പാലക്കാട് കിണാശ്ശേരിയില്‍ തഥാതന്റെ നേതൃത്വത്തില്‍ നടക്കുന്ന ധര്മസൂയമഹായാഗത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ മഹാസങ്കല്‍പ്പ പ്രഖ്യാപനം.
പ്രപഞ്ചസൃഷ്ടിക്ക് കാരണഭൂതമായ ആദിമ സത്യത്തേയും സര്‍വ്വ പ്രപഞ്ചത്തേയും സൃഷ്ടിച്ച് പോഷിപ്പിച്ച് വളര്‍ത്തി ദിവ്യത്വത്തിലേക്ക് നയിക്കുന്ന അവിടുത്തെ ദിവ്യേച്ഛയേയും ഞങ്ങള്‍ വന്ദിക്കുന്നു.
മാനവരാശിയുടെ ജന്മോദ്ദേശ്യം സഫലീകരിക്കുന്നതിനും ധര്മപ്രപഞ്ച സ്ഥാപനത്തിനും വേണ്ടി മലയാളവര്‍ഷം 1189, മകരം 24 ന് വ്യാഴാഴ്ച്ച അശ്വതി നക്ഷത്രത്തില്‍ സപ്തമി തിഥിയും ഗജ:കരണവും ശുഭനാമനിത്യ – അമൃതയോഗങ്ങളും സംയോജിച്ച ശുഭമുഹൂര്‍ത്തത്തില്‍, ശുഭരാശിയില്‍ സൂര്യോദയത്തിനു മുന്‍മ്പ്, 6.05 മണി സമയത്ത്, ദക്ഷിണഭാരതത്തില്‍ കേരള സംസ്ഥാനത്ത്, പാലക്കാട് ജില്ലയില്‍, കിണാശ്ശേരി ദേശത്ത്, ധര്‍മപുരിയില്‍ വെച്ച്, ആദിമേച്ഛയുടെ ആജ്ഞാനുവര്‍ത്തിയും ധര്മപ്രവാചകനുമായ ശ്രീ തഥാതനെ ഉപാധിയാക്കി കാലശക്തി ശുഭാരംഭം കുറിച്ച ധര്‍മസൂയ മഹായാഗത്തിലൂടെ;
പ്രകൃതിയിലും മാനവജീവിതത്തിലും ബാധിച്ചിരിക്കുന്ന സമസ്ത ജീര്‍ണ്ണതകള്‍ക്കും വൈകല്യങ്ങള്‍ക്കും പരിവര്‍ത്തനം വരികയും ധര്‍മാധിഷ്ഠിതമായ നവീനലോകത്തിന്റെ പ്രാദുര്ഭാവം സംഭവിക്കുകയും ചെയ്യട്ടെ.
പൃഥിവ്യാദി ത്രിലോകങ്ങളേയും മാനവ ബോധത്തേയും ആവരണം ചെയ്തിരിക്കുന്ന അന്ധകാരത്തിന്റെയും, അജ്ഞാനത്തിന്റെയും മറകള്‍ ഭേദിക്കപ്പെടട്ടെ, ആസുരിക ശക്തികളുടെ ദു:സ്വാധീനങ്ങളില്‍ നിന്നും മാനവരാശി മോചനം പ്രാപിക്കട്ടെ.
ആദിസ്രോതസ്സില് നിന്നും പരമമായ കാരുണ്യം അവരോഹണം ചെയ്ത് ആ ദിവ്യാമൃത് സര്‍വ്വ ജീവഹൃദയങ്ങളിലും, സൂക്ഷ്മ ജീവികളിലും, സര്‍വ്വ ചരാചരങ്ങളിലും, സര്‍വ്വലോകങ്ങളിലും, സര്‍വ്വചലനങ്ങളിലും പ്രവേശിച്ച് എല്ലാറ്റിനേയും പവിത്രീകരിച്ച്, പരിവര്‍ത്തനം വരുത്തി ദിവ്യത്വാവസ്ഥയിലേക്ക് ഉയര്‍ത്തട്ടെ.
പ്രപഞ്ചഗതിയും, മാനവജീവിതവും ധര്‍മാനുസാരിയായി ഭവിയ്ക്കട്ടെ.
പരാവിദ്യയും, അപരാവിദ്യയും സംയോജിച്ച വിദ്യാഭ്യാസ പ്രക്രിയയിലൂടെ നവതലമുറകള് വളര്‍ന്ന്, വികസിച്ച് ദിവ്യമാനവസമൂഹം ആവിര്‍ഭവിക്കട്ടെ.
വൈദികഗോത്രങ്ങളുടെ പുനരാവിര്‍ഭാവം സംഭവിയ്ക്കട്ടെ. വൈദിക ധര്‍മത്തിന്റെ സാര്വ്വത്രീകരണവും, ജനകീയവത്കരണവും സംഭവിക്കട്ടെ.
കുടുംബജീവിതവും, രാഷ്ട്രഭരണവും, എല്ലാ സാമൂഹ്യ വ്യവസ്ഥിതികളും സംവിധാനങ്ങളും, വാനപ്രസ്ഥ-സന്യാസ ആശ്രമങ്ങളും ധര്‍മാധിഷ്ഠിതവും ശോഭനവുമായി തീരട്ടെ.
ക്ഷേത്രങ്ങള്‍, ആരാധനാകേന്ദ്രങ്ങള്, ആത്മീയ കേന്ദ്രങ്ങള്‍, ജനകീയ പ്രസ്ഥാനങ്ങള്‍ മുതലായവയ്ക്ക് സംഭവിച്ച മൂല്യത്തകര്‍ച്ചകളും അപചയങ്ങളും നീങ്ങി അവ ധര്‍മാധിഷ്ഠിതമായി തീരുകയും അവ ലോകനന്മയ്ക്ക് ഉതകുന്നതായി ഭവിക്കുകയും ചെയ്യട്ടെ.
മതാചാരങ്ങളിലും, വ്യവസ്ഥിതികളിലും ഈശ്വരാരാധനകളിലും ആചാരങ്ങളിലും വന്നുചേര്‍ന്ന ന്യൂനതകളിലും, വൈകല്യങ്ങളും ശുദ്ധീകരിക്കപ്പെടുകയും അവ മാനവരാശിയുടെ സമഗ്രപുരോഗതിക്കും ശ്രേയസ്സിനും സഹവര്‍ത്തിത്വത്തിനും ഉപയുക്തമായി തീരുകയും ചെയ്യട്ടെ.
മുനഷ്യരാശിക്ക് വഴികാട്ടാന്‍ ഭൂമണ്ഡലത്തില്‍ ജന്മമെടുത്ത യുഗപുരുഷന്മാരേയും ധര്‍മത്തിന്റെ പ്രവാചകന്മാരേയും തപസ്വികളേയും, മഹാത്മാക്കളേയും അവഹേളിക്കുകയും, പീഡിപ്പിക്കുകയും ചെയ്തതുകൊണ്ടുണ്ടായ പ്രത്യാഘാതങ്ങളില്‍ നിന്നും മാനവസമൂഹം മോചിക്കപ്പെടട്ടെ.
പ്രകൃതിക്ഷോഭം, യുദ്ധം, അപകടങ്ങള്‍ മുതലായവയാല്‍ അപമൃത്യുസംഭവിച്ച ആത്മാക്കള്‍ക്കും ശരീരം കിട്ടാതെ ദുരിതമനുഭവിക്കുന്ന എല്ലാ ആത്മാക്കള്‍ക്കും ദുരിതമോചനവും നിത്യശാന്തിയും സിദ്ധിക്കട്ടെ.
ശ്രേഷ്ഠപൂര്ണ്ണമായ ധര്‍മാചരണത്തിലൂടെ ഓരോ മനുഷ്യാത്മാക്കളും അവരവര്‍ നില്ക്കുന്ന അവസ്ഥയില്‍ നിന്നും പുരോഗമിച്ച്, വളര്‍ന്ന് വികസിച്ച്, വിശ്വമാനവനായി തീരുകയും ലോകത്തിന് മംഗളമേകുകയും ചെയ്യട്ടെ.
വിരാട് പുരുഷന്റെ നാല് ഭാവങ്ങളായ ജ്ഞാനവും, ശക്തിയും, ഐശ്വര്യങ്ങളും, വിനയവും സമാര്‍ജ്ജിച്ച് ഏവരും പൂര്‍ണ്ണ മനുഷ്യരായി ജീവിയ്ക്കട്ടെ.
ദിവ്യാത്മാക്കള്‍ ഭൂമിയില്‍ ജന്മം കൊണ്ട് ധാര്‍മിക നവോത്ഥാനത്തിന് നേതൃത്വം നല്കുകകയും മാനവ സമൂഹത്തെ ദിവ്യ ധര്മത്തിലൂടെ ദിവ്യത്വത്തിലേക്ക് നയിക്കുകയും ചെയ്യട്ടെ.
മാനവ ലോകത്തില്‍ ഉത്പാദന, സേവന, വിതരണ, ഭരണ, വിജ്ഞാന രംഗങ്ങള്‍ ധാര്‍മിക ദിശയിലൂടെ സഞ്ചരിക്കുകയും, വിശ്വം ശാന്തിയുടെയും, ഐശ്വര്യത്തിന്റെയും വിളനിലമായി തീരുകയും ചെയ്യട്ടെ.
ദാരിദ്ര്യം, രോഗം, ദു:ഖം, കലഹം, മത്സരബുദ്ധി, ദുരാഗ്രഹങ്ങള്‍, ചൂഷണമനോഭാവങ്ങള്, ആധിപത്യപ്രവണതകള്‍, നശീകരണമനസ്ഥിതി മുതലായവയില്‍ നിന്നും മാനവ സമൂഹം മോചനം പ്രാപിക്കട്ടെ.
പ്രകൃതി മാതാവിനെ ചൂഷണം ചെയ്യുകയും, നശിപ്പിക്കുകയും ചെയ്യുന്ന മനോഭാവങ്ങളും, പ്രവണതകളും ഇല്ലാതാവട്ടെ. ഹിംസാത്മകബുദ്ധിയും, കര്‍മ്മങ്ങളും അപ്രത്യക്ഷമാവട്ടെ.
ഭൂമീദേവി ഫലഭൂയിഷ്ഠയും, ഐശ്വര്യദായിനിയും അനുഗ്രഹവര്ഷിണിയുമായി തീരട്ടെ.
സര്‍വ്വ ജീവരാശികളുടെയും ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുമാറ് പ്രകൃതിവിഭവങ്ങള്‍ ഉണ്ടാവുകയും ആയവയുടെ നീതിയുക്തമായ ലഭ്യത ഏവര്‍ക്കും സിദ്ധിക്കുകയും ചെയ്യട്ടെ.
പ്രകൃതിയുടെ അരുമ സന്താനമായ മനുഷ്യന് ദിവ്യ ധര്‍മത്തെ സ്വീകരിച്ച്, ആചരിച്ച്, ദിവ്യത്വ പ്രാപ്തി നേടി പ്രകൃതിയോടും, സഹ ജീവികളോടും കരുണകാട്ടി പരസ്പരം ദിവ്യ സ്നേഹം പങ്കുവെച്ച് ഭൂമണ്ഡലം ദിവ്യലോകമായി തീരട്ടെ.
ഭൂമിയില്‍ പ്രജാപതിയുടെ തിരുസ്സഭ ഉടലെടുക്കുകയും, അതിലൂടെ വിശ്വത്തില്‍ ധര്‍മസംരക്ഷണം നടക്കുകയും ചെയ്യട്ടെ.
അഹിംസാത്മകമായ മാനവബോധത്തിന്റെ ഉദയത്തിലൂടെ നവീന മാനവ സമൂഹത്തിന്റെ സൃഷ്ടി സംഭവിക്കട്ടെ.
ആത്മബോധം ഉണര്‍ന്ന ദിവ്യാത്മാക്കള്‍ സംഘശക്തിയായി ധര്‍മം ആചരിച്ച് യജ്ഞങ്ങള്‍ നടത്തി ദിവ്യ മാനവ ലോകത്തിന്റെ ആവിര്‍ഭാവത്തിന് രംഗവേദി ഒരുക്കട്ടെ.
ധര്‍മാധര്‍മങ്ങള്‍ സമനില പ്രാപിച്ച് വിശ്വം ശാന്തിയടയട്ടെ.
മഹാഋഷികള്‍ അന്തര്‍ ദൃഷ്ടിയില് ദര്‍ശിച്ച ദിവ്യ ലോകവും, ദിവ്യജീവിതവും ഭൂമണ്ഡലത്തില്‍ നിത്യ സത്യമായി ഭവിക്കട്ടെ.
പ്രപഞ്ച സൃഷ്ടിക്കും, മാനവജന്മത്തിനും ആദികാരണമായ ദിവ്യേച്ഛ സഫലീകൃതമായിത്തീരട്ടെ! സഫലീകൃതമായിത്തീരട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: