സുഗതകുമാരി എന്ന പേര് തിരിച്ചറിയാന്‍ മലയാളിക്ക് കൂടുതല്‍ വിശേഷണങ്ങളുടെ ആവശ്യമില്ല. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി മലയാള കവിതയുടെ മുഖ്യധാരയില്‍ വര്‍ത്തിക്കുകയാണെങ്കിലും കവയിത്രി എന്ന നിലയില്‍ മാത്രമല്ല സുഗതകുമാരി ആദരിക്കപ്പെടുന്നത്. ഓരോ മലയാളിയുടെയും നിത്യ ജീവിതത്തില്‍ ഇത്രത്തോളം ഇടപെടുകയും സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുള്ള മറ്റൊരാള്‍ ഇല്ല. സുഗതകുമാരിക്ക് എണ്പതു വയസ്സാകുമ്പോള്‍ നാമൊരോരുത്തരും അത് ഓര്‍ത്തുവയ്ക്കുന്നതും ആശംസകള്‍ ചൊരിയുന്നതും അതിനാലാണ്.
പരിസ്ഥിതിക്കും ഭാഷയ്ക്കും സദാചാരത്തിനും സാംസ്കാരിക മൂല്യങ്ങള്‍ക്കുമെല്ലാം വേണ്ടി വാദിക്കാനും പോരാട്ടം നയിക്കാനും എന്നും അവരുണ്ട്. പരിസ്ഥിതി പ്രേമം പറഞ്ഞ് കവിതയെഴുതിയും പ്രസ്താവനയിറക്കിയും വീട്ടിലിരിക്കുന്ന സമീപനമല്ല സുഗതകുമാരിയുടേത്. അവര്‍ തെറ്റുകാര്‍ക്കെതിരെ സമരം നയിച്ച് തെരുവിലേക്കിറങ്ങുന്നു. അത്തരമൊരു പോരാട്ട വേദിയിലാണ് സുഗതടീച്ചറെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. 1990ല്‍ തിരുവനന്തപുരം നഗരത്തിലെ മനോഹര സ്ഥലങ്ങളിലൊന്നായ പബ്ലിക് ലൈബ്രറി കാമ്പസ്സിനു മുന്നില്‍ നിന്നിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കോടാലിയുമായി വന്ന പൊതുമരാമത്ത് വകുപ്പ് ജീവനക്കാരെ തടയാന്‍ മരങ്ങള്‍ക്കു മുന്നില്‍ മറതീര്‍ത്ത് നിന്ന സുഗതകുമാരി. സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു സംരക്ഷിക്കുന്ന അമ്മയുടെ മനസ്സോടെ അതിലൊരു മരത്തെ ചുറ്റിപ്പിടിച്ച് “എന്റെ തലയറുത്തിട്ട് ഈ മരം മുറിച്ചോളൂ” എന്നു പറഞ്ഞ് പ്രതിഷേധിച്ച സുഗതകുമാരിയുടെ രൂപം മനസ്സില്‍ മായാതെ നില്ക്കുന്നു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ അന്തരിച്ച പി.ഗോവിന്ദപിള്ളയും അന്ന് എബിവിപി നേതാവായിരുന്ന ഇന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനും ആ പോരാട്ടത്തില്‍ സുഗതകുമാരിയെ സഹായിക്കാനുണ്ടായിരുന്നു. സുഗതകുമാരിയുടെ ചെറുത്തു നില്പ്പിനുമുന്നില് പിടിച്ചു നില്‍ക്കാനാകാതെ മരങ്ങള്‍ മുറിക്കാനെത്തിയവര്‍ പിന്‍വാങ്ങി. പിന്നീട് വളരെക്കാലം ആ മരങ്ങള്‍ പബ്ലിക് ലൈബ്രറി കാമ്പസ്സിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടി അവിടെയുണ്ടായിരുന്നു. അവയില്‍ ചിലത് ഇപ്പോഴുമുണ്ട്.
വനത്തെ സ്നേഹിക്കുന്ന, സമൂഹത്തില്‍ തിരസ്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി വാദിക്കുന്ന, അനാഥരായ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി കൂടൊരുക്കുന്ന സുഗതകുമാരിയെയാണ് മലയാളി കൂടുതല്‍ ഇഷ്ടപ്പെടുന്നത്. വെറുതെ കവിതയെഴുതുന്ന സ്വഭാവവും അവര്‍ക്കില്ല. തനിക്കെന്തെങ്കിലും സമൂഹത്തോട് പറയാനുണ്ടെങ്കില്‍, പറയണമെന്ന് തോന്നുമ്പോള്‍ മാത്രം കവിത എഴുതുന്നു. അതു ചിലപ്പോള്‍ മരങ്ങളെക്കുറിച്ചാകും. വറ്റിവരണ്ട പുഴയെക്കുറിച്ചാകും. അതുമല്ലെങ്കില്‍ ഇണക്കിളികളിലൊന്ന് മരക്കൊമ്പില്‍ നിന്ന് പിടഞ്ഞുവീണപ്പോള്‍ ഹൃദയത്തില്‍ പൊട്ടിയ വേദനയില്‍ നിന്നാകും.
“ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളൊരീ കാട്ടുപക്ഷി.
മഴുതിന്ന മാമരക്കൊമ്പില്‍ തനിച്ചിരുന്നൊ-
ടിയാച്ചിറകിന്റെ താളമോടെ.
നോവുമെന്നോര്‍ത്തോ, പതുക്കെയനങ്ങാതെ
പാവം പണിപ്പെട്ടു പാടിടുന്നു.”
കവിതയെഴുതുന്നതെന്തിനാണെന്ന് ചോദിച്ചാല്‍ സുഗത കുമാരി പെട്ടെന്നു മറുപടി നല്‍കും. കവിത എഴുതി പോകുന്നതാണെന്ന്. പലതിനോടും പ്രതികരിക്കണമെന്നു തോന്നുമ്പോള്‍, സ്നേഹം തോന്നുമ്പോള്‍, സങ്കടം തോന്നുമ്പോള്‍….അപ്പോഴെല്ലാം കവിത വരും. നിബിഢമായ മഴക്കാടുകളെ ഓര്‍മിപ്പിക്കും സുഗതകുമാരിയുടെ കവിതകള്‍. രഹസ്യങ്ങളെ ഉള്ളിലൊളിപ്പിച്ച്, പച്ചപുതച്ചു നില്ക്കുന്ന മഴക്കാടുകള്‍. തണുപ്പാണ് അതിനുള്ളില്‍ നിറയെ. എപ്പോഴും കേള്‍വിക്കാരെ, കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന അനുഭവങ്ങള്‍ നിരവധിയുണ്ടാകും അതില്‍.
തോല്‍ക്കുമെന്ന് എപ്പോഴും പ്രതീക്ഷിക്കുന്ന യുദ്ധങ്ങളാണ് സുഗതകുമാരി ഏറ്റെടുത്തിട്ടുള്ളത്. എന്നാല്‍ തോല്‍ക്കുന്ന യുദ്ധങ്ങളിലെ തോല്‍ക്കാത്ത പോരാളിയായി അവര്‍ മാറി. കുന്തിപ്പുഴയ്ക്കു കുറുകെ അണകെട്ടി സൈരന്ധ്രി വനത്തെ അപ്പാടെ നശിപ്പിച്ചു വൈദ്യുതി ഉണ്ടാക്കാമെന്ന വികസന വാദികളുടെ മോഹത്തിനെതിരെ രാജ്യമങ്ങോളമിങ്ങോളം ഉയര്‍ന്നു കേട്ട സുഗതകുമാരിയുടെ ശബ്ദം പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള മഹാബോധമാണ് ജനങ്ങളില്‍ സൃഷ്ടിച്ചത്. പരിസ്ഥിതി പ്രശ്നങ്ങളില്‍ സാംസ്കാരിക നായകര്‍ ഇടപെടുന്നതും അതിനുപിന്നില്‍ ഒരു സമൂഹം മുഴുവന്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നതും ആദ്യമായിരുന്നു. അതിനു ശേഷവും അത്തരത്തിലൊന്ന് ഉണ്ടായിട്ടില്ല. സെയിലന്റ്വാലി എന്ന മനോഹരഭൂമിക സുഗതകുമാരിയാണ് നമുക്ക് പോരാടി നേടിത്തന്നത്.
തോല്‍ക്കുന്ന യുദ്ധമാണെന്നറിഞ്ഞു കൊണ്ടാണ് സുഗതയടക്കമുള്ളവര്‍ സെയിലന്റ്വാലിയെ നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ രംഗത്തു വന്നത്. പക്ഷേ, തോല്‍ക്കുന്ന യുദ്ധത്തിലെ തോല്‍ക്കാത്ത പോരാളിയായി അവര്‍ മാറി. ആ സമരത്തിന് കേരളത്തിലെ ഭൂരിപക്ഷം എഴുത്തുകാരുടെയും പിന്തുണ നേടാന്‍ അവര്‍ക്കായി. കാടിനു വേണ്ടി പാടിയും ആടിയും പ്രസംഗിച്ചും അവര്‍ കാടിനെ രക്ഷിച്ചു.
സെയിലന്റ് വാലി സുഗതകുമാരിയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. കവിത കൊണ്ട് എന്തു പ്രയോജനം എന്നു ചോദിച്ചവര്‍ക്കുള്ള മറുപടി. കവിത ചൊല്ലിച്ചൊല്ലിയാണ് ആ ഹരിത ഭൂമിയെ സംരക്ഷിച്ചത്. സെയിലന്റ് വാലിക്കുവേണ്ടി കേരളത്തിലും പുറത്തുമുള്ള സാഹിത്യകാരെ സംഘടിപ്പിക്കുന്നതില്‍ അവര്‍ മുന്നില്‍ നിന്നു. ‘തോല്‍ക്കുന്ന യുദ്ധത്തില്‍ ഒപ്പം കൂടാമോ’ എന്നായിരുന്നു സാഹിത്യകാര്‍ക്ക് അയച്ച കത്തില്‍ സുഗത ആവശ്യപ്പെട്ടത്. തോല്‍ക്കുന്ന യുദ്ധത്തില്‍ എന്നേ കൂടി ചേര്‍ക്കൂ എന്ന മറുപടി ആദ്യം അയച്ചത് വൈക്കം മുഹമ്മദ് ബഷീറാണ്. പക്ഷേ, സുഗതയും കൂട്ടരും ആ യുദ്ധം ജയിച്ചു.
ഇന്നിപ്പോള്‍ സെയിലന്റ് വാലി ലോകത്തിലെ തന്നെ വലിയ ജൈവമേഖലയാണ്. ആയിരക്കണക്കിനു ജീവജാലങ്ങള്‍, മരങ്ങള്‍, പക്ഷികള്‍…. സെയിലന്റ്വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. നമുക്കു സുഗതകുമാരിയോടു നന്ദി പറയാം. ഈ പച്ചപ്പ് സംരക്ഷിച്ച്, വരും തലമുറയ്ക്കായി നല്‍കിയതിന് സമൂഹം സുഗതകുമാരിക്കു മുന്നില്‍ കൈകൂപ്പുന്നു.
കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ബോധേശ്വരന്റെ മകളാണ് സുഗതകുമാരി. 1934ല്‍ ജനിച്ചു. മാതാവ് പ്രൊഫ.കാര്‍ത്ത്യായനിയമ്മ. തിരുവനന്തപുരത്തു വിദ്യാഭ്യാസം. തത്വ ശാസ്ത്രത്തില്‍ എം.എ ബിരുദം. തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍, വനിതാ കമ്മിഷന് അധ്യക്ഷ, കുട്ടികള്‍ക്കുള്ള തളിര് മാസികയുടെ പത്രാധിപ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രകൃതി സംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. കേന്ദ്ര, കേരളാ സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍, ജന്മാഷ്ടമി പുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന് പ്രൈസ്, വയലാര്‍ പുരസ്കാരം, വിശ്വദീപം അവാര്‍ഡ്, അബുദാബി മലയാളി പുരസ്കാരം, എഴുത്തച്ഛന് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ സുഗതകുമാരിക്കു ലഭിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തിനുള്ള ഇന്ത്യാസര്‍ക്കാരിന്റെ ആദ്യത്തെ വൃക്ഷമിത്ര പുരസ്കാരം ലഭിച്ചത് സുഗതകുമാരിക്കാണ്. 2006 ല്‍ പത്മശ്രീ ലഭിച്ചു. 1960ലാണ് ഡോ.കെ.വേലായുധന്‍നായരെ അവര്‍ വിവാഹം കഴിക്കുന്നത്. പിന്നീട് കുറേക്കാലം ജീവിതം ദില്ലിയിലായിരുന്നു.
കേരളത്തിലെ മനോരോഗാശുപത്രികളില്‍ കണ്ട കാഴ്ചകള്‍ സുഗതയെ സ്പര്‍ശിച്ചു. നരക ദര്‍ശനമായിരുന്നു അത്. അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്തേ പറ്റൂ എന്നുറച്ചു. മനോരോഗികള്‍ അനുഭവിക്കുന്ന നരക യാതനകള്‍ ലോകം അറിഞ്ഞത് സുഗതകുമാരിയിലൂടെയാണ്. ആ യുദ്ധത്തിനും വിജയമുണ്ടായി. ഉന്നത ഇടപെടലുകളുണ്ടായി. ഇന്ന് സംസ്ഥാനത്തെ മനോരോഗാശുപത്രികള്‍ ജയിലുകളല്ല. ആതുരാലയങ്ങളാണ്.
തിരുവനന്തപുരത്തെ അഭയ നിരാംലബര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കുമായി സുഗതകുമാരി സ്ഥാപിച്ചതാണ്. 1985ലാണ് അഭയ ജനിച്ചത്. ആശ്രയമില്ലാത്ത സ്ത്രീകള്‍, നിന്ദിക്കപ്പെട്ടവര്‍, ഉറ്റവരും ഉടയവരും കയ്യൊഴിഞ്ഞവര് അവര്‍ക്കു വേണ്ടി അഭയ എന്നൊരു കൂടൊരുക്കി സുഗതകുമാരി പുണ്യം ചെയ്തു. അഭയ ഇന്ന് ആരാലും ആദരിക്കപ്പെടുന്ന വലിയ സ്ഥാപനമാണ്. ആശ്രയമില്ലാത്തവര്‍ അനുദിനം പെരുകുന്ന നാട്ടില്‍ അഭയ പരാജയമാകില്ലെന്ന് കവയിത്രിക്കറിയാം.
വീണ്ടുമൊരു യുദ്ധത്തിന്റെ മുന്നണിയിലാണിപ്പോള് സുഗതകുമാരി. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു സമീപം പമ്പാനദിയെയും തണ്ണീര്‍ത്തടങ്ങളെയും ഇല്ലാതാക്കി ഒരുപറ്റം രാഷ്ട്രീയക്കാരുടെ പിന്തുണയോടെ സ്വകാര്യകുത്തക, എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തി വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങുമ്പോള്‍ ആ മണ്ണും വെള്ളവും പച്ചപ്പും സംസ്കാരവും നിലനിര്‍ത്താന്‍, നമുക്കുവേണ്ടി അവര്‍ പോരാട്ടം നടത്തുന്നു. ഈ പോരാട്ടം തോല്ക്കാന് വേണ്ടിയുള്ളതല്ല.
ജയിക്കാന്‍വേണ്ടി മാത്രമുള്ളതാണ്. ഇപ്പോള്‍ ജയിക്കുമെന്ന് ഉറപ്പുള്ള ഒരു പോരാട്ടത്തിലാണ് താനെന്ന് സുഗതടീച്ചര്‍ ആത്മവിശ്വാസത്തോടെ പറയുന്നു. പോരാട്ട ഭൂമിയില്‍ എണ്പതു വയസ്സിന്റെ ചെറുപ്പമാണ് പ്രകടിപ്പിക്കുന്നത്. വിജയാശംസകള്‍ നേര്‍ന്ന് മലയാളി ഒപ്പമുണ്ട്.
ആര്.പ്രദീപ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: