കേരളത്തില്‍ തലങ്ങും വിലങ്ങും നടന്നതാണ്, നടക്കുന്നതാണ് യാത്രകള്‍. വാഹന യാത്രയും പദയാത്രയുമൊക്കെ ഏറെ കണ്ടിട്ടുണ്ട്. അതില്‍ ചിലത് ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍കൊണ്ട് ജനശ്രദ്ധ നേടാറുമുണ്ട്. യാത്രനടത്തുന്നവരുടെ സ്വാധീനവും സംഘടനാബലവുമൊന്നും ജങ്ങളില്‍ സ്വാധീനം ചെലുത്താതെ പോകാറുമുണ്ട്. ഇപ്പോള്‍ സിപിഎം നേതാവ് പിണറായി വിജയന് നടത്തിക്കൊണ്ടിരിക്കുന്ന യാത്രയും അടുത്തിടെ യൂത്ത്കോണ്‍ഗ്രസ്സും മഹിളാകോണ്‍ഗ്രസും നടത്തിയ യാത്രകളും അതുപോലുള്ളതാണ്. ഇടിമുഴക്കം പോയിട്ട് നാലുകാശിന്റെ ബലൂണ്‍ പൊട്ടിയ പ്രതീതിപോലും അവ ഉണ്ടാക്കിയിട്ടില്ല. അതിനിടയിലാണ് കേരളത്തിന്റെ ഇന്നത്തെ ഏറ്റവും കൂടുതല്‍ അലട്ടുന്നതും അപകടകരവുമായ പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ഒരു യാത്ര കടന്നുപോയത്. മദ്യവും ജാതിയും സമൂഹത്തില്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടി, ജനതയെ കഴിയുന്നത്ര ഈ വിപത്തുകളില്‍ നിന്നു പിന്തിരിപ്പിക്കാന് വേണ്ടി ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ മഠത്തിന്റെ ആശയപ്രചാരണവേദിയായ ഗുരുധര്‍മ്മ പ്രചാരണസഭയുടെ നേതൃത്വത്തിലാണത് നടന്നത്. ഗുരുദേവന് പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ച തലശ്ശേരി ജഗന്നാഥക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് അരുവിപ്പുറത്തു ശിവരാത്രി കാലത്തു സമാപിക്കുന്ന “ഗുരുസന്ദേശയാത്ര” ഏറെ പ്രശംസിക്കപ്പെട്ടിരിക്കുന്നു. മദ്യം വിഷമാണ്. അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്നു ഉദ്ബോധിപ്പിച്ചത് ശ്രീനാരായണ ഗുരുദേവനാണ്. ഈ ഉദ്ബോധനം പാലിക്കാന്‍ ഗുരുദേവ ദര്‍ശനം പ്രചരിപ്പിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും വലിയ പങ്കുണ്ട്.
മദ്യത്തിനെതിരെ ശക്തമായുള്ള പ്രതികരണമായിരുന്നു മഹാത്മജിയില്‍ നിന്നും ഉണ്ടായത്. ശ്രീനാരായണ ഗുരുദേവന്റെ മദ്യവിരുദ്ധ സന്ദേശം ഗുരുവിശ്വാസികള്ക്കും മഹാത്മജിയുടെ ഉദ്ബോധം അദ്ദേഹത്തിന്റെ അനുയായികള്‍ക്കും മാത്രമായിരുന്നില്ല. ക്ഷേമരാജ്യം മുന്നില്‍ കാണുന്ന ഏവര്‍ക്കും വേണ്ടിയാണത്. ഭീഷണിയോടു പൊരുതി മൂല്യങ്ങളെ സംരക്ഷിക്കുക സമാധാനകാംക്ഷികളുടെ കടമയാണ്. അതിന് പ്രചാരവും പ്രവര്‍ത്തിയും വേണ്ടി വരും. ബോധവല്‍ക്കരണത്തിന് പ്രചാരണം അനിവാര്യമാണ്.
മദ്യംപോലെ തന്നെ നീതിബോധമുള്ള സമൂഹത്തിനു ഭീഷണിയാണു ജാതി ചിന്തകളും തദ്വാര രൂപപ്പെടുന്ന അസമത്വങ്ങളും. ജാതി- മത ചിന്തകളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന കെടുതികള്‍ പലവിധത്തിലായിരുന്നു രാജ്യത്ത്. ഓരോ സംസ്ഥാനത്തും വ്യത്യസ്തങ്ങളായ രൂപത്തില്‍ വര്‍ഗീയതയുടെ കരാളഹസ്തം പൊതുധാരയിലേക്കു നീളുമ്പോള്‍ അവിടെയും വിഷമതകള്‍ അനുഭവിക്കേണ്ടി വരുന്നവരില്‍ പലപ്പോഴും കീഴാള വര്‍ഗമെന്ന പേരില്‍ മാറ്റി നിര്ത്തപ്പെട്ടവരാണധികവും. ഒരു കാലത്ത് പൊതുവേദികളിലും മനുഷ്യജീവിതവുമായി ബന്ധപ്പെട്ടിരുന്ന ഇതര മേഖലകളിലും ജാതിസമ്പ്രദായം മൂലം വലിയൊരു വിഭാഗത്തിന് മുഖ്യധാരയിലേക്കുള്ള മാര്‍ഗം അടച്ചിരുന്നു. സാമൂഹിക പരിഷ്ക്കര്‍ത്താക്കളുടെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും പരിശ്രമത്താല്‍ കുറെയൊക്കെ അകറ്റി നിര്‍ത്താനായ ജാതി ചിന്തകള്‍ തന്ത്രപരമായി ഇന്നും പലരംഗത്തും കടന്നു വരുന്നുണ്ട്. മനുഷ്യരെല്ലാം സമന്മാരാണെന്ന വാക്യം നാം പലപ്പോഴും മറന്നു പോകുന്നു. ആധിപത്യം ഉറപ്പിക്കാനും മറ്റൊരു വിഭാഗത്തെ പൊതുവേദിയില്‍ നിന്നും അധികാരകേന്ദ്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താനും പരിഷ്കൃത ജനതയെന്നു കാണുന്നവര്‍ പോലും സൗകര്യം പോലെ ജാതിയും വര്‍ഗീയതയും ഉപയോഗപ്പെടുത്തുന്നു.
ആചാരങ്ങളും വിശ്വാസങ്ങളും ജാതിചിന്തകളുടെ രൂപത്തില്‍ പാകപ്പെടുത്തുമ്പോള്‍ എല്ലാവര്ക്കും സ്വീകാര്യമായവയെ അവതരിപ്പിക്കാന്‍ ആരും തയ്യാറാവുന്നില്ല. ശ്രീനാരായണ ഗുരുദേവന്റെ അവതാരത്തിലൂടെ മാറ്റപ്പെട്ട കേരളം ഗുരുദേവദര്‍ശനം സമൂഹത്തില്‍ ആഴത്തില്‍ പതിയുന്നതിനു സഹായിച്ചു. മനുഷ്യനു മനുഷ്യത്വമാണു ജാതിയെന്നു ഗുരു പഠിപ്പിച്ചു. അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പുതിയൊരു വീഥി തുറന്നു കൊടുത്തു ഗുരുദേവന്. കാലം കഴിയുന്തോറും പുതിയ രൂപവും ഭാവവും സമൂഹത്തില്‍ ജാതിചിന്തയുടെ പേരില്‍ അരങ്ങേറുന്നു. ജാതിയുടെ അര്‍ത്ഥശൂന്യത ജനതയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഈ ബോദ്ധ്യപ്പെടുത്തലിന്റെ തുടക്കമായിരുന്നു അരുവിപ്പുറത്ത് 125 വര്‍ഷം മുമ്പ് ശിവരാത്രിനാളില്‍ ശിവപ്രതിഷ്ഠയിലൂടെ ഗുരു നിര്‍വഹിച്ചത്. പിന്നാലെ സര്‍വ്വമത സമ്മേളനത്തിലൂടെ ആലുവയില്‍ മതങ്ങളുടെ ലക്ഷ്യം ഏകമാണെന്നും ഗുരുദേവന് പഠിപ്പിച്ചു. അവയെല്ലാം കേരളീയരുടെ മനസ്സില്‍ ഒരിക്കല്‍ക്കൂടി സന്നിവേശിപ്പിക്കാന്‍ ശിവഗിരിമഠം മുന്നിട്ടിറങ്ങിയത് എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: