‘വാക്കും പഴയ ചാക്കും’ എന്ന പഴമൊഴി സിപിഎമ്മിനെ കണ്ടിട്ടാണോ എന്ന് സംശയമുണ്ട്. കാരണം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തെറ്റ് ഏറ്റ് പറഞ്ഞിട്ടുളള നേതാക്കളില്‍ ഏറ്റവും കൂടുതല്‍ കമ്മ്യൂണിസ്റ്റുകാരാണ്. മാത്രമല്ല, ഓരോ പ്രാവശ്യവും തെറ്റ് ഏറ്റ് പറയുമ്പോഴും വര്‍ദ്ധിതവീര്യത്തോടെ പുതിയ തെറ്റിന് ശരിവെക്കുന്നതും ഇവര്‍തന്നെ. കളളനും പോലീസും കളിപോലെയാണ് സിപിഎം തെറ്റും ശരിയും പറയുന്നത്. തെറ്റ് ഏറ്റുപറഞ്ഞ് ശരി വെക്കുമ്പോഴും ശരിയായ തെറ്റിനെ വീണ്ടും ശരിവെക്കുന്ന സിപിഎമ്മിന്റ നിലപാട് കൗതുകകരമാണ്. ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാന്‍ ഗാന്ധിജി ആസൂത്രണം ചെയ്ത ക്വിറ്റ് ഇന്ത്യാ സമരത്തെ പിന്നില്‍നിന്നും കുത്തിയ കമ്മ്യൂണിസ്റ്റുകള്‍ ബ്രിട്ടന്റെകൂടെ ചേര്‍ന്നു. സാമാന്യ ജനത സത്യം മനസ്സിലാക്കിയപ്പോള്‍ ചെയ്ത തെറ്റ് ആദ്യമായി ഏറ്റുപറഞ്ഞു. അടുത്തത് സ്വാതന്ത്ര്യം കിട്ടിയൊ ഇല്ലയൊ എന്നതിനെ കുറിച്ചായിരുന്നു. ഗവേഷണം ഇടതുപക്ഷ കണ്ണിലൂടെ തിരിച്ചും മിറച്ചും വിചിന്തനം ചെയ്ത് അവസാനം ഫലം പ്രഖ്യാപിച്ചു. ഇന്ത്യ രണ്ടായി വിഭജിച്ചത് വലിയ അബദ്ധമായെന്നും പതിനാറായി വിഭജിക്കേണ്ടതായിരുന്നുവെന്നും പ്രമേയത്തിലൂടെയും ലേഖനത്തിലൂടെയും ആവശ്യപ്പെട്ടു. ഉദ്ദേശം സഫലമാകാതെ വരികയും ഒരു അഖിലേന്ത്യാ നേതാവിനെപോലും പ്രസിവിക്കാന്‍ കഴിയാതെ വന്ധ്യയായി മാറുകയാണെന്നും മനസ്സിലാക്കിയപ്പോള്‍ വളരെപ്പെട്ടെന്ന് തെറ്റുതിരുത്തി. സ്വാതന്ത്ര്യം അംഗീകരിച്ചു. പക്ഷെ ദോഷം പറയരുതല്ലൊ, ഇതുവരെ ദേശീയപതാക കൈകൊണ്ട് ഈ പാര്‍ട്ടി തൊട്ടിട്ടുമില്ല, ഉയത്തിയിട്ടുമില്ല. എന്തായാലും സ്വാതന്ത്ര്യം കിട്ടി എന്നെങ്കിലും ഇവര്‍ സമ്മതിച്ചല്ലൊ.അതുതന്നെഭാഗ്യം.
കാര്യം ഇങ്ങയൊണെങ്കിലും തെറ്റ് പറയുന്ന കാര്യത്തില്‍ മാത്രം പാര്‍ട്ടി ഒരു മാറ്റവും വരുത്തിയില്ല. അത് തുടര്‍ന്നുകൊണ്ടേയിരുന്നു. ഇന്ത്യ-ചൈനയുദ്ധമായിരുന്നു അടുത്ത ഊഴം. ഇന്ത്യയുടെ തൊണ്ണൂറായിരം ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന പിടിച്ചടക്കിയപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശരിയായ തെറ്റിന്റെ വികൃതമുഖം ഇന്ത്യയിലെ ജനങ്ങള്‍ പരക്കെ അറിഞ്ഞു. ഇന്ത്യ ചൈനയെയാണ് ആക്രമിച്ചതെന്നായിരുന്നു ആദ്യ മൊഴി. പിന്നെ മാറ്റി, വീണ്ടും തിരുത്തി. മൊഴി മാറ്റി മാറ്റി പറയാന്‍ നിപുണത നേടിയ ഇഎംഎസ്സിന്റെ പാണ്ഡിത്യത്തിന്റെ മുന്പില് സാക്ഷരകേരളം അടിയറവ് പറഞ്ഞു. യുദ്ധകാലത്തെ സിപിഎമ്മിന്റെ ആശയക്കുഴപ്പം നിറഞ്ഞ നിലപാട് കേരളത്തിലെ ജനം മറന്നു. തെരഞ്ഞെടുപ്പില്‍ സഖാവും പാര്‍ട്ടിയും വമ്പിച്ച വിജയം നേടി. സഖാവ് മുഖ്യമന്ത്രിയായി. പക്ഷേ തെറ്റ് പറച്ചില് മാത്രം പിന്നേയും തുടര്‍ന്നു. ഇതിനിടെ പാക്കിസ്ഥാന് യുദ്ധവും ബംഗ്ലാദേശ് യുദ്ധവും വന്നു. സഖാവിന്റെ നാവില്‍ വാക്കുകള്‍ ഇളകിയാടി. രാഷ്ട്രീയത്തിന്റെ കണക്കുകള്‍ കൂട്ടിക്കിഴിച്ച് കേരള ജനതയോട് തെറ്റുകള്‍ ഏറ്റുപറഞ്ഞ് ശരിയേതെന്ന് അന്വേഷിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു അടിയന്തരാവസ്ഥ വന്നത്. ഇതോടെ തെറ്റും ശരിയും അന്വേഷിക്കാന്‍ സമയം കിട്ടിയില്ല. അതിന് മുമ്പ് സഖാവും സംഘടനയും നിദ്രയിലാണ്ടു. കുംഭകര്‍ണ്ണനെ ഉണര്‍ത്താന്‍ ശ്രമിച്ചതുപോലെ അടിയന്തരാവസ്ഥയില്‍ പിഡിപ്പിക്കപ്പെട്ട പാവങ്ങളുടെ നിലവിളിക്കും പുലിക്കോടന്മാരായ പോലീസുകാരുടെ ആക്രോശങ്ങള്‍ക്കും സഖാക്കന്മാരുടെ നിദ്രയെ ഭഞ്ജിക്കാനായില്ല. അവസാനം ജയപ്രകാശ് നാരായണന് നേരിട്ടുവന്ന് തട്ടിവിളിച്ചപ്പോള്‍ ഉറക്കപ്പിച്ചില്‍ എഴുന്നേറ്റ് ആര്‍എസ്എസിന്റെ കൂടെ സവാരിക്കിറങ്ങി. നടന്നുനടന്ന് സഖാക്കന്മാര് പലരും നേര്‍വഴിക്ക് നടക്കാന്‍ തുടങ്ങിയപ്പോഴാണ് നേതാക്കള്‍ക്ക് അബദ്ധം മനസ്സിലായത്. പിന്നെ, അമാന്തിച്ചില്ല വീണ്ടും തെറ്റിന്റെ സാമ്പിള്‍ പൊടിതട്ടി എടുത്ത് ആണയിട്ട് പ്രഖ്യാപിച്ചു. തെറ്റുപറ്റി, ആര്‍എസ്എസുമായി ഇനി ഞങ്ങള്‍ ചേരില്ല. ഇതിനിടെ അടിയന്തരാവസ്ഥയിലെ പീഡനങ്ങള്‍ നിദ്രയില്‍ സ്വപ്നമായി പോലും കണ്ടിട്ടില്ലാത്ത സഖാക്കന്മാര് പീഡിപ്പിക്കപ്പെട്ടവരുടെ രക്ഷകരായി രംഗത്തുവരാനും മറന്നില്ല.
കെ.ജി. മാരാര്‍ പറഞ്ഞ രസകരമായ ഒരു കഥ ഓര്‍ക്കുന്നു. എല്ലാ കാര്യങ്ങളിലും ഇടപെട്ട് സര്‍വ്വ കാര്യങ്ങളും നടത്താന്‍ തയ്യാറാകുന്ന ഒരു കാര്യസ്ഥന് എപ്പോഴും എന്തെങ്കിലും വിവരക്കേട് കാണിച്ച് നഷ്ടമുണ്ടാക്കുന്നതായിരുന്നു കഥ. പലപ്രാവശ്യം ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് കാര്യസ്ഥന് തന്റെ പദവി നിലനിര്‍ത്തിക്കൊണ്ടേയിരുന്നു. അവസാനം ഒരു പ്രധാന വിവാഹദിവസം സദ്യക്ക് എല്ലാ കാര്യങ്ങളും ഒരുക്കാന്‍ കാര്യസ്ഥന് ചുമതലയേറ്റു. വിവാഹം കഴിഞ്ഞ ഉടന്‍ സദ്യ ഒരുങ്ങി എന്നറിയിക്കുകയും ചെയ്തു. കേമത്തോടെ വിഭവങ്ങള്‍ എല്ലാം നിരത്തി. ആളുകള്‍ ഇരിപ്പിടങ്ങളില്‍ ഇരുന്നു. അപ്പോഴാണ് കാര്യസ്ഥന് എല്ലാവരുടേയും മുന്നില്‍ വന്ന് തനിക്ക് തെറ്റുപറ്റി എന്ന് പറഞ്ഞത്. ആളുകള്‍ ആശ്ചര്യത്തോടെ കാരണം തിരക്കിയപ്പോള്‍ ഇല മേടിക്കാന്‍ മറന്നു. എനിക്ക് തെറ്റ് പറ്റി, ഞാന്‍ തെറ്റ് ഏറ്റുപറയുന്നു എന്ന് കാര്യസ്ഥന് സദ്യക്കിരുന്നവരുടെ മുന്‍പാകെ വന്ന് പറഞ്ഞു. തെറ്റുപറഞ്ഞിട്ടെന്തുകാര്യം, ഇല എവിടെ എന്നു ചോദിക്കുമ്പോള്‍ കാര്യസ്ഥന് വീണ്ടും തെറ്റ് ഏറ്റ് പറഞ്ഞുകൊണ്ടേയിരുന്നു.
അതുപോലെയാണ് സിപിഎമ്മിന്റെ കാര്യമെന്ന് ചിന്തിച്ചുപോവുകയാണ്. രണ്ടാം മുണ്ടശ്ശേരി എന്ന് വിളിക്കുമ്പോള്‍ സന്തോഷംകൊണ്ട് വീര്‍പ്പുമുട്ടുന്ന എം.എ. ബേബി കഴിഞ്ഞ നിയമസഭയില്‍ എഴുന്നേറ്റുനിന്ന് പുതിയ തെറ്റ് ഏറ്റുപറഞ്ഞ് പ്രസ്താവന നടത്തിയതു കേട്ടപ്പോഴാണ് കെ.ജി. മാരാര്‍ജിയുടെ തമാശ ഓര്‍ത്തത്. ഇപ്രാവശ്യം സഖാവിന്റെ തെറ്റുപറച്ചില് ആറന്മുളയുടെ പേരിലായിരുന്നു. കെജിഎസ് ഗ്രൂപ്പുമായി സഖ്യമുണ്ടാക്കിയതും കര്‍ഷകരുടെ ഭൂമി സ്വകാര്യ വിമാനത്താവളത്തിനു വേണ്ടി പിടിച്ചെടുത്തതും അടക്കം എന്തൊക്കെയൊ ചെയ്യാന്‍ സിപിഎമ്മും മന്ത്രിസഭയും കൂട്ടുനിന്നതിനെത്തുറിച്ചായിരുന്നു തെറ്റുപറഞ്ഞുകൊണ്ടുളള ബേബിയുടെ പ്രഖ്യാപനം. ആറന്മുളയുടെ തെറ്റുപറച്ചില് ഗാഡ്ഗിലിന്റെ ശരിയെ തെറ്റായി വ്യാഖ്യാനിച്ച് തടയിടാനായിരുന്നു എന്നതാണ് ഏറ്റവും രസകമായ കാര്യം.ഗാഡ്ഗിലിനുവേണ്ടി അകത്ത് ശബ്ദം മുഴക്കി വെളിയില്‍ വന്ന് കസ്തൂരിരംഗനെ പോലും തളളിക്കളയാന്‍ ആഹ്വാനം ചെയ്ത് സഖാക്കളുടെ കഴുത്തില്‍ ചുവപ്പുമാല ഇട്ടുകൊടുക്കുവാനും സത്യാഗ്രഹം ഉത്ഘാടനം ചെയ്യുവാനും പ്രതിപക്ഷ നേതാവ് അച്ചുതാനന്ദന് അവസരവാദപരമായ തെറ്റുചെയ്യാനും പറയാനും ഒരു വിഷമവുമുണ്ടായില്ല. ഇനി ഗാഡ്ഗിലിന്റെ കാര്യത്തില്‍ പുതിയ തെറ്റ് ശരിയായി പറയാന്‍ എത്രകാലമെടുക്കുമെന്നുളളതാണ് ബാക്കി നില്ക്കുന്ന സംശയം.
സിപിഎം ഇപ്പോള്‍ വല്ലാത്ത പൊല്ലാപ്പിലാണ്.എവിടെ നോക്കിയാലും ആം അദ്മി പാര്‍ട്ടിയുടെ തൊപ്പിയുമായി പണ്ട് കൂടെ ഉണ്ടായിരുന്ന ചില ബുദ്ധിജീവികള്‍ രംഗത്തുവന്നിരിക്കുന്നു. ഇവരുടെ വരവോടെ തെറ്റുപറച്ചിലിന്റെ എണ്ണം കൂട്ടിയിരിക്കുകയാണ് സഖാക്കള്‍. പ്ലീനത്തിലെ പ്ലീഡറായ എളമരം കരീമും സിപിഎമ്മിനെ മൊത്തത്തില്‍ ചാക്കില്‍കയറ്റിയ ജയരാജന്മാരും ഇപ്പോള്‍ തെറ്റുപറച്ചിലിന്റെ ക്യൂവിലാണ്.മൂന്ന് ജയരാജന്മാരും സിപിഎമ്മിന്റെ അന്തകന്മാരാണെന്നാണ് ഒരു ‘ആപ്പ്’ ബുദ്ധിജീവി പ്രഖ്യാപിച്ചത്. ഇതോടെ ജയരാജന്മാരുടെ ഹൃദയമിടിപ്പ് കൂടിയിരിക്കുന്നു. സഹയാത്രികനായി മാറിപ്പോയ ഈ ബുദ്ധിജീവി സിപിഎമ്മിലെ മൂന്ന് ജയരാജന്മാരെക്കുറിച്ചും പരസ്യമായി പറയാന്‍ തുടങ്ങിയിട്ടുണ്ട്. ഈ ജയരാജന്മാരാണ് പിണറായിയുടെ തോഴന്മാര്. മോദിയെ തടയാനുളള മല്ലന്മാര്. ഇവരില്ലെങ്കില്‍ പിന്നെന്ത് പിണറായി, പിന്നെന്ത് സിപിഎം. ഇതുണ്ടൊ ‘ആപ്പ്’ ബുദ്ധിജീവികള്ക്കറിയുന്നു. എന്തായാലും പിണറായിയുടെ കണക്ക് കൂട്ടലുകള്‍ തെറ്റുകയാണെന്നാണ് പ്ലീനവും ശേഷംകാര്യങ്ങളും തെളിയിക്കുന്നത്.
തെറ്റ് പറയുന്നതിലെ അവസാന ഇനമായിരുന്നു പ്രകാശ് കാരാട്ടിന്റെ തെറ്റുപറച്ചില്. അച്ചുതാനന്ദന് ഗുഡ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് കൊടുത്ത കാരാട്ട് അഴിമതിക്കെതിരെയുളള യുദ്ധത്തില്‍ അച്ചുതാന്ദനെപോലെയുളള ഒരു സഖാവും സിപിഎമ്മില്‍ വേറെ ഇല്ലെന്ന് പ്രഖ്യാപിച്ചു. മാധ്യമക്കാരില്‍ ആരുടേയൊ ഒരു ചോദ്യം ഉയര്‍ന്നു. അച്ചുതാനന്ദന് നല്ല ആളാണെങ്കില്‍ പിന്നെ എന്തിന് പിബിയില്‍ നിന്ന് തരംതാഴ്ത്തി. കാരാട്ട് ഇതുവരെ ഇതിന് ഉത്തരം പറഞ്ഞിട്ടില്ല.
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പിണറായി കരാട്ടിന് മറുപടി പറഞ്ഞു. രാഹുല്‍ കോമാളിയാണെന്നും പ്രകാശ് കാരാട്ടിന്റെ പുതിയ പൂതി മനസ്സിലിരിക്കട്ടെയെന്നും പിണറായി സ്വതസിദ്ധമായ വാക്കുകളിലൂടെയും വില്ലന്നോട്ടത്തിലൂടെ പ്രതികരിച്ചു. കോമാളിയെ പ്രധാനമന്ത്രിയാക്കാന്‍ കേരളത്തിലെ പിണറായി പക്ഷക്കാരെ കിട്ടില്ലെന്ന് ദല്‍ഹിയില്‍ വോട്ടുചെയ്ത കാരാട്ടിനെ അറിയിച്ചതാണോ എന്നറിയില്ല. എന്തായാലും പിണറായി പുതിയ തെറ്റ് പറഞ്ഞതാണെങ്കില്‍പ്പോലും തെറ്റ് ഏറ്റ് പറയാന്‍ ഇനി പിണറായിക്ക് 3 മാസം കൂടി സമയമുണ്ടല്ലൊ, ഇതായിരിക്കും വിചാരം. ഒരിക്കല്‍ തെറ്റ് ഏ്റ്റുപറഞ്ഞ് സംഖ്യം കൂടിയവര്‍ കോമാളിക്കുവേണ്ടി ഇന്ത്യയെ കോമയിലാക്കാന്‍ വീണ്ടും തെറ്റുപറഞ്ഞ് സംഖ്യം കൂടാന്‍ വിഷമമൊന്നുമില്ലല്ലൊ. കേരളത്തിലെ രാഷ്ട്രീയത്തിന്റെ സമവാക്യംതന്നെ സിപിഎം പ്ലസ് കോണ്‍ഗ്രസ്സ് പ്ലസ് മതജാതീയ സംഘടനകള്‍ = ക്വിറ്റ് ബിജെപി എന്നുളളതാണല്ലൊ. ഫ്യൂഡലിസ്റ്റ് ചാക്ക് കമ്മ്യൂണിസ്റ്റുകളും തോഴന്മാര് ജയരാജന്മാരും ദല്‍ഹിയിലേക്ക് ഡീലിന് പുറപ്പെട്ടുവെന്നാണ് അകത്തുളള സംസാരം. ഒരാള്‍ മാധ്യമചര്‍ച്ചയില്‍ പറഞ്ഞതോര്‍ക്കുന്നു.കേരളീയര്‍ക്ക് ശരിയെ തെറ്റാക്കുന്നവരേയും യാഥാര്‍ത്ഥ്യത്തെ നിഴലാക്കുന്നവരേയുമാണ് കൂടുതല്‍ ഇഷ്ടം. ഈ ഇഷ്ടം ദുഖമാണുണ്ണി എന്നുപറയാന്‍ ഇപ്പോള്‍ അരുമില്ലല്ലൊ എന്നതാണ് ഏറെ കഷ്ടം.
അഡ്വ.ബി. ഗോപാലകൃഷ്ണന് (ബിജെപി സ്റ്റേറ്റ് സെല്‍ കോ-ഓര്‍ഡിനേറ്ററാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: