സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ രാജിവച്ചൊഴിയുമ്പോള്‍ മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിക്കാനുള്ള ബാധ്യത ഗവര്‍ണര്‍ക്കില്ല.
ഒതുകൊണ്ടാവണം നിയമസഭ പിരിച്ചുവിടണമെന്ന അരവിന്ദ് കേജ്രിവാളിന്റെ ശുപാര്‍ശ ദല്‍ഹി ഗവര്‍ണര്‍ തിരസ്കരിച്ചത്. ദല്‍ഹിയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നാണ് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. നിയമസഭ മരവിപ്പിച്ച് നിര്‍ത്തി രാഷ്ട്രപതിഭരണത്തിന് കേന്ദ്രമന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു. ഇനിയൊരു മന്ത്രിസഭ രൂപീകരിക്കാന്‍ വല്ല സാധ്യതയും ഉണ്ടെങ്കില്‍ അത് ബിജെപിക്ക് മാത്രമാണ്. എഴുപത് അംഗ നിയമസഭയില്‍ 32 അംഗം ബലം ബിജെപിക്കുണ്ട്. കേവലഭൂരിപക്ഷത്തിനാവശ്യമായ നാല് അംഗങ്ങളെ ‘സംഘടിപ്പിക്കാന്‍’ ബിജെപി തയ്യാറല്ല. കാലുമാറ്റവും കൂറുമാറ്റവും സംഘടിപ്പിച്ചുണ്ടാക്കുന്ന സര്‍ക്കാര്‍ വേണ്ടെന്ന തത്ത്വാധിഷ്ഠിതമായ നിലപാടില്‍ വെള്ളംചേര്‍ക്കാന്‍ തയ്യാറല്ലെന്ന് ബിജെപി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തു. ഇനിയൊരു മന്ത്രിസഭ രൂപീകരിക്കാന്‍ ഒരു സാഹചര്യവും ഉരുത്തിരിയാത്ത സാഹചര്യത്തില്‍ നിയമസഭ മരവിപ്പിച്ചുനിര്ത്തുന്നതിന് പിന്നിലെ ദുരുദ്ദേശം തിരിച്ചറിയേണ്ടതുണ്ട്. അത് കോണ്‍ഗ്രസ്സിന്റെ കള്ളക്കളിയുടെ ഭാഗമാണ്. ഒരിക്കല്‍ക്കൂടി കേജ്രിവാളെന്ന പിത്തലാട്ടക്കാരനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനാകുമോ എന്ന അന്വേഷണവും നടത്തിക്കൂടായ്കയില്ല.
എന്തിനാണ് ‘ആപ്പ്’ മന്ത്രസഭ ഇപ്പോള്‍ രാജിവച്ചിരിക്കുന്നത്? ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കാനാവാത്തതുകൊണ്ടാണോ? അത് വെറും പ്രചാരണായുധം മാത്രമല്ലെ? ജനങ്ങളുടെ മുന്നില്‍വച്ച ഏതെങ്കിലും മുദ്രാവാക്യം പരീക്ഷിച്ചുനോക്കാനെങ്കിലും 49 ദിവസം അധികാരത്തിലിരുന്നപ്പോള്‍ സാധിച്ചോ? എല്ലാവര്ക്കും നിശ്ചിത അളവില്‍ ശുദ്ധജലം നല്‍കുമെന്ന തീരുമാനം നടപ്പിലാക്കിയോ? വൈദ്യുതിനിരക്ക് ഒഴിവാക്കുമെന്ന വാക്കുപാലിക്കാനായോ? തെരുവിലെ പ്രസംഗംപോലെയല്ല സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ഭരണത്തിന് വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളുണ്ട്. ആ മാര്‍ഗ്ഗം ഉപേക്ഷിച്ചുള്ളത് അപഥസഞ്ചാരമാണ്. ഒരു അപഥസഞ്ചാരിക്കുണ്ടാകുന്ന സ്വാഭാവിക ദുരന്തം, അതാണ് കേജ്രിവാള് സര്ക്കാരിനുമുണ്ടായത്. പോകുന്ന പോക്കില്‍ കോണ്‍ഗ്രസിനെ പുലഭ്യം പറയുന്നത് മനസ്സിലാക്കാം. എന്നാല്‍ ബിജെപിയെയും പഴിപറഞ്ഞോടുന്നതിലെ രാഷ്ട്രീയം വ്യക്തമാണ്. ബിജെപിയെ തടയാന്‍ കോണ്‍ഗ്രസ്സിന്റെ ശിഖണ്ഡിയാണ് എഎപി എന്ന സംശയമാണിപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. ജന്ലോക്പാലിനോടുള്ള കോണ്‍ഗ്രസ് നിലപാട് നിഷേധാത്മകമാണ്. എന്നാല്‍ ബിജെപി അങ്ങിനെയല്ലേ. ലോക്പാല്‍ ബില്‍ സഭയില്‍ അവതരിപ്പിച്ചാലല്ലെ നിലപാട് വ്യക്തമാക്കാന്‍ സാധിക്കൂ. മാത്രമല്ല ബില്ലിന്റെ കരട് അംഗങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. അതുപോലും ചെയ്യാതെ ബില്ലെന്ന ഉമ്മാക്കികാട്ടി ഒളിച്ചോടുകയാണ് എഎപി ചെയ്തിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തിനെതിരെ അണ്ണാഹസാരെ തുടങ്ങിവച്ച ഗാന്ധിയന്‍ സമരത്തിന്റെ ആനുകൂല്യത്തിലാണ് കേജ്രിവാളിന്റെ പാര്‍ട്ടി പിറന്നുവീണത്. അതേ കോണ്‍ഗ്രസിന്റെ പിന്തുണ വാങ്ങി അധികാരമേല്ക്കുന്നതില്പ്പരം ജനവഞ്ചനയും ആത്മവഞ്ചനയും മറ്റൊന്നില്ല. യാതൊരു ഉളുപ്പുമില്ലാതെ കോണ്‍ഗ്രസിന്റെ മുതുകത്ത് ചവിട്ടി മുഖ്യമന്ത്രിക്കസേരിയില്‍ കേജ്രിവാള് ഇരിപ്പുതുടങ്ങിയപ്പോള് തന്നെ ആ സര്‍ക്കാരിന്റെ ആയുസും നിശ്ചയിച്ചതാണ്. സംഭവിക്കേണ്ടത് സംഭവിച്ചു. അത് നേരത്തെ ആയതും നന്നായി. ഇനി പിന്‍വാതില്‍ ഭരണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തുനിയകയല്ല വേണ്ടത്. കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ആയുസ്സും തീര്‍ന്നു. രണ്ടുമാസം കഴിയുമ്പോള്‍ കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വന്നേ പറ്റൂ. അത്രയും നേരമെങ്കിലും നഷ്ടപ്പെട്ട ദല്‍ഹി ഭരണത്തിന്റെ ആനുകൂല്യവും പറ്റും പശയും അനുഭവിക്കാമെന്ന കണക്കുകൂട്ടല്‍ അത്യാര്‍ത്ഥിയാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ തലസ്ഥാനം സ്ഥിതിചെയ്യുന്ന സംസ്ഥാനത്ത് ജനാധിപത്യഭരണം അനിശ്ചിതമായി ഇല്ലാതാക്കുന്നത് അഭികാമ്യമല്ല.
അതുകൊണ്ടുതന്നെ ജനഹിതവും ജനവിധിയും അറിയാനുള്ള നടപടികള്‍ ആരംഭിക്കണം. യഥാര്‍ത്ഥ ജനാധിപത്യം പ്രതിഫലിക്കുന്ന ഒരു സര്‍ക്കാര്‍ ദല്‍ഹിക്ക് ലഭിക്കുകതന്നെ വേണം. കുറഞ്ഞപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടത്തി സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുക്കുന്നതാവും ഉചിതമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: