കേള്‍ക്കാനിഷ്ടപ്പെടുന്ന പത്തു ചലച്ചിത്രഗാനങ്ങളുടെ പട്ടികയെടുത്താല്‍ അതിലൊന്നെങ്കിലും ജി.വേണുഗോപാലിന്റെ ശബ്ദത്തിലുള്ളതായിരിക്കും. മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രത്തില്‍ തന്റെതായ സ്ഥാനം അടയാളപ്പെടുത്തിയ ആളാണ് അദ്ദേഹം. മലയാളത്തിന്റെ മുകേഷായിട്ടാണ് പലരും വേണുഗോപാലിനെ കാണുന്നത്. വിഷാദം കലര്‍ന്ന മധുര ശബ്ദം. ഹിന്ദിയില്‍ മുകേഷിന്റെ പാട്ടു കേള്‍ക്കുമ്പോള്‍ കണ്ണടച്ച് അതിലേക്ക് ആസ്വാദകന് ലയിച്ചിറങ്ങുന്നു. വേണുവിന്റെ ശബ്ദത്തില്‍ ”രാരീ രാരീരം രാരോ….പാടി രാക്കിളി പാടി….” എന്നു കേള്‍ക്കുമ്പോഴും കണ്ണുകളടച്ച്, പാട്ടിലേക്ക് ആഴ്ന്നിറങ്ങി, പതിയെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു മലയാളി. കഴിഞ്ഞ 30 വര്‍ഷങ്ങളായി ജി.വേണുഗോപാലിനെ മലയാളി സംഗീതാസ്വാദകര്‍ അത്രയധികം സ്നേഹിച്ചു കൊണ്ടിരിക്കുന്നു. പാട്ടിന്റെ മുപ്പതു വര്‍ഷങ്ങള്‍ അദ്ദേഹവും സുഹൃത്തുക്കളും ആഘോഷമാക്കുമ്പോള്‍ വേണുഗോപാല്‍ പാടിയ ഓരോ പാട്ടും മലയാളി ഓര്‍ത്തെടുക്കുകയാണ്.
മലയാളികളുടെ ഭാവഗായകനാണ് വേണുഗോപാല്‍. യേശുദാസും ജയചന്ദ്രനും അടക്കം നിരവധി പാട്ടുകാര്‍ നമുക്കുണ്ടെങ്കിലും വേണുവിനു മാത്രമായ ചില പ്രത്യേകതകളുണ്ട്. ചിലപ്പോള്‍ എപ്പോഴും വിഷാദം തുളുമ്പി നില്ക്കുന്ന ശബ്ദമാകാം, അല്ലെങ്കില്‍ വേണുവിലൂടെ മാത്രം സാധ്യമാകൂ എന്നു കരുതുന്ന ചില പാട്ടുകളാകാം. സംഗീതാസ്വാദകരെ തന്റെ ശബ്ദത്തിലൂടെ പിടിച്ചു നിര്‍ത്താന്‍ വേണുവിനായി. ആ ശബ്ദത്തിലൂടെ വരികളുടെ അര്‍ത്ഥത്തിലേക്കും ഈണത്തിന്റെ സൗന്ദര്യത്തിലേക്കും കൂട്ടിക്കൊണ്ടു പോയി. പത്മരാജനും ഭരതനും സത്യന്അന്തിക്കാടുമെല്ലാം തിരിച്ചറിഞ്ഞതും വേണുഗോപാലിന്റെ ശബ്ദത്തിനുള്ള ഈ മാസ്മരിക ഭാവത്തെയാണ്.
”…ആതിരാപെണ്ണാളിന് മണിവീണാതന്ത്രികളില്
മോഹത്തിന് നീലാംബരികള്‍ തെളിയുന്നു മായുന്നു
തെളിയുന്നു മായുന്നു, ദശപുഷ്പം ചൂടുമ്പോള്‍
മനമുണരും കളമൊഴിതന് കരളില്‍ കുളിരലയില്‍
ഇന്നാക്കയ്യിലീക്കയ്യിലാടുന്നു കൈവളകള്‍…” ഈ വരികള്‍ വേണുവിന്റെ ശബ്ദത്തിലൂടെയല്ലാതെ കേള്‍ക്കാന്‍ സംഗീതപ്രേമികള്‍ ഇഷ്ടപ്പെടുന്നില്ല. പാട്ടു കേട്ടു കഴിയുമ്പോള്‍ പഴനി ആണ്ടവനു മുന്നില്‍ തൊഴുകൈകളോടെ നില്ക്കുന്ന പ്രതീതി…”മൈനാക പൊന്മുടിയില് പൊന്നുരുകി തൂവിപ്പോയ്…”
1984ല്‍ പുറത്തിറങ്ങിയ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയില്‍ ചെറിയ ഹിന്ദി ഗാനം പാടിക്കൊണ്ടാണ് വേണുഗോപാല്‍ ചലച്ചിത്ര പിന്നണിഗാനരംഗത്ത് എത്തുന്നത്. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ നിറക്കൂട്ടില്‍ ‘പൂമാനമേ ഒരു രാഗ മേഘം..’ എന്ന ഗാനം പാടിയെങ്കിലും അത് അദ്ദേഹത്തിന്റെ പേരില്‍ സിനിമയില്‍ ഉണ്ടായില്ല. 1984ല്‍ തന്നെ പുറത്തിറങ്ങിയ ‘പറയാനും വയ്യ പറയാതിരിക്കാനും വയ്യ’ എന്ന ചിത്രത്തിലെ സംഘഗാനമായ ‘അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്ത്’ എന്ന ഗാനവും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ 1986 ല്‍ പുറത്തിറങ്ങിയ രഘുനാഥ്പലേരിയുടെ ‘ഒന്നു മുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തിലെ ഗാനം വേണുഗോപാലിനെ പ്രശസ്തനാക്കി.
”….ഈ മലര് കൈയില്‍ സമ്മാനങ്ങള്‍
എന്നോമല്‍ കുഞ്ഞിനാരേ തന്നു
നിന്നിളം ചുണ്ടിന് പുന്നാരങ്ങള്‍
കാതോര്‍ത്തു കേള്‍ക്കാനാരേ വന്നു
താലോലം തപ്പു കൊട്ടി പാടും
താരാട്ടിനീണവുമായ് വന്നു
കാണാതെ നിന് പിന്നാലെയായ്
കണ്ണാരം പൊത്തും കുളിര് പൂന്തെന്നലായ്….” പാട്ടിന്റെ വരികള്‍ ഇത്രത്തോളം ഹൃദ്യമായി മനസ്സിലേക്ക് പതിച്ചത് അത് വേണുഗോപാലിന്റെ ശബ്ദത്തിന്റെ കൂടി പ്രത്യേകതയാണെന്ന് സംഗീതസംവിധായകന് മോഹന്‍സിത്താര പിന്നീട് പറഞ്ഞിട്ടുണ്ട്. ”പൂമിഴികള്‍ പൂട്ടി മെല്ലേ, നീയുറങ്ങീ ചായുറങ്ങി, സ്വപ്നങ്ങള്‍ പൂവിടും പോലെ നീളേ…” എന്നു കേള്‍ക്കുമ്പോള്‍ ആസ്വാദകന് അറിയാതെ കണ്ണടച്ചു പോകുന്നു. ആ ശബ്ദത്തിന്റെ ലഹരിയില്‍ മുഴുകി മയങ്ങിപ്പോകുകയാണ് ചെയ്യുന്നത്.
ചലച്ചിത്ര പിന്നണിഗാന ശാഖയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കരുത്തുള്ള ഒരു ശബ്ദത്തിന്റെ അരങ്ങേറ്റമായിരുന്നു അതെന്ന് പറയാം. മലയാളത്തിന്റെ മാണിക്യക്കുയിലായി വേണുഗോപാല്‍ മാറുകയായിരുന്നു. പിന്നീടുള്ള ഗാനങ്ങളിലൂടെ മലയാളി അതനുഭവിച്ചു. പ്രിയപ്പെട്ട സംവിധായകരുടെ ചിത്രങ്ങളില്‍ വേണുവിനു സ്ഥാനം കിട്ടി. പത്മരാജനും ഭരതനും സത്യന് അന്തിക്കാടും നല്ല പാട്ടുകള്‍ വേണുവിനു നല്കിയപ്പോള് എല്ലാക്കാലത്തും മലയാളി ഹൃദയത്തില്‍ സൂക്ഷിക്കുന്ന നിരവധി ചലച്ചിത്രഗാനങ്ങള്‍ പിറന്നു.
എക്കാലത്തെയും മികച്ച പ്രണയ ചിത്രമായി വാഴ്ത്തപ്പെടുന്ന പത്മരാജന്റെ തൂവാനത്തുമ്പികളിലെ ”ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി, വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുമ്പില്‍…” എന്ന പാട്ട് മലയാളിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. തൂവാനത്തുമ്പികളിലെ പാട്ട് ഹിറ്റായതോടെയാണ് പത്മരാജന് തന്റെ അടുത്ത ചിത്രമായ മൂന്നാംപക്കത്തിലും വേണുവിന് അവസരം നല്‍കിയത്. ”ഉണരൂമീ ഗാനം ഉയരുമെന്നുള്ളം…” എന്ന ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഇളയരാജയുടെ സംഗീതത്തിലാണ് വേണുഗോപാല്‍ പാടിയത്. വേണുവിനെ കൊണ്ട് പാടിക്കാന്‍ ഇളയരാജയ്ക്ക് താല്പര്യമില്ലായിരുന്നു. കൃഷ്ണചന്ദ്രനോ, ജയചന്ദ്രനോ പാടട്ടെ എന്നായിരുന്നു ഇളയരാജയുടെ താല്പര്യം. തൂവാനത്തുമ്പികളിലെ പാട്ട് പത്മരാജന് ഇളയരാജയെ കേള്‍പ്പിച്ചെങ്കിലും അതു മുഴുവന്‍ കേള്‍ക്കാനുള്ള താല്പര്യം അദ്ദേഹം കാട്ടിയില്ല. എന്നാല്‍ വേണുഗോപാല്‍ പാടിയാല്‍ മതിയെന്ന പത്മരാജന്റെ നിര്‍ബന്ധത്തിനു മുന്നില്‍ ഇളയരാജയ്ക്ക് വഴങ്ങേണ്ടി വന്നു. എന്നാല്‍ ഒട്ടും തൃപ്തിയില്ലാതെയാണ് രാജ വേണുവിനെ പാടിച്ചത്. വേണു പാടിക്കഴിയുമ്പോള്‍ ഓരോ വരിക്കും അദ്ദേഹം കുറ്റം പറഞ്ഞുകൊണ്ടിരുന്നു. ആറു തവണ പാടിയ ശേഷമാണ് അദ്ദേഹത്തിന് തൃപ്തിയായത്. ഈ പാട്ടിന് 1988ല്‍ വേണുവിന് സംസ്ഥാന പുരസ്കാരം ലഭിച്ചു. അവാര്‍ഡ് ലഭിച്ച ശേഷം ഇളയരാജയെ വേണുഗോപാല്‍ കണ്ടെങ്കിലും അദ്ദേഹം വേണുവിനെ ശ്രദ്ധിച്ചതേയില്ല. എങ്കിലും പിന്നീട് ഇളയരാജയുടെ മൂന്ന് സിനിമകളില്‍ കൂടി വേണുഗോപാല്‍ പാടി.
1990ലും 2004ലും മികച്ച ഗായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം വേണുവിനു ലഭിച്ചു. സസ്നേഹം എന്ന ചിത്രത്തിലെ ”താനെ പൂവിട്ട മോഹം…”, ഉള്ളം എന്ന സിനിമയിലെ ”ആടി ആടടി ആലില…” എന്നീ ഗാനങ്ങള്‍ക്കായിരുന്നു പുരസ്കാരം.
കവിതകള്‍ക്കു സംഗീതം നല്കി ആലപിച്ച് കാവ്യരാഗം എന്ന ആല്‍ബം വേണുഗോപാല്‍ പുറത്തിറക്കിയിട്ടുണ്ട്. ഒരു പുതിയ രീതിക്ക് തുടക്കം കുറിച്ച് കാവ്യരാഗം‘ എന്ന ആല്‍ബം അദ്ദേഹം പുറത്തിറക്കി. പ്രശസ്തരായ മലയാള കവികളുടെ മികച്ച കവിതകള്‍ ആലപിക്കുകയുണ്ടായി. ഒഎന്‍വി കുറുപ്പ്, സുഗതകുമാരി, സച്ചിദാനന്ദന്, കടമ്മനിട്ട രാമകൃഷ്ണന്, വിഷ്ണുനാരായണന്‍ നമ്പൂതിരി, വി.മധുസൂദനന്‍നായര്‍ എന്നിവരുടെ കവിതകള്‍ വേണുഗോപാല്‍ ആലപിച്ചു. പിന്നീട് കാവ്യഗീതിക എന്ന ആല്‍ബത്തില്‍ എന്‍.എന്‍.കക്കാട്, ബാലചന്ദ്രന്ചുള്ളിക്കാട്, ഡി.വിനയചന്ദ്രന് എന്നിവരുടെ കവിതകള്‍ വേണു പാടി. കവിതയുടെ ഇമ്പത്തിനൊപ്പം വാക്കുകളുടെ അര്‍ത്ഥം ചോരാതെയുള്ള വേണുവിന്റെ ആലാപനം ഹൃദ്യമായ അനുഭവമായിരുന്നു. മുന്നൂറിലേറെ ചലച്ചിത്രഗാനങ്ങളും 250ലേറെ കാസറ്റുകളിലും വേണു പാടിയിട്ടുണ്ട്.
ഇടയ്ക്ക് ചെറിയ കാലത്ത് വേണുവിന് സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു. പലരും അദ്ദേഹത്തെ നിശബ്ദനാക്കന് ശ്രമിച്ചെന്ന ആരോപണങ്ങളുണ്ടായി. നിശബ്ദമാക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെല്ലാം മറുപടി നല്കി വേണുവിലെ ഗായകന് തിരികെ വന്നു. ”…കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍….ഒരു കുരുന്നുകുനു ചിറകുമായ് വരിക ശലഭമെ….”എന്ന പാട്ടുമായായിരുന്നു തിരിച്ചു വരവ്. രണ്ടാം വരവിലും ഓര്‍ത്തു വയ്ക്കാന്‍ കഴിയുന്ന നിരവധി ഗാനങ്ങള്‍ വേണുവിന്റെ ‘വിഷാദ’ ശബ്ദത്തില്‍ പുറത്തുവന്നു. ആനചന്തം എന്ന ചിത്രത്തിലെ ‘ശ്യാമവാനിലേതോ…’, പകല്‍ എന്ന ചിത്രത്തിലെ ‘എന്തിത്ര വൈകി നീ സന്ധ്യേ…’ മഹാസമുദ്രം എന്ന ചിത്രത്തിലെ ‘കണ്ടോ കണ്ടോ കടലു കണ്ടോ…’, ബാബാ കല്യാണിയിലെ ‘കൈനിറയേ വെണ്ണതരാം…’, മായാവിയിലെ ‘മുറ്റത്തെ മുല്ലേ കണ്ടോ…’, പളുങ്കിലെ ‘എട്ടു വട്ടക്കെട്ടും കെട്ടി…’ ഇന്ത്യന്‍ റുപ്പിയിലെ ‘പോകയായ് വിരുന്നുകാരാ…’ തുടങ്ങിയ ഗാനങ്ങള്‍ ഉദാഹരണങ്ങളാണ്.
വേണുഗോപാലിന്റെ കാലത്ത് ചലച്ചിത്രപിന്നണിഗാന ശാഖയില്‍ സജീവമായ മറ്റുള്ളവരുമായി തട്ടിച്ചു നോക്കുമ്പോള്‍ വേണു പാടിയ പാട്ടുകള്‍ എണ്ണത്തില്‍ കുറവായിരിക്കാം. എന്നാല്‍ ഓരോ പാട്ടും മലയാളിയുടെ ജീവിതത്തെ സ്പര്‍ശിച്ച് എക്കാലത്തും നിലനില്ക്കുന്നവയാണ്. മുപ്പതു വര്‍ഷങ്ങള്‍ കൊണ്ട് ഒരു പാട്ടുകാരന് ആര്‍ജ്ജിക്കാന്‍ കഴിയാവുന്ന നേട്ടവും അതു തന്നെയാണ്. വേണുവിന്റെ സംഗീതം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: