എഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനത്തിലെ ഏഴാം ശ്ലോകത്തിലൂടെയാണ് ഉദകപ്പോള എന്ന വാക്ക് നമുക്ക് സുപരിചിതമാകുന്നത്. നീര്‍ക്കുമിള എന്നര്‍ത്ഥമുള്ള ഈ വാക്കിനെ മനുഷ്യജീവിതത്തിന്റെ ക്ഷണികതയുടെയും വ്യര്‍ത്ഥതയുടെയും പ്രതീകമായിട്ടാണ് എഴുത്തച്ഛന് രൂപകം ചെയ്തത്. തൂവാനത്തുമ്പികള്‍ എന്ന പേരില്‍ ചലച്ചിത്രമാക്കിയ പത്മരാജന്റെ ഉദകപ്പോള എന്ന നോവലിലൂടെ ഏറെ ദര്‍ശനക്ഷമത ഉള്ള ഈ വാക്കിന് ആധുനിക വായനകളിലും സുപരിചിതത്വം ലഭിച്ചു. ആം ആദ്മി പാര്‍ട്ടിയെ അപഗ്രഥിക്കുന്ന രാഷ്ട്രീയ ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ഉദകപ്പോള എന്ന രൂപകം വാചാലമയ ഒരു പ്രതീകമായി വിശകലനങ്ങളില്‍ കടന്നുവരുന്നത്. ആം ആദ്മിയുടെ ആയുസിനെപ്പറ്റിയുള്ള ജാതക ചര്‍ച്ചകള്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സജീവമാകുകയാണ്.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാവാതെ ജനങ്ങള്‍ക്ക് മുമ്പില്‍ ഒരു മുദ്രാവാക്യം പോലും നല്കാനില്ലാതെ കോണ്‍ഗ്രസ് ഇരുട്ടില്‍ തപ്പുന്നു. സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ വിജയത്തിളക്കവും അഭിപ്രായ സര്‍വേകളിലെ അനുകൂല അന്തരീക്ഷവും പ്രയോജനപ്പെടുത്തി ബിജെപി ബഹുദൂരം മുന്നേറിക്കഴിഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയയും ഉദാരീകരണത്തിന്റെ പുതുപ്പണക്കൊഴുപ്പും ചേര്‍ന്നു സൃഷ്ടിക്കുന്ന പുതിയ രാഷ്ട്രീയ വ്യാകരണത്തിന്റെ ഡിജിറ്റല്‍ വിപ്ലവത്തിന് 160 സീറ്റുകളില്‍ സ്വാധീനമുണ്ടെന്നാണ് കണക്ക്. ഈ 160 സീറ്റുകളിലെങ്കിലും ബൂത്തിലിരിക്കാന്‍ പുതിയ സോഷ്യല്‍ മീഡിയ പാര്‍ട്ടിക്ക് ആളുണ്ടോ എന്ന കാര്യത്തില്‍ സംശയം അവശേഷിക്കുന്നു.
2013 ല്‍ ദല്‍ഹിയില്‍ ആം ആദ്മി സൃഷ്ടിച്ച അതേ രാഷ്ട്രീയ വിസ്മയം 1964 ല്‍ കേരളം കണ്ടതാണ്. ഒട്ടേറെ പ്രതീക്ഷകളോടെ കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടി പിറവി എടുക്കുകയും ഒറ്റയ്ക്ക് മത്സരിച്ച് 25 ഓളം സീറ്റുകള്‍ നേടുകയും ചെയ്തു. ഇപ്പോള്‍ ദല്‍ഹിയില്‍ സംഭവിച്ചതുപോലെ കോണ്‍ഗ്രസിനെ ഒറ്റ അക്കത്തില്‍ ഒതുക്കുകയും ചെയ്തു. ആം ആദ്മി ഹസാരെയുടെ ഇമേജിനെ ഉപയോഗപ്പെടുത്തിയെങ്കില്‍ കേരളാ കോണ്‍ഗ്രസ് മന്നത്താചാര്യനെയാണ് മാര്‍ക്കറ്റ് ചെയ്തത്. ഇന്ന് കേരള കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരു സീറ്റിലും കെട്ടിവെച്ച കാശ് കിട്ടില്ല എന്ന രാഷ്ട്രീയ സത്യത്തില്‍ ആം ആദ്മിയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വായിച്ചു നിര്‍ത്താം.
കോണ്‍ഗ്രസ് വിരോധം വിറ്റ് സീറ്റുകള്‍ നേടി കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലിരിക്കുമ്പോള്‍ സോഷ്യല്‍മീഡിയ പാര്‍ട്ടി വാതം പിടിച്ച കുറുന്തോട്ടിയുടെ അവസ്ഥയിലാണ്. അയോദ്ധ്യ, കാശ്മീര്‍ വിഷയങ്ങളില്‍ ആം ആദ്മിയുടെ നിലപാടെന്താണ്? ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദളിത് പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണയില്ലാതെ ദേശീയ മുഖ്യധാരയില്‍ ഈ സൈബര്‍ പാര്‍ട്ടിക്ക് എങ്ങനെ നിലയുറപ്പിക്കാനാകും? വി.പി.സിംഗ് ഭരണ കാലത്ത് മണ്ഡല് വിരുദ്ധ പ്രക്ഷോഭം നടത്തിയ കേജ്രിവാളിനെ പിന്നോക്ക വിഭാഗങ്ങള്‍ അംഗീകരിക്കുമോ? രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് പകല്‍പോലെ ഉത്തരം വ്യക്തം. ആം ആദ്മി പ്രഖ്യാപിച്ച അഴിമതിക്കാരായ എംപിമാരുടെ ലിസ്റ്റില്‍ ആന്റോ ആന്റണിയും പി.ജെ.കുര്യനും ഇല്ലെന്ന സത്യം ഹ്യൂമര്‍ സെന്‍സ് ഉള്ളവര്‍ക്ക് ആം ആദ്മിയില്‍ നിന്ന് ധാരാളം ചിരിക്കാനുള്ള വക ഇനിയും ഉണ്ടാകുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ട്. നെഹ്റുയിസത്തിന്റെ ഉത്തരാധുനിക പതിപ്പായി ആം ആദ്മിയെ ഒരു പ്രമുഖ രാഷ്ട്രീയ നിരീക്ഷന് വിലയിരുത്തുന്നു. ഇവര്‍ തലയില്‍ അണിയുന്നത് ഗാന്ധിത്തൊപ്പി എന്ന വ്യാജപ്പേരുള്ള നെഹ്റു തൊപ്പിയാണല്ലോ? തങ്ങള്‍ നെഹ്റുവിന്റെ പ്രേതങ്ങളല്ലെന്ന് വിളംബരം ചെയ്യാന്‍ തൊപ്പിയില്‍ പാര്‍ട്ടിയുടെ പേര് എഴുതി വെച്ചാല്‍ മതിയെന്നാണ് പാവം സോഷ്യല്‍ മീഡിയ പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
എഴുത്തുകാരി കൂടിയായ ഒരു ആക്ടിവിസ്റ്റിന്യാണ് കേരളത്തില്‍ ആം ആദ്മിയുടെ പരസ്യമോഡലായി ഇറക്കിയിട്ടുള്ളത്. ജനുവരി 31 ന് കത്തോലിക്കസഭ നടത്തുന്ന പുസ്തകമേള ഉദ്ഘാടനം ചെയ്തുകൊണ്ട് കോട്ടയത്ത് അവര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക. “ലോകത്തില്‍ വന്നിട്ടുള്ള മാറ്റങ്ങളിലേക്ക് നമ്മുടെ വാതിലുകള്‍ തുറന്നിട്ടത് ക്രിസ്ത്യന്‍ മിഷണറിമാരാണ്. സംസ്കൃതം ആണ് ഏറ്റവും ശ്രേഷ്ഠമായ ഭാഷ എന്നും ആ ഭാഷയില്‍ രചിക്കപ്പെട്ടതാണ് ഏറ്റവും കേമമായ കൃതികളെന്നും മഹാകവിയാകാന്‍ സംസ്കൃതം പഠിച്ചിരിക്കണമെന്നും അങ്ങനെ സംസ്കൃത ഭാഷയില്‍ തളം കെട്ടിക്കിടക്കുന്ന നമ്മെ നിരവധി ചാലുകള്‍ തുറന്ന് ലോകത്തിലേക്ക് ഒഴുകാന്‍ സഹായിച്ചത് ഇവിടെ കടന്നുവന്ന ആദ്യകാല മിഷണറിമാരാണ്.”
സംസ്കൃതം വെറും സങ്കുചിതഭാഷയാണെന്നും ക്രിസ്ത്യന്‍ മിഷണറിമാര്‍ വരുന്നതിന് മുമ്പ് ഇന്ത്യ വെറും വട്ട പൂജ്യമായിരുന്നുവെന്നും ഉള്ള ഈ വീക്ഷണമാണോ ആം ആദ്മിയുടെ കാഴ്ചപ്പാട് എന്ന് അതിന്റെ കേരളത്തിലെ നേതാക്കള്‍ പറയട്ടെ. ചൈന പോലുള്ള രാജ്യങ്ങള്‍ മിഷണറിമാര്‍ കയറി നിരങ്ങാത്തതുകൊണ്ട് മാത്രം രക്ഷപ്പെട്ടതാണെന്ന സത്യം ഈ സാഹിത്യകാരിയെ സോഷ്യല്‍ മീഡിയ കുഞ്ഞുങ്ങള്‍ പറഞ്ഞു മനസ്സിലാക്കട്ടെ!
തൊപ്പി മാത്രമല്ല തൊപ്പിക്കുള്ളിലെ തലച്ചോറും ആ ഭാരതാന്തകന്റേത് തന്നെ!
കുമ്മനം രവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: