മൂന്നാം ബദല്‍ വേണ്ടത് കേരളത്തിനാണെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാണ്. ഇവിടെ ഭരിച്ച ഇടതു-വലതു മുന്നണികള്‍ അഴിമതികളെ പ്രോത്സാഹിപ്പിച്ച് വോട്ടുബാങ്ക് ലക്ഷ്യമിട്ടപ്പോള്‍ അവരുടെ നയമില്ലായ്മ, കേരള വികസനത്തെ പുറകോട്ടടിച്ചു. ഈ യാഥാര്‍ത്ഥ്യം ചൂണ്ടിക്കാണിച്ച, ഗുജറാത്ത് വികസനം ലോകമാതൃകയാക്കിയ നരേന്ദ്ര മോദിക്ക് വികസനം എന്താണെന്നറിയുകയില്ലെന്നാണ് വയലാര്‍ രവി പ്രഭൃതികളുടെ പ്രതികരണം. ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയഭീതി കാരണം കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ രാജ്യസഭയിലേക്ക് കയറിക്കൂടാനാണ് ശ്രമം.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിട്ട് 1000 ദിവസം തികയാന്‍ പോകുന്ന വേളയില്‍ കേരളം എന്ത് പുരോഗതി കൈവരിച്ചു എന്ന് പരിശോധിച്ചാല്‍ നിഷേധാത്മക റിപ്പോര്‍ട്ടായിരിക്കും കിട്ടുക. വയനാട്ടിലെ 5000 കുടുംബങ്ങള്‍ ഭൂരഹിതരാണ്. ഭൂരഹിത കേരളം എന്ന വാഗ്ദാനവുമായി ഊരുചുറ്റിയ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ആദിവാസി പുനരധിവാസത്തിന് ഭൂമി വാങ്ങി വിതരണം ചെയ്യുന്നതിനായി ട്രൈബല്‍ ഡെവലപ്മെന്റ് ഫണ്ടില്‍നിന്ന് നീക്കിവെച്ച 50 കോടി വഴിമാറ്റി ചെലവഴിക്കാന്‍ തീരുമാനിച്ചു. ഇതോടെ ആദിവാസി പുനരധിവാസ പദ്ധതിയുടെ മരണമണി മുഴങ്ങി.
പാവങ്ങള്‍ക്ക് മാത്രമല്ല പള്ളിക്ക് പോലും പട്ടയം നല്കാന് സാധിക്കാത്ത സര്‍ക്കാരാണിത്. ഹൈറേഞ്ചില്‍ പട്ടയം കിട്ടാത്ത പട്ടിണിപ്പാവങ്ങളെ പട്ടയം തരാമെന്ന് പറഞ്ഞ് വ്യാമോഹിപ്പിക്കുന്നത് ഇടതു-വലതു സര്‍ക്കാരുകളുടെ വിനോദമായി മാറുകയാണോ എന്ന സംശയം ജനിപ്പിക്കും വിധമാണ് പട്ടയമില്ലാ കുടികളിലെ കര്‍ഷകരുടെ അപേക്ഷകള്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത്. 1969 ല്‍ രാജാക്കാട്, കുഞ്ചിത്തണ്ണി, കാന്തിപ്പാറ, ഉടുമ്പന്‍ചോല, ബൈസണ്‍വാലി, കട്ടപ്പന മേഖലകളില്‍ പട്ടയം നല്‍കാമെന്ന് അന്നത്തെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നതാണ്. പക്ഷെ നടപടി ഉണ്ടായില്ല. കോതമംഗലം, മൂവാറ്റുപുഴ മേഖലകളില്‍ 3,65,000 പേര് പട്ടയത്തിന് അപേക്ഷ നല്‍കിയതില്‍ 75,000 ആദിവാസികളും 40,000 ആദിവാസി കോളനികളിലെ ഇതരവിഭാഗങ്ങളും 1977 ന് മുമ്പ് കുടിയേറിയ രണ്ടര ലക്ഷം പേരുമുണ്ട്. 9886.30 ഹെക്ടര്‍ സ്ഥലത്താണിത്. 1977 വരെ 11,229.50 ഹെക്ടര്‍ സ്ഥലത്ത് കുടിയേറ്റം നടക്കുകയും 74,115.80 ഹെക്ടര്‍ വനഭൂമി നഷ്ടപ്പെടുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു.
നിഷ്ക്രിയത്വം മുഖമുദ്രയാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ വാഗ്ദാന ഭരണമാണ് നടത്തുന്നത്. 2010 ല്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി പട്ടയം നല്കാന് നടപടി ആരംഭിച്ച് വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയെങ്കിലും 1500 കര്‍ഷകര്‍ക്ക് മാത്രമേ പട്ടയം ലഭിച്ചുള്ളൂ. ഓര്‍ഡിനന്‍സ് നിയമമാകുന്നതിന് മുമ്പ് സര്‍ക്കാര്‍ മാറുകയും ഓര്‍ഡിനന്‍സ് ലാപ്സാകുകയും ചെയ്തു.
ഹൈറേഞ്ച് മേഖലയില്‍ ആദിവാസികള്‍ മാത്രമല്ല കുടിയേറ്റ കര്‍ഷകരും പട്ടയം ലഭിക്കാതെ ദുരിതത്തിലാണ്. ഇപ്പോള്‍ മലയോരകര്ഷകരെ കൂടുതല്‍ ആശങ്കയിലാഴ്ത്തി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും അവതരിച്ചിട്ടുണ്ട്. കേന്ദ്ര തീര നിയന്ത്രണ നിയമം തീരദേശവാസികളെയും ആശങ്കയിലാക്കുന്നു.
ഭൂരഹിത കേരളം വാഗ്ദാനം ചെയ്തശേഷവും എല്‍പിജി സ്ഥാപനത്തിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളി ദ്വീപ് നിവാസികള്‍ ഇന്നും വഴിയാധാരമാണ്. അവര്‍ക്ക് മാറിമാറിവന്ന സര്‍ക്കാരുകള്‍ ഭൂമി വാഗ്ദാനം ചെയ്തെങ്കിലും പ്രാവര്‍ത്തികമായില്ല. ചെങ്ങറയില്‍ സമരം ചെയ്തവരെ പുനരധിവസിപ്പിച്ചത് ഹൈറേഞ്ചിലെ പാറക്കെട്ട് മേഖലയിലും ആനയുടെ ആക്രമണ സാധ്യതയുള്ള സ്ഥലങ്ങളിലും മറ്റുമായപ്പോള് ഗതിയില്ലാതെ അവര്‍ ചെങ്ങറയിലേക്ക് തിരിച്ചുവന്നത് ചരിത്രം.
യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെയായിരിക്കെ ആയിരംദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ആഘോഷിക്കാന്‍ എന്തുണ്ട്? സരിത വിവാദമോ അതോ ടിപി വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട രമയുടെ നിരാഹാരസമരത്തില്‍ അനാവരണം ചെയ്യപ്പെട്ട ഇടതു-വലതു ധാരണയോ?
ഇപ്പോള്‍ സര്‍ക്കാര്‍ വര്‍ഷാവസാന ചെലവിന് പണമില്ലാതെ കാലി ഖജനാവുമായി പ്രതിസന്ധിയിലായിരിക്കുകയാണ്. കടത്തില്‍ മുങ്ങിനില്ക്കുന്ന സര്‍ക്കാരിന് പൊതുവിപണിയില്‍നിന്ന് 1000 കോടി മാത്രമാണ് കടമെടുക്കാന്‍ സാധ്യമാവുക. കരാറുകാര്‍ക്കുതന്നെ 2000 കോടി നല്‍കാനുണ്ടത്രേ. 13260 കോടി രൂപ പൊതുവിപണിയില്‍നിന്നും കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതില്‍ 11200 കോടി എടുത്തുകഴിഞ്ഞു. ഇപ്പോള്‍ ട്രഷറി കാലിയാണ്. വര്‍ഷത്തിന്റെ ഈ അവസാനപാദത്തില്‍ കഴിഞ്ഞയാഴ്ച കടമെടുത്ത ആയിരം കോടിയും ഈയാഴ്ച കടപ്പത്രം വഴി ലഭിക്കുന്ന 5000 കോടിയും കൊണ്ട് പിടിച്ചുനില്ക്കാന് ശ്രമിക്കുന്ന സര്‍ക്കാരാണ് തലസ്ഥാനത്ത് ആഘോഷപരിപാടികളിട്ട് സീറ്റ് വിഭജനം പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: