157. മഹാവീരഃ – മഹത്തായ വീര്യമുള്ളവന്‍. കാര്‍ത്തവീര്യാര്‍ജുനനെ വധിച്ചതി ലും ക്ഷത്രിയരെ നശിപ്പിച്ചതിലും പ്രകടമായ വീര്യത്തെക്കുറിച്ച് തുടര്‍ന്നുള്ള നാമങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്.
158. ശിവശിഷ്യഃ – ശിവന്റെ ശിഷ്യന്. രാമന് ഹിമാലയത്തില്‍ പോയി തീവ്രമായ തപസ്സുകൊണ്ട് ശിവനെ പ്രസാദിപ്പിച്ചു. പ്രത്യക്ഷനായ പശുപതി രാമനെ ശിഷ്യനായി സ്വീകരിച്ചു. ആയുധവിദ്യയില്‍ പ്രവീണ്യം നേടിയ ശിഷ്യന് ശ്രീപരമേശ്വരന് തന്റെ ആയുധമായ പരശുകൊടുത്തു. ഖണ്ഡപരശുവായ ശിവന്റെ ആയുധവും അനുഗ്രഹവും കിട്ടിയ ജമദഗ്നി പുത്രന് പരശുരാമനാക്കി.
159. പ്രതാപവാന്‍ : പ്രതാപമുള്ളവന്. ശത്രുക്കളെ തപിപ്പിക്കുന്ന ശക്തിയും അഭ്യാസവും പാടവവും ഉള്ള അവസ്ഥയാണ് പ്രതാപം. ശ്രീപരമേശ്വരന് രാമനെ ശിഷ്യനായി സ്വീകരിച്ച കാലത്ത് ഒരു ദൈത്യസംഘം സ്വര്‍ഗത്തെ ആക്രമിച്ചു. അവരെ നശിപ്പിക്കാന്‍ ശ്രീപരമേശ്വരന് ശിഷ്യനായ രാമനെ നിയോഗിച്ചു. പരുശുവുമായി എതിരാളികളെ നേരിട്ട രാമന് അവരെ പുവര്‍ ണമായി നശിപ്പിച്ചു. സന്തുഷ്ടനായ മഹാദേവന് ശിഷ്യന് അനേകം ദിവ്യാസ്ത്രങ്ങള് കൊടുത്തു. തുടര്‍ന്ന് അദ്ദേഹം തന്റെ പ്രതാപം ലോകനന്മയ്ക്കായി പലപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ശ്ലോകം : 40
കാര്ത്തവീര്യശിരച്ഛേത്താ സര്‍വക്ഷത്രിയനാശകഃ
സമന്തപഞ്ചകസ്രഷ്ട്യാ പിതൃപ്രീതിവിധായകഃ
160. കാര്ത്തവീര്യശിരച്ഛേത്താ – കാര്‍ത്തവീര്യാര്‍ജുനന്റെ ശിരസ്സ് ഛേദിച്ചവന്‍. വിഷ്ണുഭഗവാന് അത്രിമഹര്‍ഷിയുടെയും അനസൂയയുടെയും മകനായി ദത്തന് എന്നപേരില്‍ അവതരിച്ചു. കൃതവീരപുത്രനായ അര്ജുനന് ദത്തനെ ആരാധിച്ച് പ്രസാദിപ്പിച്ചു. ദത്തന് അര്ജുനന് ആയിരം കൈകളും അഷ്ടൈശ്വര്യങ്ങളും ഏവരെയും തോല്‍പ്പിക്കുന്ന ശക്തിപ്രഭാവവും ഒടുവില്‍ ഭഗവാന്റെ കൈകൊണ്ട് മരണവും വരമായി കൊടുത്തു. ആ വരത്തി ന്റെ അവസാനഭാഗം നടപ്പിലാക്കാനുംകൂടിയാണ് മഹാവിഷ്ണു പരശുരാമനായി അവതരിച്ചത്. കാര്ത്തവീര്യാര്ജുനന് ധര്‍മനിഷ്ഠയോടെ ഹേഹയരാജ്യം ഭരിച്ചു. മറ്റു രാജാക്കന്മാരെല്ലാം അദ്ദേഹത്തിന് വഴങ്ങി രാജധര്‍മം പാലിച്ചു. ദത്തന് കൊടുത്തവരം ഫലിക്കാനായി മഹാമായ അര്‍ജുനന്റെ മനസ്സില്‍ ലോഭം കടത്തിവച്ചു.
ഭാര്യയായ രേണുകയെ സന്തോഷിപ്പിക്കാനായി ജമദഗ്നി മഹര്‍ഷി കാമധേനുവിനെ പ്രസാദിപ്പിച്ചു തന്റെ ആശ്രമത്തില്പാര്പ്പിച്ചിരുന്നു. ഒരിക്കല്‍ നായാട്ടിനായി കാട്ടിലെത്തിയ കാത്തവീരാര്ജുനനും പരിവാരങ്ങളും ജമദഗ്നിയുടെ ആശ്രമം സന്ദര്‍ശിച്ചു. കാമധേനുവിന്റെ ദിവ്യപ്രഭാവം കൊണ്ടുണ്ടായ വിവരങ്ങള്‍ കൊടുത്ത് മഹര്‍ഷി അവരെ സത്കരിച്ചു. സന്തുഷ്ടനായി നഗരത്തിലേക്ക് മടങ്ങിയ രാജാവ് മന്ത്രിയുടെ പ്രേരണകൊണ്ട് കാമധേനുവിനെ സ്വന്തമാക്കാനാഗ്രഹിച്ചു. കാമധേനുവിനെ വിലയ്ക്കുവാങ്ങാന്‍ മന്ത്രിയെത്തന്നെ രാജാവ് നിയോഗിച്ചു. വില്ക്കാന് വിസമ്മതിച്ച ജമദഗ്നി മഹര്‍ഷിയെ മന്ത്രി വധിച്ചു.
ഇതുകണ്ട് കോപിച്ച കാമധേനുവിന്റെ ശരീരത്തില്‍ നിന്നുണ്ടായ സൈന്യം മന്ത്രിയുടെ സൈന്യത്തെ നശിപ്പിച്ചുവെങ്കിലും ആ ദുര്‍ബുദ്ധി കാമധേനുവിന്റെ കിടാവിനെ അപഹരിച്ചുകൊണ്ടുപോയി. ശുക്രമഹര്‍ഷി ജമദഗ്നിയെ ജീവിപ്പിച്ചു. ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ പരശുരാമന് അവിടെ ഉണ്ടായിരുന്നില്ല.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: