മുസ്ലിം വ്യക്തിനിയമം കാലാനുസൃതമായി പരിഷ്ക്കരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി സെന്‍ട്രല്‍ എക്സിക്യൂട്ടീവ് അംഗം ഡോ.എം.അബ്ദുള്‍ ജലീല്‍, ഹ്യുമനിസ്റ്റ് സെന്റര്‍ പ്രസിഡന്റായ ഈ ലേഖകന്‍ കെ.വി.സെയ്ത് മുഹമ്മദ്, പ്രോഗ്രസ്സീവ് മുസ്ലിം വിമന്‍സ് ഫോറം സെക്രട്ടറി, വി.പി.സുഹറ, കോഴിക്കോട് സ്വദേശികളായ സി.വി.അബ്ദുല്‍ സലാം, എം.സി.റാബിയ തുടങ്ങിയവര്‍ 2008 ല്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിക്കെതിരെ 2014 ജനുവരി മൂന്നിന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ.മജീദ് മുസ്ലിം സമുദായത്തിനുവേണ്ടി കക്ഷി ചേര്‍ന്നിരിക്കുന്നു.
ശരീ അത്ത് നിയമം ഇസ്ലാം മതവിശ്വാസത്തിന്റെ ഭാഗമാണെന്നും പണ്ഡിതരും പ്രമുഖ തത്വജ്ഞാനികളും ശരീഅത്ത് നിയമത്തിന്റെ മഹത്വത്തെ ശരിവെച്ചിട്ടുണ്ടെന്നും സമുദായത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ തങ്ങളുടെ ഭാഗംകൂടി കേള്‍ക്കണമെന്നും അതുംകൂടി പരിഗണിച്ചു വേണം തീര്‍പ്പ് കല്പ്പിക്കാനെന്നുമാണ് മുസ്ലിംലീഗ് നേതാവ് ആവശ്യപ്പെടുന്നത്. അതിന് മുമ്പ് കക്ഷിചേര്‍ന്ന കോഴിക്കോട്ടെ ജസ്റ്റീഷ എന്ന സംഘടന അവതരിപ്പിക്കുന്നത് ശരീ അത്ത് നിയമം ലോകത്തൊരിടത്തും വ്യാഖ്യാനിക്കപ്പെട്ടിട്ടില്ലെന്നും പെണ്‍കുട്ടികളോട് വിവേചനം കാണിക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ്. ഇതിനുപുറമെ ബിജെപി നേതാവായ സുബ്രഹ്മണ്യന് സ്വാമി മാത്രമാണ് ഞങ്ങള്‍ക്കനുകൂലമായി നിന്നുകൊണ്ട് കക്ഷി ചേര്‍ന്നിരിക്കുന്നത്.
ഖുര്‍ആനിലെ ആകെയുള്ള ആറായിരത്തില്‍ പരം വചനങ്ങളില്‍ കേവലം മൂന്ന് വചനങ്ങളില്‍ മാത്രമേ മുസ്ലിം പിന്തുടര്ച്ചാവകാശ നിയമത്തെക്കുറിച്ച് പറയുന്നുള്ളൂ. വായനക്കാരുടെ അറിവിലേക്കായി ആ മൂന്ന് വചനങ്ങളും താഴെ കൊടുക്കുന്നു.
“നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിയമനിര്‍ദ്ദേശങ്ങള്‍ നല്കുന്നു. ആണിന്ന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗമാണവര്ക്കുള്ളത്. ഒരു മകള്‍ മാത്രമാണുള്ളതെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്. മരിച്ച ആള്‍ക്ക് സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കള്‍ക്ക് ആറിലൊന്നു വീതവും ഇനി അയാള്‍ക്ക് സന്താനമില്ലെങ്കില്‍ മാതാവിന് മൂന്നിലൊന്നും അയാള്‍ക്ക് സഹോദരനുണ്ടെങ്കില്‍ അയാളുടെ മാതാവിന് ആറിലൊന്നും മരിച്ച ആള് ചെയ്തിട്ടുള്ള വസിയ്യത്തിനും കടമുണ്ടെങ്കില്‍ അത് കഴിച്ച ശേഷമേ അവകാശമുണ്ടാകൂ. 4/11)
നിങ്ങളുടെ ഭാര്യമാര്‍ക്ക് സന്താനമില്ലാത്ത പക്ഷം അവരുടെ സ്വത്തിന്റെ പാതി ഭര്‍ത്താവിന് ലഭിക്കും. മക്കളുണ്ടെങ്കില്‍ നാലിലൊന്നാണ് അവകാശം. സന്തതിയില്ലാത്ത ഭാര്യയാണ് അവകാശിയെങ്കില്‍ ഭാര്യക്ക് നാലിലൊന്ന് ലഭിക്കും. സന്താനമുണ്ടെങ്കില്‍ ഭാര്യക്ക് എട്ടിലൊന്നാണ് അവകാശം. അനന്തരമെടുക്കുന്ന സ്ത്രീയും പുരുഷനും പിതാവും മക്കളുമില്ലെങ്കില്‍ അയാള്‍ക്ക് ഒരു സഹോദരിയോ സഹോദരനോ ഉണ്ടെങ്കില്‍ അവര്‍ക്കും നൂറിലൊന്ന് ലഭിക്കും. അതില്‍ കൂടുതല്‍ അവകാശികളുണ്ടെങ്കില്‍ അവര്‍ക്ക് മൂന്നിലൊന്ന് സമമായി ലഭിക്കും. വസിയ്യത്തൊ, കടമൊ ഉണ്ടെങ്കില്‍ അത് കഴിച്ചാണിത്. (4/12)
അല്ലാഹു നിങ്ങള്‍ക്കിതാ മതവിധി അറിയിക്കുന്നു. സന്താനമില്ലാത്ത ഒരാള്‍ മരിച്ചാല്‍ ഒരു സഹോദരിയാണ് അവകാശിയെങ്കില്‍ അവള്‍ക്ക് പകുതി സ്വത്തവകാശം കിട്ടും. സന്താനമില്ലാത്ത സഹോദരിയാണ് മരിക്കുന്നതെങ്കില്‍ സഹോദരനായിരിക്കും മുഴുവന്‍ സ്വത്തിന്റേയും അവകാശം. ഇനി രണ്ട് സഹോദരികളാണ് ഉള്ളതെങ്കില്‍ അവര്‍ക്ക് മൂന്നില്‍ രണ്ട് ഭാഗം കിട്ടും. ഇനി സഹോദരിയും സഹോദരനുമാണുള്ളതെങ്കില്‍ ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരി കിട്ടും. നിങ്ങള്‍ പിഴച്ചുപോകാതിരിക്കാന്‍ അല്ലാഹു നിങ്ങള്‍ക്ക് വിവരിച്ചു തരുന്നു. (4/176)
സ്ത്രീ-പുരുഷ സമത്വാവകാശം അംഗീകരിക്കാത്ത അല്ലാഹുവിന്റെ ദായക്രമം സ്വീകരിച്ചില്ലെങ്കില്‍ മനുഷ്യന് പിഴച്ചുപോകുമെന്നാണ് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതൊരു തമാശയായിട്ടെ കാണാനാകുകയുള്ളൂ. ഈ മൂന്ന് വചനങ്ങളെ അടിസ്ഥാനമാക്കിയാണ് നബിക്ക് ശേഷം ഇസ്ലാമിക പിന്തുടര്ച്ചാ നിയമം രൂപം കൊള്ളുന്നത്. ഈ മൂന്ന് വചനങ്ങളിലും പിതാവ് ജീവിച്ചിരിക്കെ മകന് മരിക്കുകയാണെങ്കില്‍ മകന്റെ മക്കള്‍ക്ക് കുടുംബസ്വത്തില്‍ അവകാശമില്ലെന്ന് പറയുന്നില്ല. മരിച്ച മകന് സ്വത്തില്ലെന്ന സന്ദേശത്തില്‍നിന്നാണ് ശരിയത്ത് നിയമത്തില്‍ ആ വകുപ്പുണ്ടാക്കിയത്. ഖുര്‍ആനില്‍ രേഖപ്പെടുത്താത്ത ഇത്തരം നിയമങ്ങള്‍ ശരിഅത്തില്‍ ഒട്ടേറെയുണ്ട്. നീതിമാനായ ഒരു ദൈവം ഇങ്ങനെയൊരു നിയമം ഉണ്ടാക്കുമെന്ന് തോന്നുന്നില്ല. പിതാമഹന് ജീവിച്ചരിക്കുമ്പോള്‍ പിതാവ് മരിച്ചു എന്ന ഒറ്റക്കാരണത്താല്‍ അയാളുടെ മക്കള്‍ക്ക് കുടുംബസ്വത്തില്‍ അവകാശമില്ലെന്ന നിയമം അനുഭവിക്കേണ്ടിവരുന്നവരായിരിക്കും ഈ നിയമത്തിനെതിരെ പ്രതികരിക്കാനുണ്ടാവുക.
ഇന്ന് നിലവിലുള്ള ദായക്രമത്തില്‍ ഒരുപാട് ന്യൂനതകളുണ്ട്. ആണ്മക്കളില്ലാതെ പെണ്മക്കള് മാത്രമേ ജനിച്ചിട്ടുള്ളൂ എന്ന കാരണത്താല്‍ ഗണ്യമായ ഓരോഹരി ഭാഗം സ്വത്ത് ഇതര ബന്ധുക്കള്‍ക്ക് നല്‍കുക, സന്താനങ്ങള്‍ക്ക് മറ്റു ബന്ധുക്കളെക്കാള്‍ സ്വത്ത് കുറയുക, സ്ത്രീ വിഭാഗത്തിന് തീരെ കൊടുക്കാതിരിക്കുക, കൊടുക്കുമ്പോള്‍ തന്നെ പുരുഷന്റെ ഓഹരിയെക്കാള് കുറച്ചുകൊടുക്കുക, അടുത്ത ബന്ധുവിനെക്കാള്‍ അധികം സ്വത്ത് അകന്ന ബന്ധുവിന് നല്‍കുക, ഓഹരി ക്രമത്തില്‍ സ്വീകരിച്ച ക്രമക്കേട് കാരണം അപ്രതീക്ഷിതമായി സ്ത്രീ വിഭാഗത്തിന് ചിലപ്പോള്‍ പുരുഷ വിഭാഗത്തേക്കാള്‍ കൂടി വരിക, അനാഥ പൗത്രീപൗത്രന്മാര്ക്ക് തീരെ കൊടുക്കാതിരിക്കുക, നിശ്ചിത ഓഹരികള്‍ പറഞ്ഞിട്ടും അത് കൊടുക്കാന്‍ കഴിയാതെ വരിക, നിശ്ചിത ഓഹരി കൊടുത്താലും സ്വത്ത് ബാക്കി വരുക, മക്കളില്ലാതെ മരിക്കുന്നവരുടെ വിധവകള്‍ക്ക് ചെറിയ ഓഹരിയും അവരുടെ ഇതര ബന്ധുക്കള്‍ക്ക് വലിയ ഓഹരിയും നല്‍കുക, വില്‍ പത്രത്തില്‍ ആവശ്യമില്ലാത്ത ഉപാധികള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് ദായക്രമത്തിലെ പ്രധാന അപാകതകള്‍.
മുസ്ലിം വ്യക്തി നിയമത്തില്‍ മരണാനന്തര പിന്തുടര്‍ച്ചാവകാശത്തെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ. ഒരു വ്യക്തിയുടെ ജീവിതകാലയളവിലുള്ള പിന്തുടര്ച്ചാവകാശത്തെക്കുറിച്ചോ, പാരമ്പര്യ സ്വത്തവകാശത്തെക്കുറിച്ചൊ പറയുന്നില്ല. സ്വത്ത് മുഴുവനായും ഭാഗം വെക്കുന്നതിന് വില്‍പത്രവും അനുവദിക്കുന്നില്ല. ഇന്ത്യന്‍ ഭരണഘടന തുല്യാവകാശം ഉറപ്പുനല്‍കുമ്പോള്‍ വ്യക്തിനിയമം തടസ്സമായി നില്ക്കുന്നു. ഇന്നത്തെ അവസ്ഥയില്‍ വ്യക്തിനിയമം പറയുന്ന അനന്തരാവകാശികളെ പരിഗണിക്കല്‍ പ്രായോഗികമല്ല. മരണപ്പെട്ട വ്യക്തിയുടെ ഭാര്യക്കും മക്കള്‍ക്കും സ്വത്ത് ലഭിക്കണമെന്നത് അവകാശമാണ്. മുമ്പ് കൂട്ടുകുടുംബ വ്യവസ്ഥയില്‍ വരുമാനം ഒരുമിച്ച് ചെലവഴിക്കുകയായിരുന്നു പതിവ്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ ഒരാളുടെ സമ്പാദ്യത്തില്‍ മറ്റൊരാള്‍ക്കും പങ്കില്ല. അതിനാല്‍ സമ്പത്ത് അയാളുടെ ഭാര്യക്കും മക്കള്‍ക്കുമാണ് കിട്ടേണ്ടത്. മുസ്ലിം വ്യക്തിനിയമത്തില്‍ സ്ത്രീക്കും പുരുഷനും തുല്യതയില്ല. വിവിധ മുസ്ലിം രാഷ്ട്രങ്ങളില്‍ വ്യക്തിനിയമത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മാത്രം ഇപ്പോഴും 1937 ലെ നിയമമാണ് പിന്തുടരുന്നത്.
നബിയുടെ കാലത്തെ ശരീഅത്ത് നിയമമല്ല ഇന്നുള്ളത്. ഒരുപാട് മതാചാരനുഷ്ഠാനങ്ങളൊക്കെ കാലഹരണപ്പെട്ടതുകൊണ്ട് വിശ്വാസികള്‍ തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണ്. മുമ്പ് മുസ്ലിം പുരുഷന്മാരുടെ വേഷം മീശ വടിക്കുകയും തല മുണ്ഡനം ചെയ്യുകയും നെരിയാണിക്കുമേല്‍ വസ്ത്രം ധരിക്കുകയും ചെയ്തിരുന്നു. ഫോട്ടോ എടുക്കുന്നതും സിനിമ കാണുന്നതുമൊക്കെ ഹറാമായിരുന്നു. ശാസ്ത്ര സാങ്കേതിക നേട്ടങ്ങളാണ് പലരേയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
ജനാധിപത്യ മൂല്യങ്ങള്‍ ലോകം അംഗീകരിച്ചതോടെയാണ് നബിയുടെ ജിഹാദ് മാതൃക അനുയായികള്‍ തിരുത്താനിടയായത്. മതയുദ്ധമെന്ന ജിഹാദ് നയം തിരുത്താന്‍ തയ്യാറാകാത്തവരിന്ന് മതതീവ്രവാദികള്‍ മാത്രമാണ്.
മതതീവ്രവാദത്തെ പരസ്യമായി എതിര്‍ക്കുന്ന മതേതരവാദിയും ജനാധിപത്യവാദിയുമാണ് എ.പി.സുന്നി നേതാവായ കാന്തപുരം മുസ്ല്യാര്‍. മുമ്പ് ശരീ അത്ത് നിരോധിക്കാത്ത അടിമ വ്യാപാരവും വെപ്പാട്ടി സമ്പ്രദായവുമൊക്കെ പുനഃസ്ഥാപിക്കണമെന്നൊന്നും അദ്ദേഹം ആവശ്യപ്പെടുന്നില്ല. മതപരിഷ്ക്കരണവാദിയായിരുന്ന ചേകന്നൂര്‍ മൗലവിയും കാന്തപുരം മുസല്യാരും തമ്മില്‍ ചില കാര്യങ്ങളില്‍ മാത്രമേ അഭിപ്രായ വ്യത്യാസമുള്ളൂ.
ബഹുഭാര്യാത്വം നിരോധിക്കുന്നതും ദായക്രമത്തില്‍ തുല്യാവകാശം കൊണ്ടുവരുന്നതും കാന്തപുരം മുസ്ല്യാര്‍ അംഗീകരിക്കുന്നില്ലെന്നേയുള്ളൂ. പെണ്ണിന്റേയും മണ്ണിന്റേയും കാര്യത്തില്‍ സ്വാര്‍ത്ഥ താല്‍പ്പര്യം വെച്ചു പുലര്‍ത്തുന്നതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണമത് പാരമ്പര്യമായി കിട്ടിയ സ്വാഭാവമായിട്ടെ കാണാനാകൂ. ലോകാവസാനം വരെ ബഹുഭാര്യാത്വവകാശം നിലനിര്‍ത്താന്‍ തങ്ങള്‍ പോരാടുമെന്ന് പറയാന്‍ കാരണമതാണ്.
ആധുനിക മനുഷ്യന് ഇതെങ്ങനെ അംഗീകരിക്കാനാകും? അതുകൊണ്ടാണ് കാലഹരണപ്പെട്ട ഇത്തരം വ്യക്തിനിയമത്തിലെ അപാകതകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ കോടതി കയറാന്‍ തീരുമാനിച്ചത്.
സെയ്ത് മുഹമ്മദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: