളുടെ ഒത്തുചേരലാണ്. അതില്‍ ദേശീയപാര്‍ട്ടി എന്ന അംഗീകാരം പോകാതെയിരിക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ കുറുക്കന്റെ സാന്നിധ്യം അറിയിക്കുന്നു.
പാര്‍ട്ടികള്‍ കൂടുന്നതും കൂട്ടുമന്ത്രിസഭകള്‍ ഉണ്ടാകുന്നതും രാഷ്ട്രപുരോഗതിക്ക് നല്ലതാണെന്ന് മുന്‍കാലങ്ങളില്‍ ചില അധികാരമോഹികള്‍ പറഞ്ഞിരുന്നു. പാര്‍ട്ടികള്‍ കൂടിയപ്പോള്‍ പലതും പ്രാദേശിക പാര്‍ട്ടികളും കുടുംബപാര്ട്ടികളുടേതായി മാറി. നേതാക്കളുടെ എണ്ണം പെരുകി തൊഴില്‍ ചെയ്യാന്‍ ആളില്ല. അഴിമതിയും കള്ളക്കത്തും കൂടി, ഉദ്യോഗസ്ഥവൃന്ദവും നിശ്ചലമായി. പല സംസ്ഥാനങ്ങളും ഭരിക്കുന്നത് പ്രാദേശിക പാര്‍ട്ടികളാണ്. പാര്‍ട്ടികള്‍ വര്‍ധിച്ചപ്പോള്‍ ഛിന്നഭിന്നമാകുന്നത് ഹിന്ദുസമൂഹമാണ്. എല്ലാ പാര്‍ട്ടികളുടെയും സാരഥികള്‍ ഹിന്ദുസമൂഹത്തില്പ്പെട്ടവര്തന്നെ. കൂട്ടുകക്ഷി ഭരണം നിലനിര്‍ത്തുന്നതിന് വിട്ടുവീഴ്ച ചെയ്യുന്നു. പുതിയസംസ്ഥാനം, ജില്ല, താലൂക്ക്, വില്ലേജ് ഇങ്ങനെ പലതും. ജാതിമത പ്രീണനം നടത്തി ജനങ്ങളെ തമ്മിലടിപ്പിക്കുന്നു. വോട്ടുബാങ്ക് ലക്ഷ്യംവെച്ച് കൂലി കൂട്ടുന്നു, വില വര്‍ധിപ്പിക്കുന്നു. ഒന്നിനും ഒരു സ്ഥിരതയില്ല. മതേതര രാഷ്ട്രത്തില്‍ ജാതിയും മതവും ഉച്ചാടനം ചെയ്യേണ്ടതിന് പകരം ജാതിസെന്‍സസ് നടത്തിയും ചില വിഭാഗങ്ങള്‍ക്ക് പാരിതോഷികങ്ങളും നല്കി ജാതി-മതഭ്രാന്തന്മാരെ സൃഷ്ടിക്കുന്നു. വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ യൂണിയന് എന്ന മഹാരാജ്യത്തെ സൃഷ്ടിച്ച നമ്മുടെ ഉരുക്കുമനുഷ്യന് വല്ലഭഭായ് പട്ടേല്‍ എവിടെയോ ഇരുന്ന് ദുഃഖിക്കുന്നു.
വിലക്കയറ്റത്തിന് പ്രധാന കാരണം ജനപ്പെരുപ്പവും കൂലിവര്ധനവുമാണ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഉപഭോഗവസ്തുക്കള്‍ ലഭ്യമല്ലാതെ വരുമ്പോഴും ഉല്പാദനച്ചെലവ് വര്‍ധിക്കുമ്പോഴും സാധനങ്ങളുടെ വില വര്‍ധിക്കും. അതിന് ജാതി-മത, ഭരണ-പ്രതിപക്ഷഭേദമെന്യേ ജനനനിരക്ക് ഇനിയും കുറക്കാന്‍ നടപടി വേണം. നാലഞ്ചുവര്ഷത്തിനുള്ളില്തന്നെ ലോകജനസംഖ്യയില്‍ ഒന്നാമതായി നമ്മുടെ രാഷ്ട്രം മാറും. ജനപ്രതിനിധികള്‍ക്കും ശമ്പളം ഉള്ളതിനാല്‍ കൂലിവര്‍ധനവിന് പഞ്ഞമില്ല. കൂലി കുട്ടുന്ന- വിലകൂട്ടുന്ന ഈ പ്രക്രിയ അനുസ്യൂതം നടന്നുകൊണ്ടിരിക്കും. ജനപ്രതിനിധിസഭകളില്‍ കോലാഹലം കൂടാതെ പാസാകുന്ന ഒരേ ഒരിനം ശമ്പളവര്‍ധനവാണ്. കള്ളപ്പണം ഒഴുകുന്നതുകൊണ്ട് വിലവര്‍ധനവിനും കൂലികൂട്ടുന്നതിനും ആക്കം കൂട്ടുന്നു. വോട്ടുബാങ്ക് ലക്ഷ്യംവെച്ച് ഉദ്യോഗസ്ഥവൃന്ദത്തിന്റെ ശമ്പളം വര്‍ഷത്തില്‍ രണ്ടുമൂന്നുതവണ കൂട്ടുന്നു. ഈ വര്‍ധനവ് നടപ്പിലാകുമ്പോള്‍ സമൂഹത്തില്‍ നാല്പപത് ശതമാനം വരുന്ന ദരിദ്രനാരായണന്മാരുടെ കാര്യംകൂടി ഓര്‍ക്കേണ്ടതായുണ്ട്. പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ അവരെ കൂടി പരിഗണിക്കണം. അതാണ് ധര്‍മ്മം. പഴയകാലങ്ങളിലെപ്പോലെ വര്‍ഷത്തില്‍ ഒരു വര്‍ധനവായി നിജപ്പെടുത്തി ശമ്പളപരിഷ്കരണം അഞ്ചോ ഏഴോ വര്‍ഷത്തേക്ക് പിടിച്ചുനിര്‍ത്തുക. അങ്ങനെ സാമൂഹിക നീതി ഉറപ്പാക്കുക.
ഒരു ദശകം ഭരണം നടത്തി അഴിമതി സര്‍ക്കാരിന് വനിതാ സംവരണബില്ലും ലോക്പാല്‍ ബില്ലും പാസാക്കി എടുക്കാന്‍ കഴിയില്ല. എന്നാല്‍ പടി ഇറങ്ങുമ്പോള്‍ തെലങ്കാന സംസ്ഥാനം രൂപീകരിച്ചത് യുപിഎ സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധ നയം മൂലമാണ്. സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തിന് വിരുദ്ധമായി നിലപാടെടുത്തപ്പോള്‍ ഉത്തരത്തില്‍ ഇരുന്നത് കിട്ടിയതുമില്ല കക്ഷത്തില്‍ ഇരുന്നത് പോകുകയും ചെയ്തു. പ്രതിരോധവകുപ്പില്‍ പോലും അഴിമതി നടക്കുമ്പോള്‍ സൈന്യം ഭരണം പിടിച്ചെടുക്കാതെയിരിക്കുന്നത് ഭരണകൂടത്തെ ഭയന്നിട്ടല്ല. ഇന്ത്യന്‍ സൈന്യം ദേശീയബോധമുള്ള സൈനികരുടെ കൂട്ടായ്മയാണ്. ജനകീയ ഭരണത്തെപ്പോലും അട്ടിമറിക്കുന്ന സൈനികരുള്ളത് പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, ഇറാക്ക്, ഇറാന് എന്നുള്ള രാജ്യങ്ങളിലാണെന്നുള്ളത് എന്നും ഒരു മതവിഭാഗത്തിനുവേണ്ടി മാത്രം ഭരണഘടനയെ അട്ടിമറിക്കുന്ന പ്രതിരോധമന്ത്രി ഓര്‍ക്കുന്നത് നന്ന്.
ഭരണഘടനാശയങ്ങള്ക്ക് വിധേയമായും ഭാരതീയ പൈതൃകത്തെ ഉയര്‍ത്തിപ്പിടിച്ചും ജാതിമതഭേദമെന്യേ ഭരണം നിര്‍വഹിക്കുന്നതിന് ആര്‍ജവമുള്ള ഒരു നേതാവിനെയാണ് നമുക്ക് വേണ്ടത്. അങ്ങനെയുളള ഒരു േനതാവിനെ അടുത്തുവരുന്ന പൊതുതെരഞ്ഞെടുപ്പോടുകൂടി ഭാരതീയ ജനതാപാര്‍ട്ടിയില്‍നിന്നും നരേന്ദ്ര മോദി എന്ന ഇന്ത്യന്‍ വംശജനും ഹിന്ദുവും പിന്നോക്കസമുദായക്കാരുടെ പ്രതിനിധിയുമായി ലഭിക്കുമെന്ന് ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ മാത്രമല്ല ലോകജനതയും വിശ്വസിക്കുന്നു.
എസ്. രാധാകൃഷ്ണപിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: