കേരളത്തിന്റെ നവോത്ഥാനത്തിന് കിടയറ്റ സംഭാവന നല്കിയ ചിലമഹാന്മാരെ നാം പാടേ വിസ്മരിച്ചുകളയുന്നത് ദുഃഖകരമാണ്. അക്കൂട്ടത്തില്‍ അഗ്രഗണ്യനായ ഒരാളാണ് ബാരിസ്റ്റര്‍ ജി.പി.പിള്ള. ഡോ.പല്പുവിനോടും കുമാരനാശാനോടും ഒപ്പം കൃതജ്ഞതാപൂര്‍വ്വം ഓര്‍മ്മിക്കപ്പെടേണ്ടതാണ് ബാരിസ്റ്റര്‍. എന്നാല്‍ അദ്ദേഹത്തിന്റെ 150-ാം ജന്മവാര്ഷികമായിട്ടുപോലും അദ്ദേഹത്തെ നാം ആദരിക്കുകയോ അനുസ്മരിക്കുകയോ ചെയ്തില്ല. ചില വാര്‍ത്താമാധ്യമങ്ങള്‍ ബാരിസ്റ്റര്‍ ജി.പി.പിള്ളയെക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ട്. മഹാത്മജിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അനുസ്മരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ സുപ്രധാനമായ ഒരു സംഗതി അവരെല്ലാം തന്നെ വിസ്മരിച്ചുകളഞ്ഞു. അത് സ്വാമി വിവേകാനന്ദനുമായുള്ള ജി.പി.പിള്ളയുടെ ബന്ധമായിരുന്നു.
കേരളത്തിലെ താഴ്ത്തപ്പെട്ട ജാതിക്കാരുടെ അവശതകള്‍ പരിഹരിക്കാന്‍ സ്വയം ഉഴിഞ്ഞുവച്ച ആളായിരുന്നു ജി.പി.പിള്ള. ഡോ. പല്പുവുമായി ചര്‍ച്ചനടത്തിയശേഷം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുവാന്‍ ജി.പി.പിള്ള വഴികള്‍ തേടി. അതിന് മുന്നോടിയായി സ്വയം ഇംഗ്ലണ്ടിലേക്ക് യാത്രതിരിക്കുമ്പോള്‍ പാര്‍ലമെന്റംഗങ്ങളും ബന്ധപ്പെട്ട ഭരണാധികാരികളുമായി പരിചയപ്പെടേണ്ടതാവശ്യമായിരുന്നു. അതിനുള്ള സാധ്യതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് ആ സമയത്ത് ഇംഗ്ലണ്ടിലുണ്ടായിരുന്ന സഹോദരി നിവേദിതയ്ക്ക് സ്വാമി വിവേകാനന്ദന്റെ ഒരു പരിചയപ്പെടുത്തല്‍ കത്തു സമ്പാദിച്ച് അതുമായാണ് ബാരിസ്റ്റര്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചത്.
ആ കത്തിന്റെ മലയാളവിവര്‍ത്തനം ഇങ്ങനെയാണ്. ?ഭാരതത്തിലെ താഴ്ത്തപ്പെട്ട ജനങ്ങള്‍ക്കുവേണ്ടി ഒരു പ്രധാനകാര്യം ചെയ്യുവാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. ഞാന്‍ നിങ്ങളെ പരിചയപ്പടുത്തുന്ന ഈ മാന്യദേഹം അവിടെ വരുന്നത് മലബാര്‍ എന്ന നാട്ടുരാജ്യത്തിലെ പിന്നാക്ക വിഭാഗക്കാരായ തീയ്യ സമൂഹത്തിന്റെ മോചനമാര്‍ഗ്ഗം തേടിയാണ്. ജാതി ഒന്നുകൊണ്ടു മാത്രം ഈ പാവപ്പെട്ട ജനസമൂഹം അനുഭവിക്കേണ്ടിവരുന്ന യാതനകളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും അദ്ദേഹം നിങ്ങള്‍ക്ക് വിവരിച്ചുതരും. നാട്ടുരാജ്യങ്ങളുടെ കാര്യത്തില്‍ ഇടപെടാനാവില്ല എന്ന ന്യായം പറഞ്ഞ് ഇന്ത്യാ ഗവണ്മെന്റ് അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാതിരിക്കുകയാണ്. ഇപ്പോള്‍ അവരുടെ ഒരേഒരാശ്രയം ബ്രിട്ടീഷ് പാര്ലമെന്റുമാത്രമാണ്. ഈ വിഷയം ബ്രിട്ടീഷുകാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ദയവായി ചെയ്തു കൊടുക്കണം.
ഈ എഴുത്തെഴുതുന്ന സമയത്ത് വിവേകാനന്ദന് വിശ്വവിഖ്യാതനായി അമേരിക്കയില്‍നിന്ന് മടങ്ങി വന്നിരുന്നു. ഈ സംഭവത്തെപ്പറ്റി ദേശാഭിമാനി ടി.കെ. മാധവന് പറയുന്നു: തിരുവിതാംകൂറിലെ ഈഴവരുടെ ബുദ്ധിമുട്ടുകളെയും, ഗവണ്മെനൃ അവരോട് ചെയ്യുന്ന അനീതികളെയും സംബന്ധിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചോദ്യം ചെയ്യിപ്പിക്കുന്നതിന് പരേതനായ ബാരിസ്റ്റര്‍ ജി.പരമേശ്വരന്‍പിള്ള ഇംഗ്ലണ്ടില്‍ പോയപ്പോള്‍ അദ്ദേഹം മുഖാന്തരം ഏര്‍പ്പാടുകള്‍ ചെയ്തു. പാര്ലമെന്റ്മെമ്പര്മാരുടെ സഹായം ഇതിനായി സമ്പാദിക്കേണ്ടത് ആവശ്യമായിരുന്നു. സ്വാമി വിവേകാനന്ദനും ഡോക്ടര്‍ പല്പുവും സ്വാമി അമേരിക്കയിലേക്കുപോകുന്നതിനു മുമ്പ്തന്നെ മൈസൂരില്‍വെച്ച് പരിചയമായിരുന്നു. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ നിവേദിതയ്ക്കു (Miss Margaret Noble-)അനേകം പാര്‍ലമെന്റ് മെമ്പര്‍മാരുമായി പരിചയമുണ്ടെന്നറിയുകയാല് ആ മഹതിയുമായി പരിചയം സമ്പാദിക്കുവാന്‍ വിവേകാനന്ദ സ്വാമികളോട് ഒരു കത്തുവാങ്ങി ഡോക്ടര്‍. മി.പിള്ളക്കു കൊടുത്തു. ചോദ്യം ചോദിപ്പിക്കുന്നവകയ്ക്കുള്ള ചെലവിന് 1500 ക വേണമെന്ന് മി.പിള്ള ആവശ്യപ്പെട്ടു. അതിലേക്കു ധനശേഖരം ചെയ്യുവാന്‍ ഡോക്ടര്‍ അവധിയെടുത്തുകൊണ്ട് തിരുവിതാംകൂര്‍ മുഴുവന്‍ ഒരിക്കല്‍ ചുറ്റിസഞ്ചരിച്ചു. സഞ്ചാരത്തില്‍ നിന്ന് 300 രൂപ മാത്രമേ പിരിഞ്ഞുകിട്ടിയുള്ളൂ. ബാക്കിയുള്ള പണം ഡോക്ടര്‍തന്നെ മറ്റുപ്രകാരത്തില്‍ ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്.
മിസ്റ്റര്‍ പിള്ള ഇംഗ്ലണ്ടില്‍ ചെന്നതിനുശേഷം ഇന്ത്യാസ്റ്റേറ്റ് സിക്രട്ടറിയോട് പാര്‍ലമെന്റില്‍ ചോദ്യം ചോദിപ്പിച്ചു. മിസ്റ്റര്‍ റോബര്‍ട്ട് ഹോര്‍ബര്‍ട്ട് എന്ന മെമ്പര്‍ ചോദിച്ച ചോദ്യവും അന്ന് ഇന്ത്യ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജോര്‍ജ്ജ് ഹാമില്ട്ടന് പ്രഭു പറഞ്ഞ ഉത്തരവും ജി.പിയോടൊപ്പം ഇംഗ്ലണ്ടില്‍ പോയിരുന്ന സുപ്രസിദ്ധനായ ഡോക്ടര്‍ ടി. എം. നായര്‍ (മദിരാശിയിലെ ജസ്റ്റിസ് പാര്‍ട്ടി സ്ഥാപകന്‍) 1897 ആഗസ്റ്റ് 11 ലെ മദ്രാസ് സ്റ്റാന്‍ഡേര്‍ഡ് എന്ന പത്രത്തില്‍ പ്രസിദ്ധം ചെയ്തിരുന്നു.
സ്വാമി വിവേകാനന്ദന്റെയും ജി.പി.പിള്ളയുടെയും 150-ാം ജയന്തി ഒരേ വര്‍ഷത്തില്‍ തന്നെയായി എന്നതിനുപുറമെ അവര്‍ തമ്മില്‍ വിസ്മയകരമായ മറ്റൊരുസാദൃശ്യം കൂടി ഉണ്ട്. രണ്ടുപേരും 39 വയസ്സുവരെ മാത്രമേ ജീവിച്ചിരുന്നുള്ളൂ എന്നതാണത്.
പി. പരമേശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: